| Monday, 15th November 2021, 7:58 am

മദ്യപിച്ച് വാക്കുതര്‍ക്കം; നെയ്യാറ്റിന്‍കരയില്‍ അച്ഛന്‍ മകനെ കുത്തിക്കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

നെയ്യാറ്റിന്‍കര: മദ്യപിച്ചുണ്ടായ വാക്കുതര്‍ക്കത്തിനിടെ അച്ഛന്‍ മകനെ കുത്തിക്കൊന്നു.

ഓലത്താന്നി, പാതിരിശ്ശേരി, താഴങ്കാട് വീട് എസ്.എസ്. ഭവനില്‍ കുട്ടു എന്നു വിളിക്കുന്ന എസ്.എസ്.അരുണാ(32)ണ് മരിച്ചത്. ഒളിവില്‍പ്പോയ അച്ഛന്‍ ശശിധരന്‍നായരെ(62) നെയ്യാറ്റിന്‍കര പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി 9.45നാണ് സംഭവം.

സംഭവസമയം വീട്ടില്‍ ശശിധരന്‍നായര്‍, ഭാര്യ ശാന്തകുമാരി, മകന്‍ അരുണ്‍ എന്നിവരാണുണ്ടായിരുന്നത്. ശശിധരന്‍ നായരും അരുണും മദ്യപിച്ചിരുന്നു. ഇതിന് പിന്നാലെ ഇവര്‍ വഴക്കാരംഭിച്ചു. വഴക്കിനിടെ ശശിധരന്‍ നായര്‍ കത്തിയെടുത്ത് മകന്‍ അരുണിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കുത്തേറ്റ അരുണ്‍ അരമണിക്കൂറോളം രക്തം വാര്‍ന്ന് കിടന്നു. അമ്മ ശാന്തകുമാരി അരുണിന്റെ സുഹൃത്തുക്കളെ അറിയിച്ചു. ഇവരെത്തി അരുണിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

അരുണിന്റെ ഇടതുനെഞ്ചിലാണ് കുത്തേറ്റത്. ഹൃദയത്തിനേറ്റ മുറിവാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

സംഭവശേഷം ഹോട്ടലില്‍ ഒളിച്ചിരുന്ന ശശിധരന്‍നായരെ നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. അനില്‍കുമാറിന്റെയും സി.ഐ. സാഗറിന്റെയും നേതൃത്വത്തിലുള്ള പൊലീസ് കസ്റ്റഡിയിലെടുത്തു.

കൂലിപ്പണിക്കാരനായ അരുണ്‍ അവിവാഹിതനാണ്. സഹോദരന്‍ അനീഷ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Father stabs son to death in Neyyattinkara

We use cookies to give you the best possible experience. Learn more