| Friday, 19th March 2021, 8:50 am

ബി.ജെ.പി ഓഫീസിലെ ലൈബ്രറിയില്‍വെച്ച് ലൈംഗീകാതിക്രമം; യുവ ബി.ജെ.പി പ്രവര്‍ത്തക രംഗത്ത്; മധ്യപ്രദേശില്‍ തലപൊക്കാനാകാതെ പാര്‍ട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: പാര്‍ട്ടി ഓഫീസിലെ ലൈബ്രറിയില്‍ വെച്ച് ലൈംഗിക അതിക്രമം നടന്നെന്നാരോപിച്ച് ബി.ജെ.പി പ്രവര്‍ത്തക രംഗത്ത്. ഭോപ്പാലിലെ സംസ്ഥാന പാര്‍ട്ടി ഓഫീസിലെ നാനാജി ദേശ്മുഖ് ലൈബ്രറിയില്‍ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയായെന്നാരോപിച്ച് യുവ ബി.ജെ.പി പ്രവര്‍ത്തക ഒരു വീഡിയോ പുറത്തുവിടിട്ടിരുന്നു.

ഈ വീഡിയോ സോഷ്യല്‍ മീഡിയയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ലൈബ്രറിയില്‍വെച്ച് തനിക്കെന്താണ് സംഭവിച്ചതെന്ന് യുവതി വീഡോയിയില്‍ വിവരിക്കുന്നുണ്ട്.

”ഞാന്‍ ഒരു ചെറിയ പട്ടണത്തില്‍ നിന്നുള്ളയാളാണ്. രാജ്യത്തോടും ബി.ജെ.പി സംഘടനയോടും ഉള്ള പ്രതിബദ്ധത മൂലമാണ് ഭോപ്പാലിലെത്തിയത്. പാര്‍ട്ടിയെ ആഴത്തില്‍ മനസിലാക്കാന്‍ ദിവസേന 24 മണിക്കൂറില്‍ 18 മണിക്കൂറും ചെലവഴിക്കുന്നു. അതിന്റെ ഭാഗമായി, ഭോപ്പാലിലെ ബി.ജെ.പി ഓഫീസിലെ നാനാജി ദേശ്മുഖ് ലൈബ്രറിയില്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായിക്കാന്‍ ഞാന്‍ ധാരാളം സമയം ചെലവഴിക്കുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഞാന്‍ പതിവായി ഉപദ്രവം നേരിടുകയാണ്. ഇത് അപലപനീയമാണ്. മാര്‍ച്ച് 12 ന്, ലൈബ്രറിയിലെ ഒരു വൃദ്ധന്‍ എന്നെ ഉപദ്രവിക്കുകയും എന്നോട് പലതവണ അയാളുടെ വീട്ടില്‍ ഒപ്പം ചെല്ലാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്റെ മൊബൈക്കില്‍ അയാളെ വീട്ടിലേക്ക് ഇറക്കിവിടാന്‍ എന്നോട് ആവര്‍ത്തിച്ചു ആവശ്യപ്പെടുകയാണ് ”പെണ്‍കുട്ടി വീഡിയോയില്‍ പറഞ്ഞു.

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഉള്‍പ്പെടെയുള്ള ദേശീയ, സംസ്ഥാന ബി.ജെ.പി നേതാക്കളോട് ബി.ജെ.പി ഓഫീസിലെ മാര്‍ച്ച് 12, മാര്‍ച്ച് 15 തീയതികളിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് വനിതാ ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

Content Highlights: Female BJP worker alleges sexual harassment inside library of party office in Bhopal, probe ordered

We use cookies to give you the best possible experience. Learn more