| Sunday, 26th January 2020, 8:23 am

പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധം ഉയരുമെന്ന് ഭയം; ദല്‍ഹിയില്‍ റിപ്പബ്ലിക് ദിനാചരണത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍; കറുത്ത ഷാളോ തൊപ്പിയോ ധരിക്കരുതെന്ന് നിര്‍ദ്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യം എഴുപത്തിയൊന്നാം റിപ്പബ്ലിക്ക് ദിനം ആചരിക്കുന്നതിനിടെ രാജ്യ തലസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍. രാജ്യവ്യാപകമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ റിപ്പബ്ലിക് ദിനത്തിലും ഉണ്ടാവുമെന്ന ഭയത്തിലാ്ണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നിടത്ത് കറുത്ത തൊപ്പിയോ ഷാളോ അടക്കമുള്ള വസ്ത്രങ്ങള്‍ ധരിച്ച് എത്താന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം. കടുത്ത സുരക്ഷ ക്രമീകരണങ്ങളാണ് തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.

കര്‍ശനമായ വാഹന പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മുന്നോടിയായി ചെങ്കൊട്ടയിലും സുരക്ഷ ശക്തമാക്കി.

ദല്‍ഹിയില്‍ രാവിലെ 9.20ന് ആഘോഷ ചടങ്ങുകള്‍ക്ക് തുടക്കമാകും. ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊള്‍സെനാരൊയാണ് മുഖ്യാതിഥി.

90 മിനിറ്റ് നീണ്ടുനില്‍ക്കുന്ന പരേഡ് ഇത്തവണ ലെഫ്. ജനറല്‍ അസിത് മിസ്ത്രി നയിക്കും ആശയപരമായ എതിര്‍പ്പുകള്‍ അക്രമത്തിന്റെ പാതയിലേക്ക് പോകരുതെന്നായിരുന്നു റിപ്പബ്‌ളിക് ദിനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദേശം. മന്‍കി ബാത്തിലൂടെ പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.

അതേസമയം എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂടമാണ് രാജ്യത്തുള്ളതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പ്രതികരിച്ചത്.

DoolNews Video

We use cookies to give you the best possible experience. Learn more