'പുറത്തുപോയില്ലെങ്കില്‍ നടപടി'; ലൂസി കളപ്പുരക്കെതിരെ വീണ്ടും സഭയുടെ ഭീഷണി
Kerala
'പുറത്തുപോയില്ലെങ്കില്‍ നടപടി'; ലൂസി കളപ്പുരക്കെതിരെ വീണ്ടും സഭയുടെ ഭീഷണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th October 2019, 10:30 am

വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ വീണ്ടും ഭീഷണിയുമായി സഭ രംഗത്ത്. സഭയില്‍ നിന്നു പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളിയതിനു പിന്നാലെയാണിത്. സഭാ അധികൃതര്‍ക്കെതിരെ നല്‍കിയ പരാതികള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോള്‍ സഭാ നേതൃത്വം കത്തയച്ചിരിക്കുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എഫ്.സി.സി സുപ്പീരിയര്‍ ജനറല്‍ ആന്‍ ജോസഫാണു കത്തയച്ചിരിക്കുന്നത്. അപ്പീല്‍ തള്ളിയ സാഹചര്യത്തില്‍ സഭയില്‍ നിന്നു പുറത്തുപോകുകയോ അല്ലെങ്കില്‍ സഭയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍, രണ്ട് പൊലീസ് പരാതികള്‍ തുടങ്ങിയ പിന്‍വലിച്ച് മാപ്പുപറഞ്ഞ് അതു മാധ്യമങ്ങള്‍ക്കു പ്രസിദ്ധീകരിക്കാന്‍ നല്‍കണമെന്നാണു കത്തില്‍ ആവശ്യപ്പെടുന്നത്.

പരാതികള്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും കത്തില്‍ മുന്നറിയിപ്പുണ്ട്.

കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സഭയില്‍നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളിയിരുന്നു. സിസ്റ്റര്‍ ലൂസി സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ചൂണ്ടിക്കാണിച്ച മറുപടി കത്ത് വത്തിക്കാന്‍ അയച്ചു. കത്ത് മഠം അധികൃതര്‍ വ്യാഴാഴ്ച ഒപ്പിട്ട് വാങ്ങിയിരുന്നു. എന്നാല്‍ താന്‍ മഠത്തില്‍നിന്ന് ഇറങ്ങില്ലെന്നായിരുന്നു വത്തിക്കാനില്‍നിന്നും മറുപടി വന്നതിന് പിന്നാലെ ലൂസി കളപ്പുരയുടെ പ്രതികരണം.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ ലൈംഗികാക്രമണ പരാതിയിലും തുടര്‍ന്ന് നടന്ന കന്യാസ്ത്രീ സമരത്തിലും പങ്കെടുത്തതും ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നിയമപ്രകാരമുള്ള സഭാ വസ്ത്രം ധരിക്കാതെ സഭാനിയമങ്ങളില്‍നിന്ന് വ്യതിചലിച്ച് സഞ്ചരിച്ചു എന്നീ കുറ്റങ്ങളാണ് പുറത്താക്കുന്നതിന്റെ ഭാഗമായി ലൂസി കളപ്പുരയ്ക്കലിനെതിരെ സന്യാസ സഭ ചുമത്തിയിരുന്നത്. ഇക്കാര്യങ്ങള്‍ ചെയ്തതില്‍ നിന്നും സഭയെ തൃപ്തിപ്പെടുത്തുന്ന വിശദീകരണം നല്‍കുന്നതില്‍ സിസ്റ്റര്‍ പരാജയപ്പെട്ടെന്നാണ് സഭയുടെ വിശദീകരണം.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ലൈംഗികാക്രമണം നേരിട്ട വ്യക്തിക്കു നീതി തേടി കൊച്ചി വഞ്ചി സ്‌ക്വയറില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത് തന്റെ അഭിപ്രായം തുറന്നുപറഞ്ഞ ശേഷമാണ് സിസ്റ്റര്‍ ലൂസിക്കെതിരെ ആക്രമണം ശക്തമായത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ