| Saturday, 20th November 2021, 3:42 pm

ഇത് കര്‍ഷകരുടേയും രാവും പകലും സമരം ചെയ്ത എന്റെ ഭാര്യയുടേയും വിജയം: റോബര്‍ട്ട് വദ്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം കര്‍ഷകരുടെയും രാവും പകലും സമരം ചെയ്ത തന്റെ ഭാര്യ പ്രിയങ്ക ഗാന്ധിയുടേയും വിജയമാണെന്ന് ഭര്‍ത്താവ് റോബര്‍ട്ട് വദ്ര. എ.എന്‍.ഐയോട് സംസാരിക്കവേയായിരുന്നു റോബര്‍ട്ട് വദ്രയുടെ ഈ പ്രതികരണം.

‘ഇത് കര്‍ഷകരുടെയും എന്റെ ഭാര്യയുടെയും വിജയമാണ്. കാരണം അവള്‍ എത്രത്തോളം പരിശ്രമം ഇതിനായി നടത്തി എന്ന് എനിക്കറിയാം. കര്‍ഷകരുടെ ഒപ്പം രാവും പകലും പ്രവര്‍ത്തിച്ചു. ഇനി എന്റെ കാര്യം പറയുകയാണെങ്കില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഞാന്‍ അവര്‍ക്ക് ഭക്ഷണം എത്തിച്ചു. അവര്‍ തെരുവിലിറങ്ങി. ഞാന്‍ എവിടെയെത്തിയാലും അവര്‍ എന്റെ കാറിന് നേരെ ഓടി വന്നു. ആരെങ്കിലും അവരുടെ ശബ്ദം കേള്‍ക്കുമെന്ന പ്രതീക്ഷയോടെയായിരുന്നു അത്. പ്രിയങ്കയും രാഹുലും കര്‍ഷകര്‍ക്കൊപ്പം നിന്നു. കോണ്‍ഗ്രസ് അവര്‍ക്കൊപ്പം നിന്നു. ഇത് അവരുടെ വിജയമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ഷകര്‍ക്ക് സര്‍ക്കാരില്‍ വിശ്വാസമില്ലാത്തതിനാലാണ് സമരസ്ഥലം ഒഴിയരുതെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത് പറഞ്ഞതെന്നും റോബര്‍ട്ട് വദ്ര കൂട്ടിച്ചേര്‍ത്തു. അതേസമയം ഇപ്പോള്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും വദ്ര പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള തീരുമാനം എത്രയും വേഗം നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വദ്ര കൂട്ടിച്ചേര്‍ത്തു.

ഗുരു നാനാക്ക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണെന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. അടുത്ത മാസം ചേരുന്ന കാബിനറ്റ് യോഗത്തില്‍ ഔദ്യോഗികമായി തീരുമാനം കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

വ്യാപകമായി എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ മൂന്ന് നിയമങ്ങളും പിന്‍വലിക്കുകയാണെന്നും നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്നുമായിരുന്നു മോദി പറഞ്ഞത്.

കര്‍ഷകരെ നിയമങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ തങ്ങള്‍ക്ക് സാധിച്ചില്ലെന്നും കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതില്‍ ക്ഷമ ചോദിക്കുന്നെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

അതേസമയം സമരം തുടരാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ട്രാക്ടര്‍ റാലിയടക്കം മുന്‍കൂട്ടി തീരുമാനിച്ചത് പ്രകാരം തന്നെ നടക്കും. നിയമം പിന്‍വലിച്ചുവെന്ന് വെറുതെ പറഞ്ഞിട്ട് കാര്യമില്ലെന്നും പാര്‍ലമെന്റില്‍ പാസാക്കിയ നിയമമായതിനാല്‍ തന്നെ വിവാദ ബില്ലുകള്‍ റദ്ദാക്കുന്ന സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കണമെന്നുമാണ് കര്‍ഷക സംഘടനകളുടെ ആവശ്യം.

ഇതിന് പുറമേ കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുന്നതില്‍ തീരുമാനമെടുക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രവുമല്ല താങ്ങുവില അടക്കമുള്ള മറ്റ് വിഷയങ്ങളില്‍ കൂടി തീരുമാനമെടുത്തെങ്കില്‍ മാത്രമേ ഈ സമരത്തില്‍ നിന്ന് പിന്നോട്ട് പോവുകയുള്ളൂവെന്നും കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Farm Laws’ Cancellation Victory Of Farmers, My Wife Priyanka: Robert Vadra

We use cookies to give you the best possible experience. Learn more