'കണ്ടാലറിയാവുന്ന പതിനായിരങ്ങളില്‍പ്പെട്ട പെണ്കുട്ടികളുടെ ചിത്രങ്ങളിതാ'; കേസെടുത്ത് സമര വീര്യം ഇല്ലാതാക്കാമെന്ന് കരുതേണ്ടെന്ന് ഫാത്തിമ തഹ്‌ലിയ
Kerala News
'കണ്ടാലറിയാവുന്ന പതിനായിരങ്ങളില്‍പ്പെട്ട പെണ്കുട്ടികളുടെ ചിത്രങ്ങളിതാ'; കേസെടുത്ത് സമര വീര്യം ഇല്ലാതാക്കാമെന്ന് കരുതേണ്ടെന്ന് ഫാത്തിമ തഹ്‌ലിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th December 2021, 7:47 pm

കോഴിക്കോട്: മുസ്‌ലിം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിക്കെതിരെ കേസെടുത്ത നടപടിയില്‍ പ്രതികരണവുമായി എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ.

‘കേസെടുത്ത് ഈ സമര വീര്യം ഇല്ലാതാക്കി കളയാം എന്ന് കരുതേണ്ട. കണ്ടാലറിയാവുന്ന പതിനായിരങ്ങളില്‍പ്പെട്ട പെണ്കുട്ടികളുടെ ചിത്രങ്ങളിതാ’ എന്ന തലവാചകത്തോടെ റാലിയില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചായിരുന്നു തഹ്‌ലിയയുടെ പ്രതികരണം.

വഖഫ് സംരക്ഷണ റാലിക്കെതിരെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ലീഗ് നേതാക്കള്‍ക്കും കണ്ടാലറിയുന്ന 10,000 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. അനുമതിയില്ലാതെ ജാഥ നടത്തി, ഗതാഗതം തടസപ്പെടുത്തി, തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

അതേസമയം, വഖഫ് സംരക്ഷണ റാലിക്ക് മുന്നോടിയായുള്ള പ്രകടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ മുദ്രാവാക്യമുയര്‍ത്തിയതില്‍ മാപ്പ് പറഞ്ഞ് ലീഗ് പ്രവര്‍ത്തകന്‍ രംഗത്തെത്തിയിരുന്നു. കണ്ണൂര്‍ സ്വദേശി് താജുദ്ദീന്‍ എന്നയാളാണ് വീഡിയോ സന്ദേശത്തിലൂടെ ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

മറ്റൊരു പ്രകടനത്തില്‍ കേട്ട വാക്ക് അറിയാതെ ഉപയോഗിച്ചുപോയതാണ്. വാക്ക് പിഴകൊണ്ട് സംഭവിച്ച അബദ്ധമാണ്. പ്രകടനങ്ങളില്‍ മുദ്രാവാക്യം വിളിച്ച് പരിചയമല്ലാത്ത ആളാണ്. ആവേശത്തിന്റെ പുറത്ത് സംഭവിച്ചതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുഖ്യമന്ത്രിയും മറ്റ് നേതാക്കളും തന്നോട് ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ പ്രസംഗിച്ച മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായി നടത്തിയ പ്രസംഗത്തില്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിദ്വേഷപരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.

റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നായിരുന്നു അബ്ദുറഹ്‌മാന്‍ പ്രസംഗത്തില്‍ പറഞ്ഞത്. പിന്നാലെ അദ്ദേഹം ഖേദപ്രകടനവും നടത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Fatima Tahliya reacts to the prosecution of a waqf protection rally organized by the Muslim League