| Friday, 5th June 2020, 9:02 am

'ആന കൊല്ലപ്പെട്ട സംഭവത്തില്‍ അംസത്ത് അലിയും തമീം ഷെയ്ഖും അറസ്റ്റില്‍'; സംഭവം മലപ്പുറത്തല്ലെന്ന് തെളിഞ്ഞിട്ടും കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ടവരുള്‍പ്പെടെ വ്യാജപ്രചരണം തുടരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട് വെള്ളിയാറില്‍ ആന കൊല്ലപ്പെട്ട സംഭവം മലപ്പുറത്തല്ലെന്ന് വ്യക്തമായിട്ടും സോഷ്യല്‍മീഡിയയില്‍ വിദ്വേഷ വ്യാജ പ്രചരണം ശക്തം. അംസത്ത് അലി, തമീം ഷെയ്ഖ് എന്നിവര്‍ കേരളത്തില്‍ ആനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി എന്നാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രിയുടെ മാധ്യമ ഉപദേഷ്ഠാവും ദേശീയ യുവജന സമിതി പ്രസിഡന്റുമായ അമര്‍ പ്രസാദ് റെഡ്ഡിയാണ് വാര്‍ത്ത പ്രചരിപ്പിച്ചവരിലൊരാള്‍.

ഇദ്ദേഹത്തിനു പുറമെ നിരവധി പേരാണ് ട്വിറ്ററില്‍ ഈ വ്യാജപ്രചരണം നടത്തുന്നത്. മുസ്ലിങ്ങളാണ് ആനയെ കൊന്നതെന്നും ഹിന്ദുവിശ്വാസികളുടെ ഗണേശ ഭഗവാനെ അവഹേളിച്ചു എന്നുമാണ് ചിലര്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

എന്നാല്‍ ആനയുടെ മരണത്തില്‍ ഇതുവരെയും അറസ്റ്റ് നടന്നിട്ടില്ല.

പാലക്കാട് ജില്ലാ അതിര്‍ത്തിയില്‍ ഗര്‍ഭിണിയായ ആന സ്ഫോടക വസ്തു നിറച്ച് പൈനാപ്പിള്‍ കഴിച്ച് ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി എം.പിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ മനേക ഗാന്ധി രംഗത്തെത്തിയിരുന്നു.

മലപ്പുറം അതിന്റെ തീവ്ര അക്രമപ്രവര്‍ത്തനങ്ങളില്‍, പ്രത്യേകിച്ച് മൃഗങ്ങളെ ആക്രമിക്കുന്നതില്‍ പ്രശസ്തമാണെന്നാണ് മനേക ട്വീറ്റ് ചെയ്തത്.

ഒപ്പം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറും സംഭവത്തില്‍ മലപ്പുറം ജില്ലയെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ പാലക്കാട് മണ്ണാര്‍ക്കാടിന് സമീപം തിരുവിഴാംകുന്നിലാണ് സംഭവം നടന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more