| Saturday, 17th September 2022, 6:26 pm

ഒറ്റ ഓവര്‍ കൂടി എറിയാന്‍ പറ്റിയിരുന്നെങ്കില്‍ അര്‍ധ സെഞ്ച്വറി നേടാമായിരുന്നു; ചെണ്ടയായി ശ്രീശാന്ത്, ഏറ്റെടുത്ത് ട്രോളന്‍മാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

വെറ്ററന്‍ താരങ്ങള്‍ ഏറ്റുമുമുട്ടുന്ന ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിലെ കഴിഞ്ഞ മത്സരത്തില്‍ മികച്ച വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ മഹാരാജാസും വേള്‍ഡ് ജയന്റ്‌സും തമ്മില്‍ കൊമ്പുകോര്‍ത്ത ആവേശകരമായ മത്സരത്തിലായിരുന്നു മഹാരാജാസ് വിജയം നേടിയത്.

ടോസ് നഷ്ടപ്പെട്ട് ഫീല്‍ഡിങ്ങിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റിനായിരുന്നു മത്സരം പിടിച്ചടക്കിയത്.

ബൗളിങ്ങില്‍ പങ്കജ് സിങ് ജയന്റ്‌സിനെ എറിഞ്ഞു വീഴ്ത്തിയപ്പോള്‍, ബാറ്റിങ്ങില്‍ യൂസഫ് പത്താനും തന്മയ് ശ്രീവാസ്തവയും കത്തിക്കയറി.

നാല് ഓവറില്‍ 26 റണ്‍സ് മാത്രം വിട്ടു നല്‍കി ഒരു മെയ്ഡിന്‍ അടക്കം അഞ്ച് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ പത്താന്റെയും ശ്രീവാസ്തവയുടെയും അണ്‍ബീറ്റണ്‍ ഫിഫ്റ്റിയാണ് ചെയ്‌സിങ്ങില്‍ ഇന്ത്യക്ക് തുണയായത്.

പങ്കജ് സിങ്ങിന്റെ മികച്ച പ്രകടനം ചര്‍ച്ചയാവുന്നതിനൊപ്പം തന്നെ മറ്റൊരാളുടെ പ്രകടനവും ചര്‍ച്ചയാവുന്നുണ്ട്. ഒരു കാലത്ത് ഇന്ത്യക്കായി പിച്ചില്‍ തീ പാറിച്ച എസ്. ശ്രീശാന്തിന്റെ മോശം പ്രകടനമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

കേവലം മൂന്ന് ഓവര്‍ മാത്രം പന്തെറിഞ്ഞ ശ്രീശാന്ത് 46 റണ്‍സാണ് വഴങ്ങിയത്. വിക്കറ്റൊന്നും ലഭിച്ചതുമില്ല. 15ലധികമായിരുന്നു മത്സരത്തില്‍ താരത്തിന്റെ എക്കോണമി.

തന്റെ മൂന്നാം ഓവറില്‍ അഞ്ച് ബൗണ്ടറിയുള്‍പ്പടെ 22 റണ്‍സാണ് താരം വിട്ടു നല്‍കിയത്. ഈ ഓവറാണ് ശ്രീശാന്തിന്റെ മൊത്തം കണക്കുകൂട്ടലും തെറ്റിച്ചത്.

താരത്തിന്റെ ഓരോ പന്തും സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം ജാക് കാല്ലിസ് ബൗണ്ടറി കടത്തുമ്പോള്‍ നിസ്സഹയനായി നോക്കി നില്‍ക്കാന്‍ മാത്രമായിരുന്നു താരത്തിന് സാധിച്ചത്.

ശ്രീയുടെ ഓരോ പന്തും എതിരാളികള്‍ ബൗണ്ടറി കടത്തുമ്പോള്‍ മഹാരാജാസിന്റെ നായകന്‍ ഹര്‍ഭജന്റെ മുഖഭാവവവും വൈറലായിരുന്നു. മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ ഹര്‍ഭജന്‍ 21 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കിയിരുന്നു.

മത്സരത്തിലെ മോശം പ്രകടനത്തിന് പിന്നാലെ ശ്രീശാന്തിനെ ട്രോളി കൊല്ലുകയാണ് സോഷ്യല്‍ മീഡിയ. നിരവധി ട്രോളുകളാണ് ശ്രീശാന്തിനെതിരെ ഉയരുന്നത്.

എന്നാല്‍ തന്റെ പ്രൈം ടൈമിലെ ശ്രീശാന്തിന്റെ പ്രകടനം ആരും മറക്കരുതെന്നും, കേവലം ഒറ്റ മത്സരം മാത്രം കണക്കിലെടുത്ത് അദ്ദേഹത്തെ കളിയാക്കരുതെന്നും പറയുന്ന ആരാധകരും കുറവല്ല.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വേള്‍ഡ് ജയന്റ്‌സിന് മികച്ച തുടക്കമായിരുന്നു ലഭിച്ചത്. ഓപ്പണറായി ഇറങ്ങിയ കെവിന്‍ ഓബ്രയന്‍ അര്‍ധ സെഞ്ച്വറി നേടിയായിരുന്നു തുടക്കം. ഒബ്രയന് പുറമെ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ദിനേഷ് രാംദിനും ആഞ്ഞടിച്ചപ്പോള്‍ 20 ഓവറില്‍ എട്ട് വിക്കറ്റിന് 170 റണ്‍സായിരുന്നു ജയന്റ്സ്സ സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മഹാരാജാസ് തന്‍മയ് ശ്രീവാസ്തവയുടെയും യൂസഫ് പത്താന്റെയും ഇര്‍ഫാന്‍ പത്താന്റെയും വെടിക്കെട്ടില്‍ വിജയം പിടിച്ചടക്കുകയായിരുന്നു.

ശ്രീവാസ്തവ 39 പന്തില്‍ നിന്നും 54 റണ്‍സ് നേടിയപ്പോള്‍ യൂസഫ് പത്താന്‍ 35 പന്തില്‍ നിന്നും 50 റണ്‍സ് സ്വന്തമാക്കി. ഒമ്പത് പന്ത് നേരിട്ട ഇര്‍ഫാന്‍ പത്താന്‍ മൂന്ന് സിക്‌സറടക്കം 22 റണ്‍സാണ് അടിച്ചെടുത്തത്.

Content Highlight: Fans trolls  S Sreesanth after his poor performance against World Giants

We use cookies to give you the best possible experience. Learn more