| Tuesday, 15th December 2020, 9:49 am

കേന്ദ്രത്തിനായി വ്യാജ വാര്‍ത്താ ശൃംഖല; അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ നാണം കെടുമോ?

ശ്രിന്‍ഷ രാമകൃഷ്ണന്‍

ഈ വാര്‍ത്ത കേള്‍ക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ത്യ വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നുണ്ടോ?, ഇന്ത്യയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ വ്യാജ വാര്‍ത്താ ശൃംഖലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ.
ഉണ്ടെന്നാണ് യൂറോപ്യന്‍ യൂണിയനിലെ സന്നദ്ധ സംഘടനയായ ഡിസിന്‍ഫോ ലാബിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ദേശീയമായും അന്തര്‍ദേശീയമായും രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ പര്യാപ്തമായ റിപ്പോര്‍ട്ടാണ് ഡിസിന്‍ഫോ ലാബിന്റേത്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരും കേന്ദ്ര സര്‍ക്കാരുമായുള്ള സ്ഥിതി കൂടുതല്‍ വഷളാക്കുന്നു.

ഈ പശ്ചാത്തലത്തില്‍ ഡിസിന്‍ഫോ ലാബിന്റെ റിപ്പോര്‍ട്ടും അതിലെ വിശദാംശങ്ങളും അത് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ എങ്ങിനെ ബാധിക്കുമെന്നും പരിശോധിക്കുകയാണ് ഡൂള്‍ എക്‌സ്പ്ലയിനര്‍

എന്താണ് സംഭവം

ഇന്ത്യ ആസ്ഥാനമായി അന്തരാഷ്ട്ര വ്യാജവാര്‍ത്താ ശൃംഖല  പ്രവര്‍ത്തിക്കുന്നുവെന്നാണ് ഡിസിന്‍ഫോലാബ് പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത്.

ആരാണ് ഇതിന് പിന്നില്‍

അന്താരാഷ്ട്ര തലത്തില്‍ യുറോപ്യന്‍ യൂണിയനെയും ഐക്യരാഷ്ട്രസഭയേയും സ്വാധീനിക്കാനാണ് വമ്പന്‍ വ്യാജ വാര്‍ത്ത ശൃംഖല പ്രവര്‍ത്തിക്കുന്നത്.

വാര്‍ത്താ എജന്‍സിയായ ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണല്‍ അഥവാ എ.എന്‍.ഐ യും ബിസിനസ് സംരഭമായ ശ്രീവാസ്തവ ഗ്രൂപ്പുമാണ് പ്രധാനമായും ഇത്തരത്തില്‍ വ്യാജ വാര്‍ത്ത ഉല്‍പ്പാദിപ്പിക്കുന്നതില്‍ മുമ്പിലെന്നാണ് പഠനം പറയുന്നത്. ഇത് 2005 മുതല്‍ തുടങ്ങി ഇപ്പോഴും തുടരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എ.എന്‍.ഐക്കും ശ്രീവാസ്തവ ഗ്രൂപ്പിനും പുറമേ പ്രവര്‍ത്തനം നിലച്ച ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും ഇപ്പോള്‍ ജീവിച്ചിരിപ്പിലാത്ത പ്രൊഫസര്‍മാരുടെയുമൊക്കെ പേര് ഉപയോഗിച്ചാണ് പ്രചരണങ്ങള്‍ നടക്കുന്നത് എന്നും ഇന്ത്യന്‍ ക്രോണിക്കിള്‍സ് എന്ന പേരില്‍ ഒരു വര്‍ഷത്തെ അന്വേഷണത്തിന് ശേഷം ഡിസിന്‍ഫോ ലാബ് പുറത്തുവിട്ട  റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്താണ് ഈ ശൃംഖലയുടെ ലക്ഷ്യം

റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രാകാരം അന്താരാഷ്ട്ര തലത്തില്‍ കേന്ദ്രത്തിന് അനുകൂലമായ വികാരം  സൃഷ്ടിക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി പാകിസ്താനും ചൈനയുമായുള്ള പ്രശ്‌നങ്ങളിലുള്‍പ്പെടെ അന്തരാഷ്ര സംഘടനകളുടെ നയസമീപനം തങ്ങള്‍ക്കനുകൂലമാകാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് പറയുന്നു

ഇതിലുപരി കേന്ദ്രസര്‍ക്കാരിന്റെ പ്രതിച്ഛായ അന്താരാഷ്ട്ര തലത്തില്‍ മെച്ചപ്പെടുത്തി ഏഷ്യയിലെ മറ്റ് രാഷ്ട്രങ്ങളുടെ റെപ്യൂട്ടേഷന്‍ തകര്‍ത്ത് യൂറോപ്യന്‍ യൂണിയന്റെയും ഐക്യരാഷ്ട്ര സഭയുടെയും വിശ്വാസം ആര്‍ജിച്ചെടുക്കലും വ്യാജ വാര്‍ത്താ ശൃംഖലകളുടെ ലക്ഷ്യമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഇത് എങ്ങിനെ നടപ്പിലാക്കുന്നു എന്നും ഡിസിന്‍ഫോ ലാബ് പറയുന്നുണ്ട്.

അന്തരാഷ്ടതലത്തില്‍ ന്യൂനപക്ഷങ്ങളെയും എന്‍.ജി.ഒകളെയും ബുദ്ധി ജീവികളെയും പിന്തുണക്കുന്നതാണ് ഒരു വഴി. ഇത്തരത്തില്‍ കേന്ദ്രം ചെയ്യുമ്പോള്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതും അക്കാദമിക്ക്  മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയുള്‍പ്പെട രാഷ്ട്രീയ തടവുകാരാക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇത് അന്തരാഷ്ട്ര തലത്തില്‍ തന്നെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സ്വാധീനം ഉപേയാഗിച്ച് കേന്ദ്രത്തിന്റെ താത്പര്യങ്ങള്‍ക്ക് അനുസൃതമായി ന്യൂനപക്ഷങ്ങളെ അന്താരാഷ്ട്രതലത്തില്‍ പിന്തുണക്കുകയാണ് മറ്റൊരു വഴി.
ജനീവയിലും ഐക്യരാഷ്ട്ര സംഘനടയുടെ മനുഷ്യാവാകാശ കൗണ്‍സിലിലുമെല്ലാംഇതേ രീതി തന്നെയാണ് പിന്തുടരുന്നത് എന്നാണ് പറയുന്നത്.

എന്നാല്‍ ഇതുവരെ ഇത്തരം വ്യാജ വാര്‍ത്താ ശ്യംഖലകള്‍ക്ക് ഔദ്യോഗികമായി ഇന്ത്യന്‍ ഭരണനേതൃത്വത്തിലുള്ളവരുമായി ബന്ധം സ്ഥാപിച്ചെടുക്കാന്‍ ഡിസിന്‍ഫോ ലാബിന് സാധിച്ചിട്ടില്ല  എന്ന് അവര്‍ തന്നെ പറയുന്നുണ്ട്.

പക്ഷേ പ്രശ്‌നം എവിടെയാണ്

ഡിസിന്‍ഫോലാബ് വ്യാജ വാര്‍ത്താ ശൃംഖലയുടെ ഭാഗമെന്ന് പറയുന്ന സ്ഥാപനങ്ങളും വ്യക്തികളും കേന്ദ്രസര്‍ക്കാരിനോട് വളരെ അടുത്ത് നില്‍ക്കുന്നവരാണ്. ദല്‍ഹി ആസ്ഥാനമായുള്ള ശ്രീവാസ്തവ ഗ്രൂപ്പ് 65 രാജ്യങ്ങളിലായി 265 വെബ്‌സൈറ്റുകളിലൂട കള്ളം പ്രചരിപ്പിക്കുന്നുവെന്ന് പറയുന്നുണ്ട്. ഇത് ഡിസിന്‍ഫോ ലാബ് കഴിഞ്ഞവര്‍ഷം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് പറയുന്നത്. കശ്മീരിലെ 370 റദ്ദാക്കിയതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിന്റെ പി.ആര്‍ ഏജന്‍സിയായി പ്രവര്‍ത്തിച്ചവരാണ് ശ്രീവാസ്തവ ഗ്രൂപ്പെന്ന വാദം പലകോണില്‍ നിന്ന് ഉയര്‍ന്നിരുന്നു.

കശ്മീരില്‍ നിന്ന് ആര്‍ട്ടിക്കില്‍ 370 റദ്ദാക്കിയതിന് പിന്നാലെ യൂറോപ്യന്‍ യൂണിയനിലെ ഒരുപക്ഷം അംഗങ്ങളെ കേന്ദ്രസര്‍ക്കാര്‍ വിളിച്ചുവരുത്തിയിരുന്നു. തീവ്ര വലതുപക്ഷ അനുഭാവമുള്ളവരാണ് ഇവരെന്നാണ് മാധ്യമങ്ങള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കും പക്ഷേ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ കശ്മീരിലേക്ക് പ്രവേശനമില്ലായിരുന്നു. ഇതിനെല്ലാം പിന്നില്‍ ഇപ്പോള്‍ വിവാദം നേരിടുന്ന ശ്രീവാസ്ത ഗ്രൂപ്പായിരുന്നു.

ശ്രീവാസ്തവ ഗ്രൂപ്പ് ഫേക്ക് മീഡിയ വെബ്‌സൈറ്റുകളിലൂടെയും എന്‍.ജി,ഒകളിലൂടെയും നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ യൂറോപ്യന്‍ യൂണിയനിലെ പാര്‍ലമെന്റ് അംഗങ്ങളെ സ്വാധീനിപ്പിച്ച് കേന്ദ്രത്തിന് അനുകൂലമായ തരത്തിലുള്ള നയം സ്വീകരിപ്പിക്കും. യൂറോപ്യന്‍ മാധ്യമങ്ങളെകൊണ്ട് ഇത്തരത്തില്‍ ലേഖനങ്ങള്‍ വരെ എഴുതിപ്പിച്ചു എന്നാണ് പറയുന്നത്. ഇനി ഇതിന് സാധുത നല്‍കാന്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയെ ഉപയോഗപ്പെടുത്തുകയും ചെയ്യും.

ഉദാഹരണത്തിന് 2019ല്‍ ഇന്ത്യന്‍ ആര്‍മി പാകിസ്താനെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിന് പിന്നാലെ ശ്രീവാസ്തവ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇ.പി ടുഡെ എന്ന വെബ് സൈറ്റ് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗമായ ൃ്യ്വെമൃറ ര്വമൃിലരസശ യെക്കൊണ്ട് ലേഖനം എഴുതിപ്പിച്ചു. ഇത് പിന്നീട് എ.എന്‍.ഐ വാര്‍ത്തായാക്കുകയും ചെയ്തു.

കാരവാനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നത് യൂറോപ്യന്‍ യൂണിയന്റെ ഔദ്യോഗിക  പ്രസ്താവനയായാണ് എ.എന്‍.ഐ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് എന്നാണ്. അതായത് ഒരു വ്യാജ വാര്‍ത്താ സൈറ്റിലെ വാര്‍ത്താ മോദിക്ക് അനുകൂലമായ തരത്തില്‍ എ.എന്‍.ഐ  വാര്‍ത്തയാക്കി. പിന്നീ്ട് എക്കണോമിക് ടൈംസ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ മാധ്യമങ്ങളും ഇത്  വാര്‍ത്തയാക്കുകയും വാര്‍ത്ത ദശലക്ഷക്കണക്കിന് ഇന്ത്യക്കാരിലേക്ക് എത്തുകയും ചെയ്തു. മുഖ്യധാര മാധ്യമങ്ങളില്‍ ഈ വാദത്തിന് സാധുത നല്‍കാന്‍ ഉപയോഗിച്ചത് എ.എന്‍.ഐ യെ ആണെന്നാണ് പറയുന്നത്. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് എ.എന്‍.ഐ രംഗത്ത് വന്നിരുന്നു.

ഇവിടെയൊന്നും തീര്‍ന്നില്ല വ്യാജ മാധ്യമ സൈറ്റുകള്‍ മുതല്‍ യൂറോപ്യന്‍ യൂണിയന്റെ ലെറ്റര്‍ ഹെഡ് വരെ ഉപയോഗിച്ച് ആഗോളവേദികളില്‍ അഭിപ്രായ രൂപീകരണവും സംഘടപ്പിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഡിസിന്‍ഫോ ലാബിന്റെ റിപ്പോര്‍ട്ടുകള്‍ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്.

ഇനി ഇത് അന്തരാഷ്ട്ര തലത്തില്‍ ഇന്ത്യയെ എങ്ങിനെ ബാധിക്കും

ഒന്നാമത്തേത് ഈ വാര്‍ത്ത രാജ്യത്തിന് മൊത്തം പേരുദോഷമുണ്ടാക്കി എന്നതാണ്. മാത്രവുമല്ല ചൈന, പാകിസ്താന്‍ വിരുദ്ധ അഭിപ്രായങ്ങള്‍ രൂപീകരിച്ച് ഇന്ത്യക്ക് അനുകൂലമായി പ്രതീതിയുണ്ടാക്കിയെടുക്കാന്‍ വ്യാജവാര്‍ത്താ ശൃംഖല ശ്രമിച്ചുവെന്നാണ്  ശ്രമിച്ചുവെന്നാണ് ഡിസിന്‍ഫോ ലാബ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇന്ത്യയുമായി നല്ല ബന്ധത്തില്‍ അല്ലാത്ത രാഷ്ട്രങ്ങളാണ് രണ്ടും. അതുകൊണ്ട് തന്നെ അന്താരാഷ്ടതലത്തില്‍ ഈ റിപ്പോര്‍ട്ട് ചര്‍ച്ചയാക്കാന്‍ ഇരു രാജ്യങ്ങളും ശ്രമിക്കും.

പാകിസ്താന്‍ വിദേശകാര്യമന്ത്രി റിപ്പോര്‍ട്ടില്‍ യുറോപ്യന്‍ യൂണിയന്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു. തങ്ങള്‍ക്കെതിരായി പ്രൊപ്പഗാന്‍ഡ ഇന്ത്യ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്.

ചൈനയും ഈ വിഷയം അതീവ ഗൗരവത്തിലാണ് കാണുന്നത്. അന്താരാഷ്ട്ര സംഘടനകളില്‍ വലിയ സ്വാധീനമുള്ള ചൈനയ്ക്ക് ഇത് വലിയ വിഷയമായി തന്നെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിലും തടസമുണ്ടാകില്ല.

ഫലത്തില്‍ ഈ റിപ്പോര്‍ട്ടിന്‍മേല്‍ അന്താരാഷ്ട്ര  തലത്തില്‍ അന്വേഷണം പ്രഖ്യാപിക്കപ്പെട്ടാല്‍ അത് ഇന്ത്യയെ വലിയ രീതിയില്‍ തന്നെ  ബാധിക്കുന്നതായിരിക്കും. കേന്ദ്രസര്‍ക്കാരിന്റെ നയപദ്ധതികള്‍ക്ക് പ്രമോഷന്‍ നല്‍കാന്‍ വ്യാജ വാര്‍ത്താ തന്ത്രം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് വഴി ഇത്തരം തന്ത്രങ്ങള്‍ മെനഞ്ഞവര്‍ മാത്രമല്ല ഒരു രാജ്യം തന്നെയാണ് അതിന്റെ അപമാനം നേരിടേണ്ടി വരിക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശ്രിന്‍ഷ രാമകൃഷ്ണന്‍