|

2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് പുറത്ത് വരുന്നത് തെറ്റായ വിവരങ്ങൾ, ഞങ്ങൾ നിരപരാധികളാണെന്ന് കോടതി കണ്ടെത്തി: മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് തന്റെ എതിരാളികൾ തെറ്റായ വിവരങ്ങളാണ് പുറത്ത് വിടുന്നതെന്നും തങ്ങൾ നിരപരാധികളാണെന്ന് കോടതി കണ്ടെത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കന്‍ പോഡ്കാസ്റ്റര്‍ ലെഡ് ഫ്രിഡുമായി 3.15 മണിക്കൂര്‍ നീണ്ട പോഡ്കാസ്റ്റിലായിരുന്നു മോദിയുടെ പരാമര്‍ശം.

2002ൽ ഗുജറാത്തിൽ നടന്ന ഗോധ്ര കലാപത്തെക്കുറിച്ച് പുറത്ത് വരുന്ന വിവരങ്ങൾ തെറ്റാണെന്നും തന്നെക്കുറിച്ചും അനുയായികളെക്കുറിച്ചും മോശം പ്രചാരണം നടത്താൻ വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ് അവയൊന്നും മോദി പറഞ്ഞു. കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികൾ തന്നെ ശിക്ഷിക്കണമെന്ന് ആഗ്രഹിച്ചുവെന്നും എന്നാൽ കോടതികൾ തന്നെ വെറുതെ വിട്ടുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

‘2002ന് മുമ്പുള്ള ഡാറ്റ നിങ്ങൾ അവലോകനം ചെയ്താൽ, ഗുജറാത്തിൽ പതിവായി കലാപങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നിങ്ങൾക്ക് കാണാൻ കഴിയും.
മിക്ക ദിവസങ്ങളിലും ഗുജറാത്തിലെ ഏതെങ്കിലും ഒരു സ്ഥലത്ത് കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. പട്ടം പറത്തൽ മത്സരങ്ങൾ അല്ലെങ്കിൽ സൈക്കിൾ കൂട്ടിയിടികൾ പോലുള്ള നിസാരകാര്യങ്ങളുടെ പേരിൽ പോലും വർഗീയ അക്രമം പൊട്ടിപ്പുറപ്പെടും. 2002ന് മുമ്പ് ഗുജറാത്ത് 250 ലധികം പ്രധാന കലാപങ്ങൾക്ക് സാക്ഷ്യം വഹിച്ചു. 1969ലെ കലാപങ്ങൾ ഏകദേശം ആറ് മാസം നീണ്ടുനിന്നു. അതായത് ഞാൻ അധികാരത്തിൽ വരുന്നതിന് മുമ്പ് തന്നെ ഗുജറാത്തിൽ കലാപങ്ങൾ ഉണ്ടായിരുന്നു.

മറ്റൊരു കാര്യം പറയട്ടെ, 2002 ഫെബ്രുവരി 24, 25, അല്ലെങ്കിൽ 26 തീയതികളിലാണ് ഞാൻ ആദ്യമായി ഗുജറാത്ത് നിയമസഭയിൽ എത്തിയത്. 2002 ഫെബ്രുവരി 27ന്, ബജറ്റ് സമ്മേളനത്തിനായി ഞങ്ങൾ നിയമസഭയിൽ ഇരുന്നു. അതേ ദിവസം, അതായത് ഞാൻ നിയമസഭയിൽ എത്തിയിട്ട് വെറും മൂന്ന് ദിവസം ആയപ്പോഴാണ് ഭയാനകമായ ഗോധ്ര സംഭവം ഉണ്ടായത്.

സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര വലിയ ദുരന്തമായിരുന്നു അത്. ആളുകൾ ജീവനോടെ ചുട്ടെരിക്കപ്പെട്ടു. അത് വളരെ ദുസഹമായിരുന്നു. എല്ലാവരും സമാധാനമാണ് ഇഷ്ടപ്പെടുന്നത്. നിരവധിപേർ കലാപത്തിൽ എനിക്ക് പങ്കുണ്ടെന്ന് പറഞ്ഞ് പരാതി, എന്നാൽ, കോടതികൾ ഈ വിഷയം സമഗ്രമായി അന്വേഷിക്കുകയും ഞങ്ങൾ നിരപരാധികളാണെന്ന് കണ്ടെത്തുകയും ചെയ്തു,’ ഞായറാഴ്ച പുറത്തിറക്കിയ പോഡ്‌കാസ്റ്റിൽ അദ്ദേഹം പറഞ്ഞു.

അതേസമയം 2002ലെ ഗുജറാത്ത് കലാപത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെ ചോദ്യം ചെയ്യുന്ന ബി.ബി.സി ഡോക്യുമെന്ററിയായ ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ സംപ്രേഷണം 2023ൽ, ഇന്ത്യ തടഞ്ഞിരുന്നു. സോഷ്യൽ മീഡിയ വഴി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ഏതെങ്കിലും വീഡിയോകൾ പങ്കിടുന്നത് പോലും സർക്കാർ നിരോധിച്ചിരുന്നു.

കലാപത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഗുജറാത്തിലെ നിരവധി ബി.ജെ.പി നേതാക്കൾക്കും അവരുടെ അനുയായികൾക്കും ദീർഘകാല ജയിൽ ശിക്ഷ വിധിക്കപ്പെട്ടിരുന്നു, എന്നാൽ അവരിൽ പലരും ഇപ്പോൾ ജാമ്യത്തിലാണ്, കൂട്ടബലാത്സംഗത്തിന് കുറ്റാരോപിതരായ 11 പേരെ 2022ൽ മോദി ഭരിക്കുന്ന ബി.ജെ.പി പാർട്ടി വിട്ടയച്ചു.

കലാപ ഇരകൾക്ക് നീതി ലഭിക്കുന്നതിനായി പോരാടിയ അവകാശ പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും എതിരെ കേസുകൾ ചുമത്തിയിട്ടുണ്ട്, അവരിൽ ചിലർ ജയിലിലടക്കപ്പെടുകയും ചെയ്തു.

Content Highlight: False narrative created over 2002 Gujarat riots, courts found us innocent: PM

Video Stories