| Tuesday, 19th May 2020, 12:40 pm

മോഹന്‍ലാലിന്റെ കാമുക ഭാവങ്ങള്‍

ആര്‍ജെ സലിം

മലയാളത്തില്‍ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ വിവിധ തരത്തില്‍ കാമുക ഭാവങ്ങളെ സ്‌ക്രീനില്‍ നിര്‍വചിച്ചത് മോഹന്‍ലാലായിരിക്കും എന്ന് തോന്നുന്നു. തോന്നുന്നു അല്ല, ആണ്. സമകാലികനായ മമ്മൂട്ടി പൊതുവെ കാമുക ഭാവങ്ങളില്‍ ഒരു പേരന്റല്‍ ആംഗിള്‍ മാത്രമാണ് കൊണ്ട് വന്നിരുന്നത്.

മഴയത്തും മുന്‍പേ, കണ്ടുകൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ പോലുള്ള സിനിമകള്‍ ശ്രദ്ധിച്ചാല്‍ അറിയാം. അതിനു പുറത്തു, അയഞ്ഞു ചെയ്ത പല വേഷങ്ങളും ഏറക്കുറെ ബോഡര്‍ ലൈന്‍ കോമാളിത്തരം എന്ന് വിളിക്കാവുന്ന, ഇന്നൊരു രണ്ടാം കാഴ്ച സാധ്യമല്ലാത്ത അവതരണങ്ങളായിരുന്നു (വ്യക്തിപരം).

നമുക്കറിയാം, മുഖ്യധാരാ മലയാള സിനിമയില്‍ കഥാപാത്രത്തിന്റെ സൂക്ഷ്മമായ ഡീറ്റെയിലിങ്ങൊന്നും സ്‌ക്രിപ്റ്റില്‍ ഉണ്ടാവാറില്ലെന്ന്. അവിടെയാണ് ഒരു നടന്റെ കഴിവിന്റെ പ്രാമുഖ്യം വരുന്നത്. ഒരു പരിധിക്കപ്പുറം ആ കഥാപാത്രത്തെ നിര്‍വചിക്കേണ്ട ചുമതല എപ്പോഴും ആക്റ്ററുടേതാവുന്നു.

അല്ലെങ്കില്‍പ്പിന്നെ അടൂരിന്റെ സിനിമകളായിരിക്കണം. അപ്പോള്‍ നടന്റെ ഓരോ ശ്വാസം പോലും അടൂരിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലായിരിക്കും.

അതുകൊണ്ടു തന്നെ മറ്റ് മലയാള സിനിമകളില്‍ നടന് കഥാപാത്രത്തെ ഇന്റെര്‍പ്രെറ്റ് ചെയ്യാന്‍ പിന്നെ റീ ഇന്റെര്‍പ്രെറ്റ് ചെയ്യാന്‍ വളരെയധികം സ്‌കോപ്പുണ്ട്. ഈ ഭാഗമാണ് ഒരു നടന്റെ കഴിവ് തീരുമാനിക്കുന്നത്.

മോഹന്‍ലാലിന്റെ കാമുക വേഷങ്ങളില്‍ കഥാപാത്രത്തിന്റെ പ്രത്യേക സാഹചര്യവും മാനസികാവസ്ഥയും സിനിമ വരച്ചിടുന്നതിന്റെ അപ്പുറത്തു നിന്നാണ് മോഹന്‍ലാല്‍ തുടങ്ങുന്നത് തന്നെ. ഒരു നോട്ടം കൊണ്ട്, ഒരു ചെറിയ ചിരി കൊണ്ട്, അയാള്‍ അതിനെ ഒരു പ്രത്യേകാനുഭവമാക്കി മാറ്റുന്നുണ്ട്.

അത് കാമുക വേഷങ്ങളില്‍ മോഹന്‍ലാല്‍ ചെയ്യുന്നത് കാണാന്‍ പിന്നെയും രസമാണ്. അതൊക്കെ കാണുമ്പോ പഴയ ഫാന്‍ വീണ്ടും എണീറ്റ് വരും.

പ്രേം നസീറിന് ശേഷം ഇന്ന് വരെയുള്ള മലയാള സിനിമയില്‍ ഏറ്റവും സൗമ്യനായ, ഫെമിനൈന്‍ ആയ, ഫ്‌ലെക്‌സിബിള്‍ ആയ, ഒട്ടുമേ ടോക്‌സിക് അല്ലാത്ത ഏറ്റവും കൂടുതല്‍ കാമുക വേഷങ്ങള്‍ ഉറപ്പായും മോഹന്‍ലാലിന്റേതാണ്. പ്രേം നസീറില്‍ പോലും ഒരു കുലപുരുഷന്റെ ചെറിയ ബലംപിടുത്തം കാണാം.

ഇടയ്ക്ക് ശങ്കര്‍, റഹ്മാന്‍ എന്നിങ്ങനെ പ്രേമ സ്‌പെഷ്യലിസ്റ്റുകള്‍ വന്നെങ്കിലും അതൊക്കെ സ്വയം ആവര്‍ത്തിച്ച് മടുപ്പിച്ചു പ്രേക്ഷകര്‍ തന്നെ എടുത്തു കൊട്ടയില്‍ കളഞ്ഞു.

പക്ഷെ മോഹന്‍ലാലിന്റെ കാമുക വേഷങ്ങള്‍ ഓരോന്നും ഓരോ ഇമോഷണല്‍ കോമ്പിനേഷനുകളില്‍ ഉള്ളവയായിരുന്നു. അതുകൊണ്ടു തന്നെ ഒരേപോലെ കാണപ്പെടുമ്പോഴും ഓരോ കഥാപാത്രവും ഒന്ന് ഒന്നിനോട് ചേരാതെ ഓരോ പെട്ടിയിലാണ് നമ്മുടെ മനസ്സിലിരിക്കുന്നത്.

കിരീടം എടുക്കുക. സേതു പരിമിതികളില്‍ നിന്ന് പ്രണയിക്കുന്നവനാണ്. കെട്ടാനുറപ്പിച്ച പെണ്ണിനെയൊന്നു കെട്ടിപ്പിടിക്കാന്‍ പോലും പറ്റാത്ത, പാത്തും പതുങ്ങിയും സ്‌നേഹം കാണിക്കേണ്ടവന്‍. മോഹന്‍ലാല്‍ അവിടെയും ഒരു കുസൃതി കൊണ്ട് വരുന്നുണ്ട്. അപ്പുറത്തു എല്ലാറ്റിനെയും മനോഹരമായി കോമ്പ്‌ലിമെന്റ് ചെയ്തുകൊണ്ട് പാര്‍വതിയും നില്‍പ്പുണ്ട്.

താളവട്ടത്തില്‍ ഇതേ പ്രേമം ഭ്രാന്തിന്റെ വക്കോളമാണ് നിന്ന് കളിക്കുന്നത്. റോഡിലും പുല്ലിലും മരത്തിലും വരെ കാമുകിയുടെ പേര് എത്ര എഴുതിയിട്ടും മടുക്കാത്ത ഒരുത്തന്‍. ഇന്നത്തെ സാമൂഹിക നില വെച്ച് നോക്കുമ്പോള്‍ തനി വട്ട്. അപ്പോഴും അയാളിലൊരു വയലന്‍സ് ഇല്ല എന്ന് ശ്രദ്ധിക്കണം.

കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടാന്‍ പോകുന്നു എന്ന് പറഞ്ഞു ലിസിയെ പേടിപ്പിച്ചിട്ട് ഒന്നും ചെയ്യാതെ പതുക്കെ തിരിച്ചു വന്നു ചെറിയ നാണത്തോടെയും കുറച്ചു പിണക്കത്തോടെയും ലിസിയെ നോക്കുന്നതൊക്കെ എഴുതി വെയ്ക്കാന്‍ നിന്നാല്‍ അതിനു തന്നെ നാലഞ്ചു പേജ് വേണം. ഇത്രയും ആഴത്തില്‍ സ്‌നേഹിച്ചതുകൊണ്ടാണ് അവളുടെ മരണം അവനെ ശരിക്കും ഭ്രാന്തിലേക്ക് എത്തിച്ചത്. കാരണം അതിനു തൊട്ടടുത്ത് നിന്ന് തന്നെയായിരുന്നു അയാള്‍ ആദ്യം മുതലേ പ്രേമിച്ചത് തന്നെ. ഭ്രാന്തിലേക്കെത്താന്‍ അയാള്‍ക്ക് അധിക ദൂരം സഞ്ചരിക്കേണ്ടതായില്ല.

കിലുക്കത്തിലെ തമാശകള്‍ ഏറക്കുറെ കാലം ചെന്നു എന്നാണ് എന്റെ അനുഭവം. ഇനി എനിക്കത് കണ്ടാല്‍ ചിരി വരില്ല. പക്ഷെ ഇന്നത് കാണേണ്ടത് മറ്റു ചില കാര്യങ്ങള്‍ക്കാണ്. അതിലെ കാമുകന് ഒരു മഴവില്‍ ഭാവങ്ങളാണ്. നീല വേനലില്‍ എന്ന പാട്ടില്‍ അയാളൊരു ചേട്ടന്റെ ഭാവാദികളോട് കൂടിയ കാമുകനാണ്. അതെ സമയം തന്നെ ഒരു പൂര്‍ണ്ണ സമയ കാമുകനുമാണ്. അതെങ്ങനെ പറഞ്ഞു ഫലിപ്പിക്കണം എന്നറിയില്ല.

പക്ഷെ കിലുകില്‍ പമ്പരം എന്ന പാട്ടില്‍ അയാള്‍ കാമുകനേക്കാള്‍ ചേട്ടനാണ്, അച്ഛനാണ്. ഇതെല്ലാം കൂടി ചേര്‍ന്നൊരു കാമുകനാണ്. നടന്നു ക്ഷീണിച്ച രേവതിയോടു എന്ത് പറ്റിയെന്നു പാട്ടിനിടയില്‍ ചോദിക്കുന്നൊരു രംഗമുണ്ട്. അത് ചെന്ന് മനസ്സില്‍ കൊള്ളുന്നൊരു ഇടമുണ്ട്. എനിക്ക് തന്നെ അറിയില്ലായിരുന്നു എന്റെയുള്ളില്‍ അങ്ങനെയൊരു സ്ഥലമുണ്ടെന്ന്.

മുടി ചീകി കൊടുത്തു പൊട്ടും വെച്ച് കൊടുത്തിട്ട് അന്നേരത്തെ പാട്ടിലെ ഈണത്തിനൊപ്പിച്ചു നീട്ടിച്ചിരിച്ചുകൊണ്ട് തലയാട്ടുന്നുണ്ട്. നമുക്ക് തന്നെ പ്രേമിക്കാന്‍ തോന്നും അയാളെ. പാട്ട് അവസാനിക്കുന്നത് നന്ദിനിയെ പാടിയുറക്കുന്ന ജോജിയെ കാണിച്ചുകൊണ്ടാണ്. അപ്പോള്‍ അയാളിലെ കാമുകന് പിതൃ ഭാവമാണ്.

നമുക്ക് പാര്‍ക്കാനിലെ സോളമന്‍ ഒരു പ്രണയാന്വേഷിയാണ്. ആ അന്വേഷണമാണ് സോഫിയയില്‍ ചെന്ന് അവസാനിക്കുന്നത്. പക്ഷെ അര്‍ദ്ധ രാത്രി ടാങ്കര്‍ ലോറിയും ഓടിച്ചു വീട്ടിലേക്ക് ഇടിച്ചു കയറി വരുന്ന ഒരുത്തനും കൂടിയാണ് സോളമന്‍. അങ്ങനെ നോക്കിയാല്‍ ഏറ്റവും അരസികന്‍ എന്നും പറയാം.

ഇതേ സോളമന്‍ സോഫിയയെ മൈസൂര്‍ കാണിക്കാന്‍ കൊണ്ടുപോകുമ്പോള്‍ പഞ്ഞി പോലെ അയയുന്നതും കാണാം. വേലിക്കരികില്‍ നിന്ന് അയാള്‍ സംസാരിക്കുന്നത് വാക്ക് കൊണ്ടല്ല, കണ്ണ് കൊണ്ടാണ്. ആ നോട്ടമാണ് സോളമന്‍.

നാടോടിക്കാറ്റില്‍ ശോഭനയുടെ ഒപ്പമല്ല, താഴെയാണ് അയാള്‍ അയാളെ സ്വയം പ്ലേസ് ചെയ്യുന്നത്. അവിടെ നിന്നുള്ള അയാളുടെ ചമ്മലുകള്‍, നാണം, കോമ്പ്‌ലെക്‌സ് അങ്ങനെ എന്തെല്ലാമോ മോഹന്‍ലാല്‍ നമ്മളിലേക്ക് എത്തിക്കുന്നുണ്ട്.

തൂവാനത്തുമ്പികളില്‍ കാമുകന് സ്‌നേഹത്തോടൊപ്പം ഈഗോയും വാശിയുമുണ്ട്. അതാണ് അയാളുടെ ചെയ്തികള്‍ തീരുമാനിക്കുന്നത്. കോളേജില്‍ വന്നു ഇഷ്ടമാണ് എന്ന് പറയുമ്പോള്‍ പാര്‍വതി നാണം കെടുത്തുന്ന സീനിലൊക്കെ അയാളുടെ ഒരു നില്‍പ്പുണ്ട്. തിളച്ചു മറിഞ്ഞു നില്‍ക്കുകയാണ് അകത്ത്.

എടുത്തെടുത്തു പറയാനാണേല്‍ എത്ര വേഷങ്ങള്‍. കാമുക ഭാവത്തിനു ഇത്രയധികം വേരിയേഷന്‍സ് വേര്‍ഷന്‍സ്, ഇന്റ്റര്‍പ്രെട്ടേഷന്‍സ് നല്‍കിയ ഒരാള്‍ മലയാള സിനിമയിലില്ല.

പക്ഷെ ഇതേ ആളെ തന്നെ മലയാള സിനിമ അതിന്റെ തെമ്മാടി പുരുഷ വേഷത്തിന്റെ ഏറ്റവും വലിയ പ്രതിനിധി ആക്കി എന്നതാണ് ചരിത്രത്തിലെ വൈരുധ്യം. പക്ഷെ ഈ വൈരുധ്യമില്ലാതെ മോഹന്‍ലാലിന്റെ കഥ പൂര്‍ണ്ണമാവുന്നുമില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആര്‍ജെ സലിം

We use cookies to give you the best possible experience. Learn more