എന്നോ പൊളിഞ്ഞുപോയ വാദങ്ങളാണ് ഇന്നും ആവര്‍ത്തിക്കുന്നത്: ആഷിക് അബുവിനെതിരെ ഫെഫ്ക
Entertainment
എന്നോ പൊളിഞ്ഞുപോയ വാദങ്ങളാണ് ഇന്നും ആവര്‍ത്തിക്കുന്നത്: ആഷിക് അബുവിനെതിരെ ഫെഫ്ക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 30th August 2024, 10:50 pm

സംവിധായകന്‍ ആഷിഖ് അബു രാജി വെച്ചതിന് പിന്നാലെ പ്രതികരണവുമായി ഫെഫ്ക. ആഷിഖ് അബു ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനില്‍ നിന്ന് രാജി വെച്ചതായി മാധ്യമങ്ങളില്‍ നിന്നാണ് അറിയുന്നത് എന്നാണ് ഫെഫ്ക പറയുന്നത്. എന്നോ പൊളിഞ്ഞു പോയ വാദങ്ങളാണ് ഇന്നും സംവിധായകന്‍ ആവര്‍ത്തിക്കുന്നതെന്നും ഫെഫ്ക പറയുന്നു. പത്രക്കുറിപ്പ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചാണ് ഫെഫ്ക പ്രതികരിച്ചത്.

ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ പത്രക്കുറിപ്പിന്റെ പൂര്‍ണരൂപം;

ശ്രീ. ആഷിഖ് അബു ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനില്‍ നിന്ന് രാജി വെച്ചതായി മാധ്യമങ്ങളില്‍ നിന്നറിയുന്നു. ശ്രീ. ആഷിഖ് അബുവിന് നിര്‍മാതാവില്‍ നിന്ന് കിട്ടാനുള്ള പ്രതിഫല തുക വാങ്ങിക്കൊടുത്തതിന്, അദ്ദേഹത്തിനോട് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍, ജനറല്‍ സെക്രട്ടറിയായിരുന്ന ശ്രീ. സിബി മലയില്‍ 20% കമ്മീഷന്‍ ആവശ്യപ്പെട്ടു എന്നൊരു വ്യാജ ആരോപണം 2018ല്‍ ആഷിഖ് അബു ഒരു അച്ചടി മാധ്യമത്തിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും നടത്തിയിരുന്നു. ഫെഫ്ക്കക്കെതിരെ മീഡിയയിലൂടെ നടത്തിയ ഈ കെട്ടിച്ചമച്ച ആരോപണത്തെ തെളിവ് നിരത്തി സംഘടന അന്ന് നിര്‍വ്വീര്യമാക്കിയതാണ്. താഴെ കൊടുത്തിട്ടുളള ലിങ്ക് കാണുക:

എന്നോ പൊളിഞ്ഞു പോയ വാദങ്ങളാണ് ഇന്നും അദ്ദേഹം ആവര്‍ത്തിക്കുന്നത്. അതില്‍ നിന്ന് തന്നെ, സംഘടനയുമായുള്ള അദ്ദേഹത്തിന്റെ വിയോജിപ്പ് ആശയപരമല്ലെന്നും, തികച്ചും വ്യക്തിപരമായ എതോ ലക്ഷ്യത്തോട് കൂടിയുള്ളതാണെന്നും വ്യക്തമാണ്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും വലിയ സാമ്പത്തിക പ്രയാസമനുഭവിച്ച സംഘടനയുടെ തുടക്ക കാലത്ത് സംഘടന ഇടപെട്ട് സാമ്പത്തിക തര്‍ക്കങ്ങള്‍ പരിഹരിക്കുമ്പോള്‍ ആയതിന്റെ 10%, അംഗങ്ങള്‍ പ്രവര്‍ത്തന ഫണ്ടിലേക്ക് സ്വമനസാലെ സംഭാവനയായി നല്‍കുന്ന ഇന്ത്യയിലെ മറ്റ് ചലച്ചിത്ര തൊഴിലാളി ഫെഡറേഷനുകള്‍ അനുവര്‍ത്തിച്ചു പോരുന്ന ട്രേഡ് യൂണിയന്‍ രീതി ഫെഫ്കയും അവലംബിച്ചിരുന്നു.

അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ മറ്റെല്ലാ ട്രേഡ് യൂണിയനുകളും അനുവര്‍ത്തിക്കുന്ന ഈ രീതി അംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്ത് അഭിപ്രായ ഏകീകരണമുണ്ടാക്കിയ ശേഷമാണ് ഫെഫ്കയും സ്വീകരിച്ചത്. എന്നാല്‍ തര്‍ക്കം പരിഹരിക്കപ്പെട്ടതിന് ശേഷം ശ്രീ. ആഷിഖ് അബു
ശ്രീ. സിബി മലയിലിനെ ഫോണില്‍ വിളിച്ച് അങ്ങേയറ്റം അപമര്യാദയായി പെരുമാറുകയും തട്ടിക്കയറുകയും ചെയ്തു. ഈ ഇനത്തില്‍ കൊടുക്കുന്ന സംഭാവന യൂണിയന്‍ ചിലവഴിക്കുന്നത് തൊഴിലും വരുമാനവുമില്ലാത്ത അംഗങ്ങള്‍ക്ക് നല്‍കുന്ന പെന്‍ഷനും ചികിത്സാ-മരണാനന്തര സഹായങ്ങള്‍ക്കും ആണെന്നുള്ള തിരിച്ചറിവുണ്ടായിട്ടും ഫെഫ്ക ഇടപെട്ട് വാങ്ങിക്കൊടുത്ത തുകയില്‍ നിന്നും ഒരു രൂപ പോലും പൂര്‍ണ മനസ്സോടെ സംഭാവന ചെയ്യാന്‍ അദ്ദേഹം തയ്യാറായില്ല.

അതുകൊണ്ട് തന്നെ, ശ്രീ . ആഷിഖ് അബു മനസില്ലാമനസോടെ അയച്ച 92500/- ( തൊണ്ണൂറ്റി രണ്ടായിരത്തി അഞ്ഞൂറ് ) ( cheque no :|8098| dt : m4-3-2012 ) രൂപയുടെ ചെക്ക് യാതൊരു പരിഭവുമില്ലാതെ യൂണിയന്‍ അദ്ദേഹത്തിന് തിരിച്ചയച്ചു കൊടുത്തു. ഈ വിഷയത്തില്‍, 2018ല്‍ തന്നെ അദ്ദേഹത്തിന് ഒരു കാരണം കാണിക്കല്‍ നോട്ടിസ് കൊടുത്തിട്ടുണ്ടെങ്കിലും അദ്ദേഹം നാളിതുവരെ പ്രതികരിച്ചിട്ടില്ല. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ വാര്‍ഷിക വരിസംഖ്യയായ 500 രൂപ കഴിഞ്ഞ 8 വര്‍ഷമായി ആഷിഖ് അബു അടച്ചിട്ടില്ല. 2024 ലെ നിയമാവലി ഭേദഗതി പ്രകാരം 6 വര്‍ഷത്തില്‍ കൂടുതല്‍ വരിസംഖ്യ കുടിശ്ശികയുള്ളവര്‍ അംഗത്വം പുതുക്കാനാവാത്ത വിധം സംഘടനയില്‍ നിന്ന് പുറത്താകും.

അത്തരം വ്യക്തികള്‍ക്ക് കുടിശിക അടക്കാന്‍ ഒരവസരം കൂടി നല്‍കണമെന്ന ഫെഫ്ക ഡയറക്‌റ്റേഴ്‌സ് യൂണിയന്റെ സമീപനമറിഞ്ഞ ശ്രീ. ആഷിഖ് അബു കുടിശിക തുക പിഴയും ചേര്‍ത്ത് 5000 രൂപ, ഡയറക്‌റ്റേഴ്‌സ് യൂണിയനില്‍ 12.08.2024ന് അടച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അംഗത്വം പുതുക്കല്‍, യൂണിയന്റെ അടുത്ത എക്‌സിക്യുട്ടീവ് കമ്മിറ്റി ചര്‍ച്ച ചെയ്യാനിരിക്കെയാണ്, ഇന്ന്, ശ്രീ.ആഷിഖ് അബുവിന്റെ രാജിവാര്‍ത്ത മാധ്യമങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. ദീര്‍ഘകാലം സംഘടന പ്രവര്‍ത്തനങ്ങളില്‍ നിന്നും സംഘടനയില്‍ നിന്നും വിട്ടുനിന്നൊരാള്‍ 12-8-24ന് അംഗത്വം പുതുക്കുന്നതിന് അപേക്ഷിച്ചതിന് ശേഷം ഇപ്പോള്‍ രാജി വാര്‍ത്ത പ്രഖ്യാപിക്കുന്നത് വിചിത്രമായി തോന്നുന്നു . തുടര്‍ന്ന് ആഷിഖ് അബുവിന്റെ അംഗത്വം പുതുക്കേണ്ടതില്ലെന്നും, അദ്ദേഹം ഫെഫ്കയിലടച്ച തുക, തിരികെ അയച്ചു കൊടുക്കുവാനും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ തീരുമാനിച്ചിരിക്കുന്നു.

Content Highlight: Fefka Reacts To Aashiq Abu’s Resignation