| Friday, 5th November 2021, 2:58 pm

ജോലിയില്ലാത്ത മദ്യപാനികളാണ് സമരം ചെയ്യുന്ന കര്‍ഷകരെന്ന് ബി.ജെ.പി എം.പി; വാഹനം തടഞ്ഞ് കര്‍ഷകരുടെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹരിയാനയില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കര്‍ഷകരുടെ വന്‍ പ്രതിഷേധം. ജോലിയൊന്നുമില്ലാത്ത മദ്യപാനികളാണ് സമരം ചെയ്യുന്നതെന്ന ബി.ജെ.പി എം.പി രാം ചന്ദര്‍ ജംഗ്രയുടെ പരാമര്‍ശത്തിനെതിരെയാണ് പ്രതിഷേധം.

ഹരിയാനയിലെ ഹിസാര്‍ ജില്ലയിലാണ് ജംഗ്രയ്‌ക്കെതിരെ പ്രതിഷേധമുണ്ടായത്. കരിങ്കൊടികളും മുദ്രാവാക്യങ്ങളുമായി കര്‍ഷകര്‍ ബി.ജെ.പി നേതാവിന്റെ വാഹനം തടഞ്ഞു.

പ്രതിഷേധത്തിനിടെ ജംഗ്രയുടെ കാറിന്റെ ചില്ല് തകര്‍ന്നു.

പൊലീസ് ബാരിക്കേഡുകള്‍ നിരത്തി കര്‍ഷകരെ തടയാന്‍ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. അതേസമയം ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ ആക്രമിക്കുകയും ചെയ്തതോടെ സംഭവസ്ഥലത്ത് വലിയ സംഘര്‍ഷമുണ്ടായതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം റോഹ്തക്കിലും എം.പിയ്ക്ക് നേരെ സമാനപ്രതിഷേധമുണ്ടായിരുന്നു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒരു പ്രതിഷേധവുമില്ലെന്നും സമരം ചെയ്യുന്നവര്‍ കര്‍ഷകരല്ലെന്നുമാണ് ജംഗ്ര പറഞ്ഞത്. ഇതിനെതിരെയാണ് കര്‍ഷകര്‍ രംഗത്തെത്തിയത്.

അതേസമയം തന്റെ കാര്‍ തകര്‍ത്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജംഗ്ര രംഗത്തെത്തി. സംഭവത്തില്‍ ചില കര്‍ഷകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Farmers Protest, BJP MP’s Car Smashed Over “Jobless Alcoholics” Remark

We use cookies to give you the best possible experience. Learn more