| Monday, 10th June 2024, 7:47 am

കുല്‍വീന്ദര്‍ കൗറിന് പിന്തുണയുമായി കര്‍ഷക സംഘടനകളുടെ മാര്‍ച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: കര്‍ഷക സമരത്തെ അധിക്ഷേപിച്ച ബോളിവുഡ് താരവും ബി.ജെ.പി എം.പി യുമായ കങ്കണ റാണവത്തിന്റെ മുഖത്തടിച്ച സി.ഐ.എസ്.എഫ് കോണ്‍സ്റ്റബിള്‍ ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗറിന് പിന്തുണയുമായി കര്‍ഷക സംഘടനകള്‍. സംയുക്ത കിസാന്‍ മോര്‍ച്ചയും (രാഷ്ട്രീയേതര) കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും ഉള്‍പ്പെടെ നിരവധി കര്‍ഷക സംഘടനകളാണ് ഞായറാഴ്ച പഞ്ചാബിലെ മൊഹാലിയില്‍ മാര്‍ച്ച് സംഘടിപ്പിച്ചത്.

ദല്‍ഹി വിമാനത്താവളത്തില്‍ വച്ചാണ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗര്‍ കങ്കണയുടെ മുഖത്തടിച്ചത്. കര്‍ഷക വിരുദ്ധ നിലപാടുകളാണ് തന്നെ ഈ പ്രവര്‍ത്തിക്ക് പ്രേരിപ്പിച്ചതെന്ന് കൗര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് കൗറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മൊഹാലിയിലെ ഗുരുദ്വാര അംബ് സാഹിബില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചിന് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച കര്‍ഷക നേതാവ് സര്‍വാന്‍ സിങ് പന്ദര്‍ നിഷ്പക്ഷമായ അന്വേഷണത്തിന്റെ ആവശ്യകതയാണ് ഈ സംഭവത്തില്‍ വേണ്ടതെന്ന് പ്രതികരിച്ചു.

പഞ്ചാബിലെ ജനങ്ങള്‍ക്കെതിരെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയ കങ്കണയെ കര്‍ഷക നേതാക്കള്‍ വിമര്‍ശിച്ചു. അന്വേഷണം നടത്തി യഥാര്‍ത്ഥ തെറ്റുകാര്‍ ആരെന്നു കണ്ടെത്തുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. വിഷയത്തില്‍ സമഗ്രമായ അന്വേഷണമാണ് ആവശ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കര്‍ഷക നേതാക്കളായ സര്‍വാന്‍ സിങ് പന്ദേര്‍, അമര്‍ജിത് സിങ് മൊഹ്രി, തേജ്വീര്‍ സിങ് എന്നിവര്‍ കങ്കണ റണാവത്ത് സമൂഹത്തെ അസ്വസ്ഥമാക്കുകയും സമൂഹത്തില്‍ വിഷം പരത്തുകയും ചെയ്തതായി പറഞ്ഞു. കങ്കണയ്ക്കെതിരെ എട്ട് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും അവര്‍ പറഞ്ഞു.

ചണ്ഡീഗഡ് വിമാനത്താവളത്തിലെ മുഴുവന്‍ സംഭവങ്ങളുടെയും നിഷ്പക്ഷ അന്വേഷണം സംബന്ധിച്ച് കര്‍ഷകര്‍ എസ്.എസ്പി മൊഹാലിക്ക് കത്ത് നല്‍കി.

Content Highlight: Farmers take out march in support of CISF woman constable

We use cookies to give you the best possible experience. Learn more