| Monday, 4th July 2022, 12:39 pm

ഓണ്‍ എയറില്‍ വിരാടിനെതിരെ അധിക്ഷേപ പരാമര്‍ശം, ഒപ്പം സ്ത്രീ വിരുദ്ധതയും; സേവാഗിനെതിരെ ക്രിക്കറ്റ് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റിലെ അഞ്ചാം മത്സരത്തില്‍ ഇന്ത്യ അപ്പര്‍ ഹാന്‍ഡ് നേടിയിരുന്നു. മധ്യനിര ബാറ്റര്‍മാരും വാലറ്റത്ത് ബുംറയും അടിച്ചെടുത്ത 416 റണ്‍സിന്റെ റണ്‍ ചെയ്‌സ് ചെയ്തിറങ്ങിയ ഇംഗ്ലണ്ട് 284 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

വമ്പന്‍ ലീഡുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ നിലവില്‍ ഭേദപ്പെട്ട നിലയിലാണ്.

എന്നാല്‍ ഇംഗ്ലണ്ട് ഇന്നിങ്‌സിനിടെ നടന്ന ഒരു സംഭവമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നത്. കമന്ററിക്കിടെ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ കുറിച്ചുള്ള മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗിന്റെ അധിക്ഷേപ പരാമര്‍ശമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

ടെസ്റ്റിന്റെ മൂന്നാം ദിവസം മുഹമ്മദ് കൈഫിനൊപ്പം ഓണ്‍ എയറിലിരിക്കെയായിരുന്നു വീരുവിന്റെ അതിരുകടന്ന പരാമര്‍ശം.

മുഹമ്മദ് സിറാജ് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സാം ബില്ലിങ്‌സിന്റെ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വിരാട് സന്തോഷം കൊണ്ട് നൃത്തം ചെയ്യുകയായിരുന്നു. അപ്പോഴാണ് വിരാട് ‘ചാമിയ നാച് രഹീ ഹേ’ എന്ന് പറഞ്ഞത്.

ചാമിയ എന്നാല്‍ ഒരു സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്യുന്ന വിലകുറഞ്ഞ പ്രയോഗമാണ്. ഇതുപയോഗിച്ചാണ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാടിനെ സേവാഗ് ഉപമിച്ചത്.

സേവാഗിന്റെ പരാമര്‍ശത്തില്‍ ആരാധകരൊന്നാകെ പകച്ചുപോയിരുന്നു. സേവാഗ് പരസ്യമായി മാപ്പുപറയണമെന്നും ഇപ്പോഴുള്ള കമന്റേറ്റര്‍ ചുമതലയില്‍ നിന്നും അദ്ദേഹത്തെ മാറ്റണമെന്നും ആരാധകര്‍ ആവശ്യപ്പെടുകയാണ്.

ഇതാദ്യമായല്ല സേവാഗ് തന്റെ വാക്കുകളുടെ പേരില്‍ പുലിവാല് പിടിക്കുന്നത്. നേരത്തെ രോഹിത് ശര്‍മയെ ‘വടാ പാവ്’ എന്നുവിളിച്ചായിരുന്നു താരം അധിക്ഷേപിച്ചത്. സംഭവം വിവാദമായതോടെ സേവാഗ് ക്ഷമാപണമായും രംഗത്തെത്തിയിരുന്നു.

ഇതിനെല്ലാം പുറമെ ഹിന്ദി കമന്ററിയുടെ നിലവാരം ദിനം പ്രതി കുറയുകയാണെന്നും സേവാഗിന്റെ പരാമര്‍ശം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

കോഹ്‌ലി സ്ലെഡ്ജ് ചെയ്തതിന് പിന്നാലെ ബെയര്‍‌സ്റ്റോ സെഞ്ച്വറി നേടിയപ്പോഴും താരം വിരാടിനെ വിമര്‍ശിച്ചിരുന്നു.

Content Highlight:  Fans demand sacking of Sehwag over his offensive remark on Virat

We use cookies to give you the best possible experience. Learn more