| Tuesday, 11th April 2023, 9:35 am

'ആന മണ്ടത്തരം'; 'ആ രണ്ട് താരങ്ങളെ കളത്തില്‍ ഇറക്കിയതാണ് എല്ലാത്തിനും കാരണം'; സാവിക്കെതിരെ ട്വിറ്ററില്‍ രൂക്ഷവിമര്‍ശനം

സ്പോര്‍ട്സ് ഡെസ്‌ക്

ലാ ലിഗയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബാഴ്‌സലോണ സമനില വഴങ്ങിയിരുന്നു. ക്യാമ്പ് നൗവില്‍ ബ്ലൂഗ്രാനയും ജിറോണയും തമ്മില്‍ നടന്ന മത്സരമാണ് ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചത്. മത്സരത്തിന് ശേഷം ബാഴ്‌സലോണ കോച്ച് സാവി ഹെര്‍ണാണ്ടസിന് നേരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. സെര്‍ജി റോബേര്‍ട്ടോയെയും എറിക് ഗാര്‍ഷ്യയെയും സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ ഇറക്കിയതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്.

ഈ സീസണില്‍ ബാഴ്‌സലോണയിലെ പ്രധാനിയായ താരമാണ് സെര്‍ജി റോബേര്‍ട്ടോ. മധ്യനിരയില്‍ റൈറ്റ് ബാക്ക് ആയി കളിക്കുന്ന താരം 28 മത്സരങ്ങളില്‍ നിന്ന് നാല് ഗോളും മൂന്ന് അസിസ്റ്റുകളുമാണ് ബാഴ്‌സക്കായി നേടിയത്. റോബേര്‍ട്ടോക്ക് പകരം ബാഴ്‌സയുടെ യുവതാരം പാബ്ലോ ടോറെയെ ഇറക്കാമായിരുന്നെന്ന് ആരാധകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുകയായിരുന്നു.

ജിറോണക്കെതിരായ മത്സരത്തില്‍ ഗാര്‍ഷ്യയെ തുടക്കത്തില്‍ ഇറക്കിയതും തെറ്റായ തീരുമാനമായിരുന്നെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടി. ബാഴ്‌സലോണക്ക് 13 ക്ലീന്‍ ഷീറ്റുകള്‍ നേടിക്കൊടുക്കാന്‍ ഗാര്‍ഷ്യ സഹായിച്ചിട്ടുണ്ടെങ്കിലും താരത്തെ നിലനിര്‍ത്തുന്നത് ക്ലബ്ബിന് ഗുണം ചെയ്യില്ലെന്നും ആരാധകരില്‍ ചിലര്‍ പറഞ്ഞു.

‘പാബ്ലോ ടോറെക്ക് പകരം സെര്‍ജി റോബേര്‍ട്ടോയെ ഇറക്കി, എത്ര ഭീരുവാണ് സാവി’. ആരാധകരിലൊരാള്‍ ട്വീറ്റ് ചെയ്തു. ‘ഞാന്‍ കളി കണ്ടില്ല, സ്റ്റാര്‍ട്ടിങ്ങില്‍ തന്നെ റോബേര്‍ട്ടോയും ഗാര്‍ഷ്യും’ മറ്റൊരു യൂസര്‍ ട്വീറ്റ് ചെയ്തു. ‘സെര്‍ജി റോബേര്‍ട്ടോ ഇവിടെ എന്താണ് ചെയ്യുന്നത്?’ ‘ഒരു ലക്ഷ്യവുമില്ലാത്ത ടീം’ എന്നിങ്ങനെ പോകുന്നു ട്വീറ്റുകള്‍.

കോപ്പ ഡെല്‍ റേയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡ് ബാഴ്‌സലോണയെ കീഴ്‌പ്പെടുത്തിയിരുന്നു. തോല്‍വി വഴങ്ങിയതോടെ ബാഴ്‌സ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയായിരുന്നു. എന്നിരുന്നാലും ലാ ലിഗയുടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്‌സലോണ. 13 പോയിന്റ് വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്.

ഏപ്രില്‍ 16ന് ഗെറ്റാഫെക്കെതിരെയാണ് ബാഴ്‌സലോണയുടെ അടുത്ത മത്സരം.

Content Highlights: Fans slam twitter on Xavi after the draw against Girona in La Liga

We use cookies to give you the best possible experience. Learn more