ശ്രീലങ്കന്‍ സ്‌ഫോടനം: രണ്ട് ചാവേറുകളുടെ പിതാവ് പൊലീസ് പിടിയില്‍
World News
ശ്രീലങ്കന്‍ സ്‌ഫോടനം: രണ്ട് ചാവേറുകളുടെ പിതാവ് പൊലീസ് പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th April 2019, 7:46 am

കൊളംബോ:ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ കൊളംബോയില്‍ സ്‌ഫോടനം നടത്തിയ രണ്ട് ചാവേറുകളുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുഗന്ധ വ്യജ്ഞന വ്യാപാരിയായ മുഹമ്മദ് യുസുഫ് ഇബ്രാഹിം ആണ് പൊലീസ് പിടിയിലായത്.

സ്‌ഫോടനം നടത്താന്‍ ഇദ്ദേഹം മക്കള്‍ക്ക് സഹായം നല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. സഫോടനത്തില്‍ ചാവേറായ ഇംസാത് അഹമ്മദ് ഇബ്രാഹിം, ഇല്‍ഹാം ഇബ്രാഹിം എന്നിവരാണ് യുസുഫിന്റെ മക്കള്‍. കൊളംബൊയിലെ സിന്നാമണ്‍ ഗ്രാന്‍ഡ്, ഷാന്‍ഗ്രില ഹോട്ടലുകളിലാണ് ഇരുവരും പൊട്ടിത്തെറിച്ചത്. ഹോട്ടലുകളിലെ ഭക്ഷണശാലയില്‍ സ്‌ഫോടക വസ്തുക്കളുമായി കയറി സ്‌ഫോടനം നടത്തുകയായിരുന്നു.

ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ ചാവേറായതില്‍ കൂടുതല്‍ പേരും ശ്രീലങ്കയിലെ ഉയര്‍ന്ന ചുറ്റുപാടില്‍ ജീവിക്കുന്നവരും വിദ്യാസമ്പന്നരുമാണ്. 9 പേരില്‍ 8 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഒന്‍പതാമത്തെ ആള്‍ ചാവേറായതില്‍ ഒരാളുടെ ഭാര്യയാണെന്നാണ് കരുതുന്നത്.

ചാവേറാക്രമണങ്ങളുടെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതിന് പിന്നാലെയാണ് രാജ്യത്തെ പ്രമുഖ വ്യവസായിയുടെ മക്കളും ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

ശ്രീലങ്കയില്‍ ഏപ്രില്‍ 21 ഈസ്റ്റര്‍ ദിനത്തിലാണ് വിവിധ ആരാധനാലയങ്ങളിലും വിദേശ ടൂറിസ്റ്റുകള്‍ താമസിക്കുന്ന ഹോട്ടലുകളിലും സ്‌ഫോടനമുണ്ടായത്.സ്ഫോടനത്തില്‍ 359 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏപ്രില്‍ 22 ന് മുമ്പ് ശ്രീലങ്കയില്‍ അക്രമണത്തിന് സാധ്യതയുണ്ടെന്ന വിവരം ഇന്ത്യ ഏപ്രില്‍ നാലിന് തന്നെ കൈമാറിയിരുന്നതായാണ് റിപ്പോര്‍ട്ട്.