Daily News
ലോകത്ത് ഒമ്പതിലൊരാള്‍ വിശപ്പിന്റെ പിടിയിലെന്ന് യു.എന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Sep 17, 03:27 am
Wednesday, 17th September 2014, 8:57 am

hunger[]ലണ്ടന്‍:  ലോകത്ത് ഒമ്പതിലൊരാള്‍ ഇപ്പോഴും വിശപ്പിന്റെ പിടിയിലാണെന്ന് യു.എന്‍. ആഫ്രിക്കയില്‍ നാലില്‍ ഒരാള്‍ പട്ടിണിയുടെ പിടിയിലാണെന്നും യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. യു.എന്നിന്റെ ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷനും ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്പ്‌മെന്റ്, വേള്‍ഡ് ഫുഡ് പ്രോഗ്രാം എന്നിവ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.

ലോകത്ത് 80കോടി 50ലക്ഷം ആളുകള്‍ ഇപ്പോഴും പട്ടിണിയുടെ പിടിയിലാണ്. ഇതില്‍ അഞ്ചേകാല്‍ കോടി ആളുകള്‍ ഏഷ്യയിലുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ദരിദ്ര ജനങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായതായും സെപ്റ്റംബര്‍ 16ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാലയളവിനിടയില്‍ 10 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. ലാറ്റിനമേരിക്കന്‍, കരീബിയന്‍ പ്രദേശങ്ങളിലാണ് പട്ടിണി കുറയുന്ന ട്രന്റ് ഏറ്റവും കൂടുതല്‍ ദൃശ്യമായതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പട്ടിണി മാറ്റാനുള്ള ലോകവ്യാപകമായ ശ്രമങ്ങള്‍ ശക്തിപ്പെടുത്തിയാല്‍ കൂടുതല്‍ മാറ്റങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദാരിദ്ര്യം തുടച്ചുമാറ്റാനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ 63 രാജ്യങ്ങളില്‍ ഫലംകണ്ടു. ആറ് രാജ്യങ്ങള്‍ 2015ഓടെ ലക്ഷ്യത്തിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടിണിക്കെതിരെയുള്ള നമ്മുടെ പോരാട്ടം വിജയത്തിലെത്തുമെന്നാണ് ഈ കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. അതിനാല്‍ രാജ്യങ്ങള്‍ക്ക് ഇത്തരം പ്രവര്‍ത്തനങ്ങളുമായി ഇനിയും മുന്നോട്ട് പോകാനുള്ള പ്രചോദനം നല്‍കേണ്ടതുണ്ടെന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായസഹകരണങ്ങള്‍ ഇതിന് ആവശ്യമാണെന്നും സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

സാമ്പത്തിക മുന്നേറ്റത്തിന്റെ പാതയിലുള്ള കിഴക്കന്‍ രാജ്യങ്ങള്‍, തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, ദക്ഷിണേഷ്യ, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലും കൂടുതല്‍ പേര്‍ പട്ടിണിയില്‍ നിന്ന് മോചിപ്പിക്കപ്പെടുന്നുണ്ട്. അതേ സമയം ഈ മുന്നേറ്റത്തിനിടയിലും പല രാജ്യങ്ങളിലും ഇപ്പോഴും പട്ടിണി പിടിമുറുക്കുകയാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പോഷകാഹാര കുറവ് വലിയ തോതില്‍ തന്നെ ഇപ്പോഴും നിലനില്‍ക്കുന്നു. എല്ലാത്തിലും ഉപരി, പട്ടിണി അനുഭവിക്കുന്നവരില്‍ ഭൂരിപക്ഷവും ഏഷ്യയിലാണ്.

സാമ്പത്തികമായി മെച്ചപ്പെട്ടു കൊണ്ടിരിക്കുന്ന ചില രാജ്യങ്ങളില്‍ ഇപ്പോഴും പട്ടിണി കിടക്കുന്നവരുടെ എണ്ണം അനവധിയുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഇവര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധികളും ആഭ്യന്തര കലാപങ്ങളും വളര്‍ച്ചാ നിരക്കിലെ കുറവും മൂലം പട്ടിണിയെ തുടച്ചുമാറ്റാന്‍ സാധിക്കാതെ വരുന്നു. ചൈനയിലും ഇന്തോനേഷ്യയിലും തായ്‌ലാന്‍ഡിലും വിയറ്റ്‌നാമിലും സ്ഥിതി മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഈ രാജ്യങ്ങളിലെ സാമ്പത്തിക മുന്നേറ്റവും ആശാവഹമാണെന്നും റിപ്പോര്‍ട്ടില്‍ അടിവരയിടുന്നു.