Advertisement
national news
ദല്‍ഹി കലാപം; നിയമസഭാ സമിതി അയച്ച സമന്‍സിനെതിരെ ഫേസ്ബുക്ക് സുപ്രീം കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Sep 22, 05:11 pm
Tuesday, 22nd September 2020, 10:41 pm

ന്യൂദല്‍ഹി: ദല്‍ഹി കലാപത്തിലെ പങ്ക് ചൂണ്ടിക്കാണിച്ച് ദല്‍ഹി നിയമ സഭാ സമിതി അയച്ച സമന്‍സിനെതിരെ സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്ത് ഫേസ്ബുക്ക് ഇന്ത്യ. ബുധനാഴ്ചയാണ് പരാതി കോടതി പരിഗണിക്കുന്നത്. ഫേസ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റ് അജിത് മോഹനാണ് ഹരജി നല്‍കിയത്.

കഴിഞ്ഞ ആഴ്ച നിയമ സഭാ സമിതി ഫേസ്ബുക്ക് ഇന്ത്യക്കയച്ച സമന്‍സ് പ്രകാരം അജിത് മോഹന്‍ അസംബ്ലി പാനലിനു മുന്നില്‍ ഹാജരായിരുന്നില്ല.

പകരം ഫേസ്ബുക്ക് ഇന്ത്യ ട്രസ്റ്റ് ആന്റ് സേഫ്റ്റി ഡയരക്ടര്‍ വിക്രം ലംഗെ സമന്‍സിനെ തിരസ്‌കരിച്ചുകൊണ്ട് ഒരു കത്തയക്കുകയാണ് ചെയ്തത്. ഈ മറുപടിക്കെതിരെ ദല്‍ഹി പീസ് ആന്റ് ഹാര്‍മണി കമ്മിറ്റി അംഗങ്ങള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പാനലിനു മുമ്പില്‍ ഹാജരകാത്ത പക്ഷം കമ്പനിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നാണ് അംഗങ്ങള്‍ ആവശ്യപ്പെട്ടത്.

വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് വിദ്വേഷ പ്രചരണ പോസ്റ്റുകളില്‍ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങള്‍ ബി.ജെ.പി നേതാക്കള്‍ക്കു വേണ്ടി ഫേസ്ബുക്ക് ഇന്ത്യ മാറ്റുന്നെന്ന് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ഇതിനു പിന്നാലെയാണ് ഫേസ്ബുക്ക് ഇന്ത്യയുടെ മതവിദ്വേഷങ്ങള്‍ക്കെതിരെയുള്ള മാനദണ്ഡങ്ങള്‍ ചര്‍ച്ചയായത്.

വിദ്വേഷ വാക്കുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ബി.ജെ.പിയുടെ മൂന്ന് നേതാക്കളും ഇപ്പോഴും ഫേസ്ബുക്കില്‍ സജീവമാണ്. ബി.ജെ.പി നേതാവ് ടി രാജ സിംഗിന്റെ വിദ്വേഷ പോസ്റ്റിനെതിരായ നടപടി ഒഴിവാക്കിയതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഫേസ്ബുക്ക് തങ്ങളുടെ മാനദണ്ഡങ്ങള്‍ തിരുത്തുന്നതായി കണ്ടെത്തിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ