| Tuesday, 3rd January 2023, 8:03 pm

'സെലക്ടര്‍മാരെ തെറി പറഞ്ഞിട്ട് എന്താ കാര്യം, ബെഞ്ചില്‍ നിന്ന് ടീമിലെത്താന്‍ സഞ്ജുവിന് കൂടി തോന്നണ്ടേ, അതില്ലാഞ്ഞാല്‍ പിന്നെ എന്ത് പറയാനാ'

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ശ്രീലങ്ക ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആരാധകരെ നിരാശപ്പെടുത്തി സഞ്ജു സാംസണ്‍. ആറ് പന്തില്‍ നിന്നും വെറും അഞ്ച് റണ്‍സ് മാത്രം നേടിയാണ് സഞ്ജു പുറത്തായിരിക്കുന്നത്.

ഏറെ പ്രതീക്ഷയോടെയാണ് സഞ്ജു ആരാധകര്‍ ഈ പരമ്പരയെ നോക്കിക്കണ്ടത്. സ്ഥിരമായി ബെഞ്ചിലിരുത്തുന്ന സെലക്ടര്‍മാര്‍ക്ക് ഒരു മറപടി നല്‍കുന്ന ഇന്നിങ്‌സ് പുറത്തെടുക്കുമെന്ന് കരുതിയ ആരാധകരെ പാടെ നിരാശരാക്കിക്കൊണ്ടായിരുന്നു സഞ്ജുവിന്റെ മടക്കം.

ധനഞ്ജയ ഡി സില്‍വയുടെ പന്തില്‍ മിസ്ഹിറ്റായി ദില്‍ഷന്‍ മധുശങ്കക്ക് ക്യാച്ച് നല്‍കിയായിരുന്നു സഞ്ജുവിന്റെ മടക്കം.

ഏറെ നാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കാനിറങ്ങിയ സഞ്ജു പോലും ഈ ഇന്നിങ്‌സ് മറക്കാനായിരിക്കും ശ്രമിക്കുന്നത്.

എന്നാല്‍, സഞ്ജുവിന്റെ വിമര്‍ശകര്‍ക്ക് താരത്തെ അടിക്കാനുള്ള വടിയെന്നോണമാണ് ഈ ഇന്നിങ്‌സ് മാറിയിരിക്കുന്നത്. സഞ്ജു പുറത്തായി സെക്കന്റുകള്‍ക്കകം തന്നെ താരത്തെ വിമര്‍ശിക്കുന്ന നിരവധി പ്രതികരണങ്ങളാണ് ട്വിറ്ററില്‍ ഇയര്‍ന്നിരിക്കുന്നത്.

ഇപ്പോഴും സഞ്ജു സാംസണ്‍ കെ.എല്‍. രാഹുലിനേക്കാള്‍ മികച്ചവലനാണെന്ന് ആരാധകര്‍ കരുതുന്നു, ഐ.സി.യുവില്‍ നിന്നും നേരെ എഴുന്നേറ്റ് പന്ത് ഇതിലും മികച്ച രീതിയില്‍ കളിക്കും, ബെഞ്ചിലിരുത്തുന്നതിന് സെലക്ടര്‍മാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല തുടങ്ങിയ കമന്റുകളാണ് ഉയരുന്നത്.

അതേസമയം, പത്ത് ഓവര്‍ പിന്നിടുമ്പോള്‍ 75 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. സഞ്ജുവിന് പുറമെ ഏഴ് റണ്‍സ് നേടിയ ശുഭ്മന്‍ ഗില്‍, ഏഴ് റണ്‍സ് സ്വന്തമാക്കിയ സൂര്യകുമാര്‍ യാദവ് എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

ഓപ്പണര്‍ ഇഷാന്‍ കിഷനും ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുമാണ് ഇന്ത്യക്കായി ക്രീസില്‍ നില്‍ക്കുന്നത്. ഇഷാന്‍ കിഷന്‍ 27 പന്തില്‍ നിന്നും 36 റണ്‍സ് നേടിയപ്പോള്‍ ഹര്‍ദിക് 12 പന്തില്‍ നിന്നും 17 റണ്‍സാണ് സ്വന്തമാക്കിയത്.

മഹീഷ് തീക്ഷണ, ചാമിക കരുണരത്‌നെ, ധനഞ്ജയ ഡി സില്‍വ എന്നിവരാണ് ലങ്കക്കായി വിക്കറ്റ് വീഴ്ത്തിയത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍:

ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), അക്സര്‍ പട്ടേല്‍, ദീപക് ഹൂഡ, ഹര്‍ഷല്‍ പട്ടേല്‍, ശിവം മാവി, യൂസ്വേന്ദ്ര ചഹല്‍, ഉമ്രാന്‍ മാലിക്.

ശ്രീലങ്ക പ്ലെയിങ് ഇലവന്‍:

ദാസുന്‍ ഷണക (ക്യാപ്റ്റന്‍), പാതും നിസങ്ക, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), ധനഞ്ജയ ഡി സില്‍വ, ചരിത് അസലങ്ക, ഭാനുക രാജപക്സെ, വാനിന്ദു ഹസരങ്ക, ചമിക കരുണരത്നെ, മഹീഷ് തീക്ഷണ, കാസുന്‍ രജിത, ദില്‍ഷന്‍ മധുശങ്ക.

Content highlight: Fans slams Sanju Samson for his poor innings

We use cookies to give you the best possible experience. Learn more