| Thursday, 10th December 2020, 5:54 pm

ദല്‍ഹി കലാപത്തില്‍ അമിത് ഷായ്ക്കും ആഭ്യന്തര മന്ത്രാലയത്തിനും പങ്കുണ്ടെന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ദല്‍ഹിയില്‍ നടന്ന സമരത്തിന് പിന്നാലെ ഫെബ്രുവരിയില്‍ സംസ്ഥാനത്ത് നടന്ന ആക്രമണത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്ന് സി.പി.ഐ.എം റിപ്പോര്‍ട്ട്. സി.പി.ഐ.എമ്മിന്റെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

അക്രമത്തിന്റെ തീവ്രതയ്ക്ക് അമിത് ഷായുടെ കീഴിലുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പങ്ക് കാരണമായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ആണ് ‘വടക്കുകിഴക്കന്‍ ദല്‍ഹിയിലെ വര്‍ഗീയ കലാപം- വസ്തുതാന്വേഷണ റിപ്പോര്‍ട്ട്’ പുറത്തിറക്കിയത്.

ദല്‍ഹിയില്‍ ഉണ്ടായ സംഭവത്തെ കലാപം എന്ന് വിളിക്കുന്നത് തെറ്റാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുപക്ഷത്തിനും തുല്യപങ്കാളിത്തമുണ്ടാകുമ്പോഴാണ് കലാപം എന്ന് വിളിക്കുകയെന്നും എന്നാല്‍ ദല്‍ഹിയിലെ ആക്രമണം ഹിന്ദുത്വവാദികളില്‍ നിന്നായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണങ്ങളില്‍ നിന്ന് സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള ശ്രമമാണ് മറുവശത്തുനിന്ന് നടന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. മിക്കവാറും എല്ലാ പ്രദേശങ്ങളിലും പൊലീസ് ഹിന്ദുത്വ സംഘങ്ങള്‍ക്കൊപ്പമായിരുന്നു എന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

”2020 മാര്‍ച്ച് 11 ന് ദല്‍ഹിയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി ഷാ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. ഫെബ്രുവരി 24 മുതല്‍ അക്രമം വര്‍ദ്ധിച്ചപ്പോള്‍ എന്തുകൊണ്ടാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്താതിരുന്നത് എന്നതാണ് ചോദ്യം. എന്തുകൊണ്ടാണ് സൈന്യത്തെ വിന്യസിക്കാതിരുന്നത്? ദല്‍ഹി പൊലീസിന്റെയും റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് ഉദ്യോഗസ്ഥരുടെയും അധിക വിന്യാസം പോലും അപര്യാപ്തമാണെന്ന് മാത്രമല്ല, വളരെ വൈകുകയും ചെയ്തു. ‘റിപ്പോര്‍ട്ടില്‍ പറഞ്ഞു.

പൗരത്വ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ കലാപത്തിന് പ്രേരിപ്പിച്ചുവെന്നാരോപിച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ക്കെതിരെ തീവ്രവാദ കുറ്റം ചുമത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആക്രമണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അന്വേഷണം നടത്തുന്നതിന് മുമ്പ് ആഭ്യന്തരമന്ത്രി കണ്ടെത്തലുകള്‍ മാര്‍ച്ച് 11 ന് ലോക്‌സഭയില്‍ അവതരിപ്പിച്ചെന്നും തുടര്‍ന്നുള്ള അന്വേഷണം ഈ വിവരണം ശരിവയ്ക്കുന്നതും സാധൂകരിക്കുന്നതും മാത്രമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യദ്രോഹികളെ വെടിവയ്ക്കണമെന്നും അല്ലെങ്കില്‍ ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങള്‍ ഹിന്ദുക്കളുടെ വീടുകളില്‍ അതിക്രമിച്ച് കടന്ന് ബലാത്സംഗവും കൊലപാതകവും നടത്തുമെന്നുമുള്ള ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ അമിത് ഷാ തള്ളിക്കളഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Fact-finding report points Delhi violence finger at Amit Shah

We use cookies to give you the best possible experience. Learn more