| Thursday, 17th October 2019, 8:09 am

അന്ന് പാര്‍വ്വതിയെ അധിക്ഷേപിച്ചയാള്‍ക്ക് ജോലി വാഗ്ദാനം, ഇന്ന് ഷെയ്ന്‍ നിഗത്തിനെതിരെ വധഭീഷണി; ജോബി ജോര്‍ജ് എന്ന നിര്‍മ്മാതാവ് വാര്‍ത്തകളിലിടം നേടുന്നത് ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന് ആരോപിച്ച് നടന്‍ ഷെയ്ന്‍ നിഗം രംഗത്ത് വന്നതോടെ വീണ്ടും വാര്‍ത്തകളിലിടം നേടുകയാണ് സിനിമാ നിര്‍മ്മാതാവ്  ജോബി ജോര്‍ജ്. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ജോബി ജോര്‍ജിനെതിരെയുള്ള ഷൈനിന്റെ വെളിപ്പെടുത്തല്‍. പിന്നീട് താരസംഘടന അമ്മക്ക് പരാതി നല്‍കുകയും ചെയ്തു. ഇതാദ്യമായല്ല ജോബി ജോര്‍ജ് വാര്‍ത്തകളിലിടം നേടുന്നത്.

മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ നടി പാര്‍വതിയെ സോഷ്യല്‍മീഡിയയില്‍ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ യുവാവിനു ജോലി വാഗ്ദാനം നല്‍കിയതിലൂടെയും ജോബി ജോര്‍ജ് എന്ന നിര്‍മ്മാതാവ് ചര്‍ച്ചകളിലിടം നേടിയിരുന്നു.

പാര്‍വ്വതിക്കെതിരെ അധിക്ഷേപം നടത്തിയതിന് ജയിലിലായതിന് ശേഷം ജാമ്യത്തിലിറങ്ങിയ വടക്കാഞ്ചേരി സ്വദേശി പ്രിന്റോയ്ക്കാണ് ജോബി ജോര്‍ജ് ജോലി വാഗ്ദാനം നടത്തിയത്. ‘മോനേ നിന്റെ നമ്പര്‍ തരികയോ, എന്റെ വീട്ടിലോ ഓഫീസിലോ വരികയോ ചെയ്താല്‍ ഓസ്‌ട്രേലിയയിലോ ദുബായിലോ, യു.കെയിലോ തന്റെ മരണം വരെ ജോലി നല്‍ാകം” എന്നായിരുന്നു അന്നത്തെ വാഗ്ദാനം.

ഇന്‍സ്റ്റഗ്രാമിലൂടെ ലൈവില്‍ ഷെയ്ന്‍ നിഗം എത്തിയപ്പോഴാണ് വധഭീഷണിയെ കുറിച്ച് അറിയുന്നത്.
ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രവും മറ്റൊരു പടമായ കുര്‍ബാനിയും ഒരുമിച്ചാണ് ചിത്രീകരണം നടക്കുന്നത്. ഇരു ചിത്രങ്ങളിലുമായി മൂന്ന് ഗെറ്റപ്പിലാണ് താന്‍ വരുന്നതെന്നും വെയിലിനായി, മുന്നിലെ മുടി നീട്ടിയ ഒരു ഗെറ്റപ്പുണ്ട്. എന്നാല്‍ കുര്‍ബാനി മറ്റൊരു ഗെറ്റപ്പ് വേണ്ടതിനാല്‍ പിന്നിലെ മുടി അല്‍പ്പം മാറ്റി. ഇതില്‍ തെറ്റിദ്ധരിച്ച് നിര്‍മ്മാതാവ് ജോബി, ഞാന്‍ വെയില്‍ ഷൂട്ട് മുടക്കാനാണ് ഇത് ചെയ്തത് എന്ന് ആരോപിച്ച് തനിക്കെതിരെ വധ ഭീഷണി മുഴക്കിയെന്നാണ് ഷൈന്‍ പറയുന്നത്.

അഭിക്കയുടെ മകനായത് കൊണ്ട് താന്‍ അനുഭവിക്കുന്നത് ചില്ലറയല്ല എന്നും ലൈവില്‍ ഷെയ്ന്‍ പറയുന്നു. സംഭവത്തില്‍, താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ജോബിക്കെതിരെ പൊലീസിനെ സമീപിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും താരം പറയുന്നു.

We use cookies to give you the best possible experience. Learn more