| Saturday, 4th June 2022, 2:24 pm

'തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ഇടതുപക്ഷത്തിന്റെ തോല്‍വി പിണറായിയുടെ അഹങ്കാരത്തിന് കിട്ടിയ മറുപടി': പി.സി. ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടുപക്ഷ ജനാധിപത്യ മുന്നണി നേരിട്ട പരാജയം പിണറായിയുടെ അഹങ്കാരത്തിന് കിട്ടിയ മറുപടിയെന്ന് മുന്‍ എം.എല്‍.എ പി.സി. ജോര്‍ജ്.

പിണറായിയുടെ കൗണ്ട്ഡൗണ്‍ ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയില്‍ എന്‍.ഡി.എ വലിയ ഘടകമല്ലെന്നും 3.5 കോടി കടം വന്നപ്പോള്‍ തന്നെ ശ്രീലങ്കയില്‍ ആഭ്യന്തര കലാപമുണ്ടായി. ഇവിടെ 3,67,000 കോടി രൂപയുടെ കടം ഉണ്ടായിട്ടും ജനങ്ങള്‍ പ്രക്ഷോഭമുണ്ടാക്കാത്തത് മാന്യന്‍മാരായതുകൊണ്ടാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും താലിബാനിസ്റ്റുകളെ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

തൃപ്പൂണിത്തുറയില്‍ കെ റെയിലുമായി ചെന്നപ്പോള്‍ ജനങ്ങള്‍ എതിര്‍ത്തിരുന്നു. മുഖ്യമന്ത്രിയുടെ കെ റെയില്‍ പദ്ധതി നിര്‍ത്തിക്കാണും എന്നു കുരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ചരക്ക് ഗതാഗതം ഉള്ളതുകൊണ്ടാണ് റെയില്‍വേ മുന്നോട്ട് പോകുന്നത്. അപ്പോഴാണ് മുഖ്യമന്ത്രി ജപ്പാന്‍ ഉപേക്ഷിച്ച പദ്ധതിയുമായി വന്നിരിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

‘കോണ്‍ഗ്രസുകാരും ഇടതുപക്ഷവും താലിബാനിസ്റ്റുകളെ പിന്തുണയ്ക്കുന്നു. മറ്റ് സമുദായങ്ങളെ അവഗണിക്കുന്നത് വലിയ അപകടമാണ്. ക്രിസ്ത്യന്‍ ന്യൂനപക്ഷം 14 ശതമാനമായി അധഃപതിച്ചു. അതിന് കാരണം കേന്ദ്ര സര്‍ക്കാരാണ്. അവര്‍ പാസാക്കിയ നിയമങ്ങള്‍ മുഴുവന്‍ നടപ്പാക്കാന്‍ ബാധ്യസ്ഥരാണെന്ന് സഭ സമൂഹത്തെ പഠിപ്പിച്ചു. സന്താന നിയന്ത്രണം നടപ്പാക്കിയപ്പോള്‍ ആ നിയമം പാലിച്ചു. 1958ല്‍ 58ശതമാനം ഉണ്ടായിരുന്നത് 14 ശതമാനമായി. എന്നാല്‍ മറ്റ് ചില മാന്യന്‍മാര്‍ ആവശ്യത്തിന് കുട്ടികളെ സൃഷ്ടിച്ച് 15 %ല്‍ നിന്ന് 32ലേക്ക് ഉയര്‍ന്നു.’ പി സി ജോര്‍ജ് പറഞ്ഞു.

Content Highlight: failure of communist party in thrikkakara is the reply for pinarayi says pc george

We use cookies to give you the best possible experience. Learn more