| Friday, 1st November 2019, 2:11 pm

'ചായക്കോപ്പയിലെ കൊടുങ്കാറ്റ്' കെട്ടടങ്ങുന്നു; അനുഷ്‌ക ശര്‍മയോട് മാപ്പുപറഞ്ഞ് ഫറൂഖ് എന്‍ജിനീയര്‍; എല്ലാം തമാശയ്ക്കായിരുന്നെന്ന് വിശദീകരണം

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോകകപ്പിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഭാര്യ അനുഷ്‌ക ശര്‍മയ്ക്ക് ബി.സി.സി.ഐ സെലക്ടര്‍മാര്‍ ചായസല്‍ക്കാരം നടത്തിയെന്നാരോപിച്ച മുന്‍ ഇന്ത്യന്‍ താരം ഫറൂഖ് എന്‍ജിനീയര്‍ ഒടുവില്‍ മാപ്പ് ചോദിച്ചു. താന്‍ തമാശയ്ക്കാണു പരാമര്‍ശം നടത്തിയതെന്നായിരുന്നു അദ്ദേഹം ഒരു ടി.വി ചാനലിനോട് പറഞ്ഞത്.

അനുഷ്‌കയെ അവഹേളിക്കാനല്ല താന്‍ അതു പറഞ്ഞതെന്നും ആവശ്യമില്ലാതെയാണ് ഈ വിഷയം ഉയര്‍ന്നുവന്നതെന്നും അദ്ദേഹം പറഞ്ഞു. അനുഷ്‌ക ഒരു നല്ല സ്ത്രീയാണെന്നും കോഹ്‌ലി മികച്ച ക്യാപ്റ്റനാണെന്നും രവി ശാസ്ത്രി മികച്ചൊരു പരിശീലകനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഐ.സി.സി ലോകകപ്പിനിടെ അനുഷ്‌കയ്ക്ക് ബി.സി.സി.ഐ സെലക്ടര്‍മാര്‍ ചായസല്‍ക്കാരം നടത്തിയെന്ന് ഫറൂഖ് എന്‍ജിനീയര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് വിവാദമായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതോടെ അനുഷ്‌ക മറുപടിയുമായി രംഗത്തെത്തിയിരുന്നു. ‘ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് എനിക്കെതിരെ ഇത്രയുംകാലം ഉയര്‍ന്ന ആരോപണങ്ങളിലെല്ലാം ഞാന്‍ നിശബ്ദത പാലിക്കുകയായിരുന്നു.

ഇപ്പോള്‍ മറുപടി നല്‍കുന്നത് ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് കൂടുതല്‍ ഊര്‍ജജം പകരുകയേ ഉള്ളൂവെന്നതിനാലാണ്. കഴിഞ്ഞ 11 വര്‍ഷമായി ഞാന്‍ എന്റെ കരിയറില്‍ ഇങ്ങനെയാണ് ചെയ്യുന്നത്.

അന്തസ്സും സത്യവും എന്റെ നിശബ്ദതയുടെ നിഴലില്‍ പതിഞ്ഞിരിക്കുന്നത് എനിക്ക് കാണം. ഒരു നുണ പലതവണ ആവര്‍ത്തിച്ച് പറയുമ്പോാള്‍ അത് സത്യമാവും എന്ന് പറയുന്നത് പോലെയാണ് കാര്യങ്ങള്‍.

എനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടി നല്‍കാതിരിക്കുന്നത് അത് സത്യമാവാം എന്ന തോന്നല്‍ പലരിലും ഉണ്ടാക്കിയിട്ടുണ്ടെന്നതിനാലാണ്, എന്നാല്‍ ഇതെല്ലാം ഇപ്പോള്‍ അവസാനിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.

മുന്‍പ് എന്റെ കാമുകനും ഇപ്പോള്‍ ഭര്‍ത്താവുമായ വിരാട് കോഹ്‌ലിയുമായി ബന്ധപ്പെടുത്തി എനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിലെല്ലാം ഇത്രയും കാലം ഞാന്‍ നിശബ്ദത പാലിച്ചു.

ഇന്ത്യന്‍ ടീം മീറ്റിങ്ങുകളില്‍ പങ്കെടുക്കുകയും ടീം സെലക്ഷനില്‍ ഇടപെടുന്നുവെന്നും എനിക്കെതിരെ ആരോപണങ്ങള്‍ ഉണ്ടായി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രമേ ഞാന്‍ വിദേശ പരമ്പരകളില്‍ ഭര്‍ത്താവിനൊപ്പം പോയിട്ടുള്ളു, അതുകൊണ്ടാണ് ഞാന്‍ മൗനം തുടര്‍ന്നത്.

എന്റെ സുരക്ഷക്കും ടിക്കറ്റ് എടുക്കുന്നതിനുമെല്ലാം ബി.സി.സി.ഐയാണ് പണം ചെലവഴിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഞാന്‍ എന്റെ സ്വന്തം പണം ഉപയോഗിച്ചാണ് വിമാനടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നത്. അതുകൊണ്ടാണ് ഞാന്‍ മിണ്ടാതിരുന്നത്.

വിദേശയാത്രക്കിടയില്‍ ഹൈക്കമ്മീഷണറുടെ ഭാര്യയുടെ ഒപ്പം ഫോട്ടോയെടുക്കാന്‍ വിസമ്മതിച്ചെങ്കിലും പീന്നിട് ഫോട്ടോ എടുത്തിരിരുന്നു. എന്നാല്‍ ക്ഷണിക്കാത്ത ചടങ്ങില്‍ താന്‍ പോയി എന്ന രീതിയിലായിരുന്നു പ്രചാരണം. അന്ന് ബി.സി.സി.ഐ ഔദ്യോഗികമായി പ്രതികരിച്ചതുകൊണ്ട് ഞാന്‍ മറുപടി നല്‍കിയിരുന്നില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇപ്പോള്‍ ഉയര്‍ന്ന പുതിയ ആരോപണം ലോകകപ്പിനിടെ എനിക്ക് ചായ കൊണ്ട് വന്ന് തരികയാണ് ഇന്ത്യന്‍ സെലക്ടര്‍മാരുടെ പണിയെന്നാണ്. എന്നാല്‍ ലോകകപ്പ് മത്സരം കാണാനാണ് ഞാന്‍ പോയത്. ഫാമിലി ബോക്സിലിരുന്നാണ് ലോകകപ്പ് കണ്ടത്. അല്ലാതെ സെലക്ടര്‍മാര്‍ക്കൊപ്പമല്ല.

സെലക്ഷന്‍ കമ്മിറ്റിയെക്കുറിച്ചോ ബോര്‍ഡിനെക്കുറിച്ചോ അഭിപ്രായം പറയണമെങ്കില്‍ അതില്‍ എന്റെ പേര് വലിച്ചിഴക്കേണ്ടതില്ല. ഇപ്പോഴത്തെ സംഭവത്തിലെ പ്രതികരണം മാത്രമല്ലിത്. എല്ലാത്തിനും കൂടിയുള്ള മറുപടിയാണ്.’ ഞാന്‍ ചായകുടിക്കാറില്ല, കാപ്പിയാണ് കുടിക്കാറ് എന്ന് പറഞ്ഞുകൊണ്ടാണ് അനുഷ്‌ക ട്വീറ്റ് അവസാനിപ്പിച്ചത്.

We use cookies to give you the best possible experience. Learn more