| Wednesday, 16th October 2019, 6:36 pm

സംഘപരിവാര്‍ അനുകൂല നിലപാട്; പുരാവസ്തു ഗവേഷകന്‍ കെ.കെ മുഹമ്മദിനെ ആദരിക്കാനുള്ള ചടങ്ങ് ഉപേക്ഷിച്ച് ഫറൂഖ് കോളെജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പുരാവസ്തു ഗവേഷകന്‍ കെ.കെ മുഹമ്മദഗിനെ ആദരിക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് ഫറുഖ് കോളെജ് അധികൃതര്‍. കേരളത്തിലെ അലിഗഡ് മുസ്ലിം യൂനിവേഴ്സിറ്റി അലുമ്നി സര്‍ സയ്യിദ് ദിനത്തോടനുബന്ധിച്ച് 19നു നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടിയാണ് പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ചത്.

കെ.കെ മുഹമ്മദിന്റെ സംഘപരിവാര്‍ അനുകൂല നിലപാടുകള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു ഇതിനെ തുടര്‍ന്നാണ് പരിപാടി സംഘാടകര്‍ ഉപേക്ഷിച്ചത്.

നേരത്തെ ചടങ്ങില്‍ അധ്യക്ഷത വഹിക്കേണ്ടിയിരുന്ന പി.കെ അബ്ദുറബ്ബ് എം.എല്‍.എ ചടങ്ങില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. ചടങ്ങിനെതിരെ എം.എസ്.എഫ്, ക്യാംപസ് ഫ്രണ്ട് അടക്കമുള്ള സംഘടനകള്‍ പ്രതിഷേധവുമായി എത്തിയിരുന്നു.

നേരത്തെ കെ.കെ മുഹമ്മദ് അയോധ്യയുമായി ബന്ധപ്പെട്ട് കൂടുതല്‍ കള്ളങ്ങള്‍ പറഞ്ഞെന്ന് ചരിത്രകാരനും ദല്‍ഹി സര്‍വകലാശാലയിലെ ചരിത്രവിഭാഗം മുന്‍ മേധാവിയുമായ ഡി.എന്‍ ഝാ വെളിപ്പെടുത്തിയിരുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബാബ്റി ഭൂമിയില്‍ ക്ഷേത്രത്തിന്റെ അവശിഷ്ടം താനടക്കമുള്ള ബി.ബി. ലാലിന്റെ നേതൃത്വത്തിലുള്ള പുരാവസ്തു വിദഗ്ധ സംഘം കണ്ടെത്തിയെന്ന് ബാബ്റി കേസ് അന്ത്യത്തോട് അടുത്ത വേളയിലും മുഹമ്മദ് ആവര്‍ത്തിച്ച സാഹചര്യത്തിലാണ് വസ്തുതകള്‍ വെളിപ്പെടുത്തലുമായി ഡി.എന്‍. ഝായും രംഗത്തുവന്നത്. വിവാദ അഭിമുഖത്തില്‍ തന്റെ പേര് പരാമര്‍ശിച്ചതിനാല്‍ കെ.കെ. മുഹമ്മദ് പരത്തുന്ന തെറ്റിദ്ധാരണ നീക്കാന്‍ താനും ബാധ്യസ്ഥനാണെന്നും അദ്ദേഹം മാധ്യമത്തോട് പറഞ്ഞു.

പുരാവസ്തു വിദഗ്ധന്‍ ബി.ബി. ലാലിന്റെ സംഘത്തില്‍ അംഗമല്ലാതിരുന്ന മുഹമ്മദ് ഈ സംഘാംഗമാണെന്ന് മാത്രമല്ല, സംഘം അവിടെനിന്ന് ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നും കള്ളം പറഞ്ഞതാണെന്ന് മുഹമ്മദിന്റെ സുഹൃത്ത് കൂടിയായ അലീഗഢിലെ ചരിത്രവിഭാഗം മേധാവി അലി നദീം റസാവി വെളിപ്പെടുത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video

farook-college withdraw-the-honorable-ceremony-to-k-k-muhammad

We use cookies to give you the best possible experience. Learn more