| Saturday, 23rd January 2021, 9:25 pm

ബാരിക്കേഡുകള്‍ തുറക്കും, ദല്‍ഹിയില്‍ പ്രവേശിക്കും; റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്ക് അനുമതി ലഭിച്ചതായി കര്‍ഷകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്ക് അനുമതി ലഭിച്ചതായി കര്‍ഷക സംഘടനകള്‍. റാലി നടത്തുന്നതുമായി ബന്ധപ്പെട്ട് പൊലീസുമായി ധാരണയിലെത്തിയെന്നും കര്‍ഷകര്‍ അറിയിച്ചു.

റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയിലെ ബാരിക്കേഡുകള്‍ നീക്കുമെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.

‘കര്‍ഷകര്‍ ജനുവരി 26ന് ട്രാക്ടര്‍ റാലി നടത്തും. ബാരിക്കേഡുകള്‍ തുറക്കപ്പെടുകയും ഞങ്ങള്‍ ദല്‍ഹിയില്‍ പ്രവേശിക്കുകയും ചെയ്യും. സഞ്ചാര പാതയുടെ കാര്യത്തില്‍ ഞങ്ങള്‍ ഒത്തു തീര്‍പ്പിലെത്തിയിട്ടുണ്ട്. മറ്റു കാര്യങ്ങള്‍ ഉടന്‍ ഇന്ന് രാത്രിയോടെ തീരുമാനിക്കും,’ യോഗേന്ദ്ര യാദവ് പറഞ്ഞു.

സമാധാനപരമായിരിക്കും റാലിയെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. റിപ്പബ്ലിക് ദിനത്തിനത്തില്‍ ഒരു ലക്ഷം ട്രാക്ടറുകള്‍ നിരത്തിലിറക്കാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

റിപ്പബ്ലിക്ക് ദിന പരേഡിനേയോ സുരക്ഷയേയോ ബാധിക്കാത്ത രീതിയിലായിരിക്കും ട്രാക്ടര്‍ റാലി നടത്തുകയെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.

കര്‍ഷകരുമായി കേന്ദ്രം നടത്തിയ പതിനൊന്നാം വട്ട ചര്‍ച്ചയും പരാജയമായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കണമെന്ന കര്‍ഷക നേതാക്കളുടെ ആവശ്യം പൂര്‍ണ്ണമായി അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നാണ് കേന്ദ്രം പറഞ്ഞത്.

ഏറ്റവും കുറഞ്ഞത് ഒരു പതിനെട്ട് മാസത്തേക്ക് നിയമം നടപ്പാക്കാതിരിക്കാന്‍ ഉത്തരവിടാമെന്നും നിയമം പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ കഴിയില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.

എന്നാല്‍ ഇത് അംഗീകരിക്കാന്‍ കര്‍ഷക സംഘടന നേതാക്കള്‍ തയ്യാറായില്ല. അതോടെ 11ാം ഘട്ട ചര്‍ച്ചയും തീരുമാനമാകാതെ അവസാനിപ്പിക്കുകയായിരുന്നു. അടുത്ത ഘട്ട ചര്‍ച്ചകളുടെ തീയതി നിശ്ചയിക്കാതെയാണ് കൂടിക്കാഴ്ച അവസാനിച്ചത്.

പത്താംഘട്ട ചര്‍ച്ചയില്‍ ഒന്നര വര്‍ഷത്തേക്ക് കാര്‍ഷിക നിയമം നടപ്പിലാക്കില്ലെന്നും ഒരു പ്രത്യേക കമ്മിറ്റിയെ വെച്ച് കര്‍ഷകരുടെ ആവശ്യങ്ങള്‍ പഠിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ കര്‍ഷകര്‍ ഇത് നിരസിക്കുകയായിരുന്നു.

നവംബര്‍ 26നാണ് കര്‍ഷക സമരം ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാരുമായി ഇതിനോടകം കര്‍ഷകര്‍ പത്ത് പ്രാവശ്യം ചര്‍ച്ച നടത്തിക്കഴിഞ്ഞു. കര്‍ഷക നിയമം പിന്‍വലിക്കില്ലെന്ന് നിലപാടില്‍ കേന്ദ്രം ഉറച്ചു നില്‍ക്കുകയാണ്.

നേരത്തെ കാര്‍ഷിക നിയമം നടപ്പിലാക്കുന്നത് രണ്ട് മാസത്തേക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.

നാല്‍പ്പതോളം കര്‍ഷക സംഘടനാ നേതാക്കളാണ് കേന്ദ്രസര്‍ക്കാരുമായുള്ള പത്താം ഘട്ട ചര്‍ച്ചയില്‍ പങ്കെടുത്തത്. കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, പീയുഷ് ഗോയല്‍ തുടങ്ങിയവരാണ് കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് കര്‍ഷകരുമായി ചര്‍ച്ചയ്ക്കെത്തിയത്. ദല്‍ഹിയിലെ വിജ്ഞാന്‍ ഭവനിലായിരുന്നു ചര്‍ച്ച.

നിയമം ഒറ്റയടിക്ക് പിന്‍വലിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും അതിനു വേണമെങ്കില്‍ കര്‍ഷക സംഘടനകള്‍ക്ക് കോടതിയെ സമീപിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Farmers got permission to have Tractor Rally on republic day

We use cookies to give you the best possible experience. Learn more