| Thursday, 7th March 2024, 10:16 am

ദൽഹി ചലോ മാർച്ച്‌; സമരം പുനരാരംഭിച്ച് കർഷക സംഘടനകൾ, കനത്ത സുരക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ദൽഹി ചലോ മാർച്ച്‌ പുനരാരംഭിച്ച് കർഷക സംഘടനകൾ. വിളകളുടെ മിനിമം താങ്ങുവിലക്ക് നിയമ പരിരക്ഷ ഉറപ്പാക്കുന്നതുൾപ്പെടെയുള്ള ആവശ്യമുയർത്തിയാണ് കർഷകർ മാർച്ച്‌ പുനരാരംഭിക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കർഷകരോട് ദൽഹിയിലേക്ക് എത്താൻ ആഹ്വാനം ചെയ്യുകയായിരുന്നു. കിസാൻ മസ്ദൂർ മോർച്ചയും(കെ.എം.എം) സംയുക്ത കിസാൻ മോർച്ച (എസ്.കെ.എം ) രാഷ്ട്രീയേതര വിഭാഗവുമാണ് പ്രതിഷേധം കടുപ്പിക്കുന്നത്.

ഖനൗരി അതിര്‍ത്തിയില്‍ പൊലീസുമായി നടന്ന ഏറ്റുമുട്ടലില്‍ യുവ കര്‍ഷകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു രണ്ട് ദിവസത്തേക്ക് ദല്‍ഹി ചലോ മാര്‍ച്ച് നിര്‍ത്തിവെക്കാന്‍ കർഷക സംഘടനകൾ തീരുമാനിച്ചത്.

സമരം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചെങ്കിലും കര്‍ഷകര്‍ നില്‍ക്കുന്ന പ്രദേശത്ത് തന്നെ തുടരുമെന്ന് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. ദല്‍ഹി ചലോ ട്രാക്റ്റര്‍ പ്രതിഷേധം വെള്ളിയാഴ്ച പുനരാരംഭിക്കുമെന്ന് കർഷകർ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

നിലവിൽ ദൽഹി പൊലീസ് ജന്തർ മന്തറിൽ പ്രതിഷേധത്തിന് അനുമതി നൽകിയിട്ടില്ലെന്ന് അറിയിച്ചു. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ അതിർത്തി പ്രദേശങ്ങളിൽ തന്നെ തുടരുകയാണ്. ഇതിന് പുറമേ മധ്യപദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് കർഷകർ ബസിലും ട്രെയിനിലുമായി ദൽഹിയിലേക്ക് നീങ്ങുന്നുണ്ട്.

അതേസമയം പൊലീസ് സുരക്ഷ നടപടികൾ ശക്തമാക്കുകയാണ്. റെയിൽവേ സ്റ്റേഷൻ, മെട്രോ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പരിശോധന തുടരുകയാണ്. ദൽഹി അതിർത്തിയായ സിംഘു, തിക്രി, ഗാസിപൂർ എന്നിവിടങ്ങളിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.

പ്രതിഷേധത്തിന്റെ ഭാഗമായി ഞായറാഴ്ച്ച രാജ്യവ്യാപകമായി റെയിൽ തടയൽ സമരം നടത്തുമെന്ന് കർഷക സംഘടനകൾ അറിയിച്ചിട്ടുണ്ട്. ഈ മാസം പതിനാലിന് ദൽഹിയിൽ മഹാ പഞ്ചായത്ത് സംഘടിപ്പിക്കുമെന്നും എസ്. കെ. എം നേതൃത്വം അറിയിച്ചിട്ടുണ്ട്.

Content Highlight: Farmers Restart Delhi Chalo March

We use cookies to give you the best possible experience. Learn more