| Saturday, 3rd December 2022, 4:08 pm

അച്ഛൻ കളിച്ചത് മറഡോണക്കൊപ്പം,മകൻ കളിച്ചത് മെസിക്കൊപ്പം; ലോകകപ്പിലെ കുടുംബ പുരാണം

സ്പോര്‍ട്സ് ഡെസ്‌ക്

വളരെ അധികം സവിശേഷതകളും കൗതുകങ്ങളും കൊണ്ട് സമ്പന്നമായ ഖത്തർ ലോകകപ്പിൽ നിന്ന് പുതിയൊരു കൗതുക വാർത്ത കൂടി.
പോളണ്ടിനെതിരെ അർജന്റീനക്കായി ആദ്യ ഗോൾ നേടിയ മക്കലിസ്റ്ററുടെ കുടുംബ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയിരിക്കുകയാണ്.

അർജന്റീനയുടെയും ബ്രൈട്ടണിന്റെയും സെൻട്രൽ മിഡ്‌ഫീൽഡർ ആയി കളിക്കുന്ന താരത്തിന്റെ കുടുംബത്തിൽ നിറയെ ഫുട്ബോൾ താരങ്ങളാണ്. മക്കലിസ്റ്ററുടെ പിതാവ് കാർലോസ് മക്കലിസ്റ്റർ അർജന്റീന ക്ലബ്ബ് ബൊക്കാ ജൂനിയേഴ്‌സിന് വേണ്ടിയും രാജ്യത്തിനായും സാക്ഷാൽ ഡീഗോ മറഡോണക്കൊപ്പം ബൂട്ട് അണിഞ്ഞിട്ടുണ്ട്.

അർജന്റീനക്കായി ലോകകപ്പ് കളിക്കാൻ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചിട്ടില്ലെങ്കിലും 1994ലെ ലോകകപ്പിന് വേണ്ടി നടന്ന 1993ലെ യോഗ്യതാ മത്സരങ്ങളിൽ മറഡോണ, ഫെർണാണ്ടോ റെഡോൻഡോ, ഓസ്കർ റുഗേരി, ഡീഗോ സീമോൺ മുതലായ ഇതിഹാസ താരങ്ങളോടൊപ്പം കളിച്ച് അർജന്റീനക്ക് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കാൻ കാർലോസ് മക്കലിസ്റ്റർക്ക് സാധിച്ചു.

കാർലോസ് മക്കലിസ്റ്ററുടെ സഹോദരങ്ങളും പ്രൊഫഷണൽ ഫുട്ബോൾ പ്ലെയേഴ്‌സ് ആയിരുന്നു. പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിച്ച ശേഷം അദ്ദേഹം രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് തിരിയുകയാണ് ഉണ്ടായത്. 2013ൽ റിപ്പബ്ലിക്കൻ പ്രൊപ്പോസൽ പാർട്ടിയുടെ ഭാഗമായ അദ്ദേഹത്തിന് 2015 മുതൽ 2018 വരെ പ്രസിഡന്റ്‌ മൗറീസിയോ മക്രിയുടെ ഗവൺമെന്റിൽ കായിക സെക്രട്ടറിയായി പ്രവർത്തിക്കാൻ സാധിച്ചു.

കാർലോസിന് ശേഷം അദ്ദേഹത്തിന്റെ മകൻ അലക്സിസ് മക്കലിസ്റ്റർ മറ്റൊരു അര്ജന്റീന ഇതിഹാസം മെസിക്കൊപ്പമാണ് ബൂട്ട് അണിയുന്നത്. കടുത്ത മെസിഫാൻ കൂടിയായ അലക്സിസ് മെസ്സിയുടെ ജേഴ്‌സി നമ്പറായ പത്താംനമ്പർ അണിഞ്ഞാണ് അർജന്റീന അണ്ടർ23 ടീമിനായും പ്രീമിയർ ലീഗ് ക്ലബ്ബ് ബ്രൈട്ടണിനായും കളിക്കുന്നത്.

അർജന്റീനയ്ക്കായി 20ാം നമ്പർ ജേഴ്‌സി അണിഞ്ഞു കളിക്കുന്ന താരം അർജന്റീനയുടെ ഭാവി വാഗ്ദാനമായാണ് കണക്കാക്കപ്പെടുന്നത്. മക്കലിസ്റ്ററുടെ സഹോദരങ്ങളും പ്രൊഫഷണൽ പ്ലെയേഴ്സാണ്.

ഖത്തർ ലോകകപ്പ് ഗ്രൂപ്പ്‌ സ്റ്റേജ് പിന്നിടുമ്പോൾ രണ്ട് വിജയവും ഒരു സമനിലയുമായി ഗ്രൂപ്പ്‌ സി ചാമ്പ്യൻമാരായ അർജന്റീന ഞായറാഴ്ച പ്രീ ക്വാർട്ടറിൽ ഓസ്ട്രേലിയയെയാണ് നേരിടുന്നത്.

Content Highlights: father played with maradona and son played with messi

We use cookies to give you the best possible experience. Learn more