| Saturday, 23rd October 2021, 8:24 pm

ഫൈസാബാദ് റെയില്‍വേ സ്റ്റേഷന്റെ പേര് 'അയോധ്യാ കാണ്ഡെ'ന്ന് മാറ്റി യോഗി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: യു.പിയിലെ ഫൈസാബാദ് റെയില്‍വേ സ്റ്റേഷന്റെ പേര് അയോധ്യാ കാണ്ഡെന്ന് മാറ്റി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തീരുമാന പ്രകാരമാണ് പേരുമാറ്റമെന്ന് സി.എം.ഒയുടെ ഓഫീസ് ട്വീറ്റില്‍ പറഞ്ഞു.

ഇയടുത്ത് ഝാന്‍സി റാണി റെയില്‍വേ സ്റ്റേഷന്റെ പേര് റാണി ലക്ഷ്മി ബായിയുടെ പേരിലാക്കി മാറ്റി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു.

2018-ല്‍ ഫൈസാബാദിന്റെ പേര് അയോധ്യ എന്നാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുനര്‍നാമകരണം ചെയ്തിരുന്നു. അലഹബാദിന്റെ പേര് പ്രയാഗ്‌രാജെന്നും മുഗള്‍സറായ് റെയില്‍വേ സ്റ്റേഷന്റെ പേര് പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ജംഗ്ഷന്‍ എന്നുമാറ്റിയിരുന്നു.

പേരുമാറ്റ നടപടികള്‍ നേരത്തെയും വിമര്‍ശിക്കപ്പെട്ടിരുന്നു. ചരിത്രം വളച്ചൊടിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായാണ് പേരുമാറ്റുന്നതെന്നാണ് പ്രധാന വിമര്‍ശനം. ശരിയായ ചരിത്രത്തെ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന വാദമാണ് ആദ്യംമുതലേ ബി.ജെ.പിക്കുള്ളത്.

യു.പിയിലും കേന്ദ്രത്തിലും ബി.ജെ.പി അധികാരത്തില്‍ വന്നതോടെ നിരവധി ജില്ലകളുടെ പേര് മാറ്റണമെന്ന് ചില സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

അസംഗഡിനെ ആര്യംഗഡ്, അലീഗഡിനെ ഹരിഗഡ്, ആഗ്രയെ ആഗ്രവന്‍ എന്നിങ്ങനെ പുനര്‍നാമകരണം ചെയ്യണമെന്നാണ് ആവശ്യം.

അതേസമയം, ആദിത്യ നാഥിനെ രണ്ടാമതും അധികാരത്തിലെത്തിക്കാനുള്ള തീവ്രമായ ശ്രമത്തിലാണ് നേതൃത്വം. 100 ദിവസം കൊണ്ട് 100 പരിപാടികള്‍ യു.പിയില്‍ നടപ്പാക്കാനുള്ള പദ്ധതി അമിത് ഷായുടെ നേതൃത്വത്തില്‍ നേരത്തെ തയ്യാറായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


CONTENT HIGHLIGHTS:  Faizabad Railway Station Now Ayodhya Cantonment, Yogi Adityanath’s Office Tweets

We use cookies to give you the best possible experience. Learn more