Advertisement
World News
സൈന്യത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് തടഞ്ഞ് ഫെഡറല്‍ കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 19, 03:39 am
Wednesday, 19th March 2025, 9:09 am

വാഷിങ്ടണ്‍: യു.എസിലെ സൈന്യത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് തടഞ്ഞ് ഫെഡറല്‍ കോടതി ജഡ്ജ്. എല്ലാ മനുഷ്യരും തുല്യാരാണെന്ന് ചൂണ്ടിക്കാട്ടിയാണ് എക്‌സിക്യൂട്ടീവ് ഉത്തരവ് നടപ്പിലാക്കുന്നതില്‍ നിന്ന് യു.എസ് സൈന്യത്തെ വാഷിങ്ടണിലെ ഫെഡറല്‍ ജഡ്ജി താത്ക്കാലികമായി തടഞ്ഞത്.

ജനുവരി 27ന് പ്രസിഡന്റായി ചുമതലയേറ്റ് ദിവസങ്ങള്‍ക്കുള്ളിലാണ് ട്രാന്‍സ്‌ജെന്‍ഡറുകളെ സൈനിക സേവനത്തില്‍ നിന്ന് വിലക്കിക്കൊണ്ടുള്ള ഉത്തരവ് ട്രംപ് പുറപ്പെടുവിച്ചത്. എന്നാല്‍ ട്രംപിന്റെ ഉത്തരവ് ലിംഗ വിവേചനം സംബന്ധിച്ച യു.എസ് ഭരണഘടനയുടെ വിലക്കിനെ ലംഘിക്കുന്നതാണെന്ന് വാഷിങ്ടണിലെ യു.എസ് ജില്ലാ ജഡ്ജി അന റെയ്സ് കണ്ടെത്തി.

പുതിയ ഉത്തരവോടെ ട്രംപ് ഭരണകൂടത്തിനെതിരെ വിധി പ്രസ്താവിക്കുന്ന മൂന്നാമത്തെ ജഡ്ജിയായി അന റെയ്‌സ് മാറി. അതേസമയം വെനസ്വേലയില്‍ പൗരന്മാരെ എല്‍ സാല്‍വദോറിലേക്ക് നാടുകടത്തിയ ട്രംപിന്റെ ഉത്തരവ് വിലക്കിയ ജഡ്ജിയെ ഇംപീച്ച് ചെയ്യണമെന്ന് ട്രംപ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പുതിയ വിധി വന്നിരിക്കുന്നത്. മുമ്പ് ജന്മാവകാശ പൗരത്വം റദ്ദാക്കിയ ട്രംപിന്റെ ഉത്തരവ് മറ്റൊരു ഫെഡറല്‍ ജഡ്ജ് തടഞ്ഞിരുന്നു.

നിലവിലെ കേസിന് പുറമെ ട്രാനസ്‌ജെന്‍ഡറുകളുടെ നിയമനം റദ്ദാക്കിയ ട്രംപിന്റെ ഉത്തരവിനെതിരെ നിലവില്‍ സേനയില്‍ ജോലി ചെയ്യുന്നവരും ഭാവിയില്‍ സൈന്യത്തില്‍ ജോലി ചെയ്യാനിരിക്കുന്നതുമായ 20 പേര്‍കൂടി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

അതേസമയം കോടതി ഉത്തരവിനെതിരെ ട്രംപ് അനുകൂലികളില്‍ നിന്ന്‌ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ട്രംപിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലര്‍ വിധിയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ ജില്ലാ കോടതി ജഡ്ജിമാര്‍ സായുധ സേനയുടെ കമാന്‍ഡര്‍മാരാണെന്ന് സ്വയം തീരുമാനിച്ചിരിക്കുകയാണെന്ന് പരിഹസിച്ചു.

അഞ്ചാം ഭേദഗതി പ്രകാരം തുല്യ സംരക്ഷണം നേടാനുള്ള ട്രാന്‍സ്ജെന്‍ഡറുകളുടെ അവകാശങ്ങളെ ട്രംപിന്റെ ഉത്തരവ് ലംഘിക്കുന്നുവെന്ന് വാദികളുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ജുഡീഷ്യല്‍ ഇടപെടലില്ലാതെ സൈനികരെ എങ്ങനെ നിയമിക്കണമെന്നും വിന്യസിക്കണമെന്നും തീരുമാനിക്കാന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് വിശാലമായ വിവേചനാധികാരമുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ വ്യക്തമാക്കി.

എന്നാല്‍ ട്രംപിന്റെ ഉത്തരവ് തടഞ്ഞുകൊണ്ട് വിധി പുറപ്പെടുവിക്കാനുള്ള തന്റെ തീരുമാനത്തെ നിസാരമായി കാണുന്നില്ലെന്ന് പറഞ്ഞ ജഡ്ജി, അന്വേഷണങ്ങള്‍ നടത്തേണ്ടതും സന്തുലിതാവസ്ഥ പാലിക്കേണ്ടതും സര്‍ക്കാരിന്റെ ഓരോ ശാഖയുടെയും ഉത്തരവാദിത്തമാണെന്ന് ചൂണ്ടിക്കാണിക്കുകയും അതിനാല്‍ തുല്യ സംരക്ഷണ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കോടതി പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു.

2016ലാണ് യു.എസ് പ്രതിരോധ വകുപ്പ് ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്ക് സൈന്യത്തില്‍ സേവനമനുഷ്ഠിക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍ ട്രംപിന്റെ ആദ്യ ഭരണത്തില്‍ വൈറ്റ് ഹൗസ് ട്രാന്‍സ്ജെന്‍ഡര്‍ അംഗങ്ങളെ സര്‍വീസില്‍ നിന്ന് നിരോധിക്കാനുള്ള നിര്‍ദേശം പുറപ്പെടുവിച്ചു. സുപ്രീം കോടതി ഈ നിരോധനം അംഗീകരിക്കുകയും ചെയ്തു. പിന്നീട് ജോ ബൈഡന്‍ അധികാരമേറ്റപ്പോഴാണ് ഇത് റദ്ദാക്കിയത്.

Content Highlight: Federal court blocks Trump’s order banning transgender people from military