| Saturday, 23rd July 2022, 9:34 pm

ലുലുമാളിലെ നമസ്‌കാരം: കേസില്‍ അഞ്ചാമത്തെ അറസ്റ്റ് രേഖപ്പെടുത്തി യു.പി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പുതുതായി ആരംഭിച്ച ലുലുമാളില്‍ അനധികൃതമായി നമസ്‌കരിച്ച സംഭവത്തില്‍ ഒരാളുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി യു.പി പൊലീസ്. ഇതോടെ സംഭവത്തില്‍ അറസ്റ്റ് ചെയ്തവരുടെ എണ്ണം അഞ്ചായി.

ലഖ്നൗവിലെ ചൗപതിയ സ്വദേശിയായ മുഹമ്മദ് ആദില്‍ ആണ് അറസ്റ്റിലായതെന്ന് അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (സൗത്ത്) രാജേഷ് കുമാര്‍ ശ്രീവാസ്തവ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹിന്ദുത്വ വാദികളായിരുന്നു നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹിന്ദുക്കളായ ഏതാനും പേര്‍ ചേര്‍ന്ന് സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കാന്‍ വേണ്ടിയാണ് നമസ്‌കാരം നടത്തിയതെന്ന വസ്തുതകള്‍ നിലനില്‍ക്കെയാണ് കേസില്‍ അഞ്ചാമനായി മുഹമ്മദ് ആദില്‍ എന്ന യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കേസില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് അഞ്ചാമത്തെ അറസ്റ്റ്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കെതിരായ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുവന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ചാമനെ പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായവരാരും ലുലുമാളിലെ ജീവനക്കാരല്ലെന്ന് പൊലീസ് പറഞ്ഞു.

ഉദ്ഘാടനത്തിന് പിന്നാലെ ഹിന്ദുത്വവാദികള്‍ മാളിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മാളില്‍ അനധികൃതമായി നമസ്‌കാരം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇവര്‍ പ്രതിഷേധിച്ചത്. മാളില്‍ നമസ്‌കാരം തുടര്‍ന്നാല്‍ രാമായണത്തിലെ സുന്ദരകാണ്ഡം വായിക്കുമെന്ന് മഹാസഭ ദേശീയ വക്താവ് ശിശിര്‍ ചതുര്‍വേദി പ്രസ്താവനയില്‍ പറഞ്ഞു.

മാളില്‍ ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കപ്പെടുന്നുവെന്നും
ള്‍ നിര്‍മിക്കാന്‍ ഒരുപാട് കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടെന്നും സനാതന ധര്‍മം ആചരിക്കുന്നവര്‍ മാള്‍ ബഹിഷ്‌കരിക്കണമെന്നും ഹിന്ദു മഹാസഭ ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ മാള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മാളില്‍ പ്രവേശിക്കുന്നതിനിടെ മനപ്പൂര്‍വ്വം പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചതിന് 15പേരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേസമയം മാള്‍ അധികൃതര്‍ പൊലീസിന് നല്‍കിയ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവം ആസൂത്രിതമാണോ എന്ന ആശങ്കകളും ഉയരുന്നുണ്ട്.

എട്ടാളുകള്‍ ഒരുമിച്ച് മാളിലേക്ക് പ്രവേശിക്കുന്നത് മുതലുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. മാളില്‍ പ്രവേശിച്ചവര്‍ മാള്‍ സന്ദര്‍ശിക്കുന്നതിനോ ഷോറൂമിലേക്ക് പ്രവേശിക്കാനോ ശ്രമിക്കുന്നില്ല.

തിരക്കിട്ടുവരുന്ന ഇവര്‍ അകത്തുകയറിയ ഉടന്‍ നമസ്‌കരിക്കാന്‍ ഇടം തേടുകയാണ് ചെയ്യുന്നത്. സംഘം ആദ്യം ബേസ്മെന്റില്‍ നമസ്‌കരിക്കാന്‍ ശ്രമിക്കുന്നുണ്ട്. പിന്നീട് ഗ്രൗണ്ട് ഫ്ളോറിലും ഒന്നാം നിലയും നമസ്‌കരിക്കുകയായിരുന്നു.

ഈ ആളുകള്‍ തിടുക്കത്തില്‍ 18 സെക്കന്‍ഡില്‍ നമസ്‌കാരം പൂര്‍ത്തിയാക്കുന്നതും ദൃശ്യങ്ങളിലുണ്ട്(സാധാരണ ഒരു നേരത്തെ നമസ്‌കാരം പൂര്‍ത്തിയാകാന്‍ അഞ്ച് മുതല്‍ ഏഴ് മിനിട്ടുവരെ സമയം എടുക്കും). ഇവര്‍ ശരിയായ ദിശയിലല്ല നമസ്‌കരിച്ചതെന്നും വിഡിയോയില്‍ നിന്ന് വ്യക്തമാക്കുന്നു(കഅ്ബയ്ക്ക് നേരെ തിരിഞ്ഞാണ് മുസ്ലിങ്ങള്‍ നമസ്‌കരിക്കുക, ഇവര്‍ വിപരീത ദിശയിലാണ് നമസ്‌കരിച്ചിരിക്കുന്നത്).

ഈ സംഘത്തിലുള്ളവരാണ് സമൂഹ മാധ്യമങ്ങളില്‍ നേരത്തെ പ്രചരിച്ച വീഡിയോ ചിത്രീകരിച്ചതെന്നും കാണാവുന്നതാണ്. ഈ സംശയങ്ങളാണ് നമസ്‌കാര വിവാദം ആസൂത്രണമാണെന്നുള്ള നിഗമനത്തിലേക്ക് എത്താന്‍ കാരണമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

Content Highlight: Fifth person arrested in lulu mall namaz case

We use cookies to give you the best possible experience. Learn more