| Monday, 10th April 2023, 11:03 pm

വിരാടിനെ പുറത്താക്കിയതിന് ആദ്യം അഭിനന്ദനം, പിന്നാലെ വിമര്‍ശനം; അമിത് മിശ്രക്കെതിരെ ക്രിക്കറ്റ് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ടോപ് ഓര്‍ഡറിന്റെ കരുത്തില്‍ പടുകൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു.

ഓപ്പണര്‍മാരായ വിരാട് കോഹ്‌ലിയും ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസും വണ്‍ ഡൗണായിറങ്ങിയ ഗ്ലെന്‍ മാക്‌സ്‌വെല്ലും അര്‍ധ സെഞ്ച്വറിയടിച്ചതോടെ ബെംഗളൂരു നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് സ്വന്തമാക്കി.

44 പന്തില്‍ നിന്നും 61 റണ്‍സാണ് വിരാട് നേടിയത്. നാല് സിക്‌സറും നാല് ഫോറും ഉള്‍പ്പെടെ മികച്ച ഫോമില്‍ നില്‍ക്കവെയാണ് വിരാട് പുറത്താകുന്നത്. വെറ്ററന്‍ സൂപ്പര്‍ താരം അമിത് മിശ്രയുടെ പന്തില്‍ മാര്‍ക്കസ് സ്റ്റോയിന്‍സിന് ക്യാച്ച് നല്‍കിയാണ് വിരാട് പുറത്തായത്.

വിരാടിന്റെ വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ അമിത് മിശ്രയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. 40ാം വയസിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു എന്ന തരത്തിലും താരത്തിന്റെ ക്ലാസിന് ഒരു മാറ്റവും ഇല്ല എന്ന തരത്തിലുമായിരുന്നു ആരാധകര്‍ അമിത് മിശ്രയെ അഭിനന്ദിച്ചത്. എന്നാല്‍ ഏറെ വൈകാതെ ഈ വിക്കറ്റ് നേട്ടത്തിന് പിന്നാലെ അമിത് മിശ്രക്കെതിരെ വിമര്‍ശനവും ഉയരുകയാണ്.

താരം പന്തില്‍ തുപ്പല്‍ പുരട്ടിയതിന് ശേഷമുള്ള രണ്ടാം പന്തിലാണ് വിരാട് പുറത്തായത്. ഈ കാര്യം ചര്‍ച്ചയിലേക്കുയര്‍ന്നതോടെയാണ് അമിത് മിശ്രക്കെതിരെ ആരാധകര്‍ രംഗത്തെത്തിയത്. നോ സലൈവ റൂള്‍ ഉള്ള ഐ.പി.എല്ലില്‍ നിയമവിരുദ്ധമായാണ് അമിത് മിശ്ര പ്രവര്‍ത്തിച്ചതെന്നാണ് ഇവരുടെ ആരോപണം.

മിശ്ര പന്തില്‍ തുപ്പല്‍ പുരട്ടുന്ന വീഡിയോ വൈറലാവുകയാണ്.

അതേസമയം, ഒരുവേള തോല്‍വി മുമ്പില്‍ കണ്ട ലഖ്‌നൗ പൊരുതുകയാണ്. 213 റണ്‍സ് ചെയ്തിറങ്ങിയ ലഖ്‌നൗ 15 ഓവര്‍ പിന്നിടുമ്പോള്‍ റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ്.

30 പന്തില്‍ നിന്നും 65 റണ്‍സ് നേടിയ മാര്‍ക്കസ് സ്‌റ്റോയിന്‍സിന്റെയും 15 പന്തില്‍ നിന്നും പുറത്താകാതെ 55 റണ്ണടിച്ച നിക്കോളാസ് പൂരന്റെയും ഇന്നിങ്‌സിന്റെ ബലത്തിലാണ് ലഖ്‌നൗ വിജയത്തിലേക്ക് മടങ്ങിവരാന്‍ ഒരുങ്ങുന്നത്.

Content highlight: Fans criticize Amit Mishra for applying saliva on ball

We use cookies to give you the best possible experience. Learn more