| Monday, 10th June 2024, 1:30 pm

ഒരു ലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു: റിപ്പോര്‍ട്ടുമായി സൈബര്‍പീസ് ഓര്‍ഗനൈസേഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഒരു ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി ന്യൂദല്‍ഹി ആസ്ഥാനമായുള്ള സൈബര്‍പീസ് എന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ അവകാശപ്പെട്ടു. 1,00,000 വരുന്ന ഉപയോക്തൃ ഡാറ്റകള്‍ ചോര്‍ന്നതായാണ് ഓര്‍ഗനൈസേഷന്‍ പറഞ്ഞത്.

ലീക്കായ ഡാറ്റകളില്‍, ആളുകളുടെ മുഴുവന്‍ പേര്, പ്രൊഫൈല്‍, ലൊക്കേഷന്‍, ഫോട്ടോകള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവ ഉള്‍പെടുന്നുണ്ടെന്ന് സൈബര്‍പീസ് സംഘം പറഞ്ഞു. വ്യക്തി വിവരങ്ങല്‍ ചോരുന്നത് പലവിധ ആക്രമണ പ്രവര്‍ത്തനങ്ങളിലേക്കും, വ്യക്തിഹത്യ പോലെയുള്ള സംഭവങ്ങളിലേക്കും നയിക്കുമെന്ന് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി.

‘ഈ പ്രവര്‍ത്തി ചെയ്തത് ഏതു ഗ്രൂപ്പ് ആണെന്നത് വ്യക്തമായിട്ടില്ല, സൈബര്‍ ക്രിമിനല്‍ ഗ്രൂപ്പിന്റേയോ ഹാക്ക് ചെയ്യുന്നവരുടെയോ ഏതെങ്കിലും സ്ഥാപനത്തിന്റെയോ സൃഷ്ടിയാണോ ഇതിന് പിന്നിലെന്നും കരുതുന്നുണ്ട്.

അത് കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്, ഇത്തരത്തിലുള്ള ലംഘനങ്ങള്‍ ഉണ്ടാകുന്നത് ഫേസ്ബുക്കിന്റെ മേലുള്ള ജനങ്ങളുടെ വിശ്വാസത്തെ ബാധിക്കും. വ്യക്തികളുടെ സ്വകാര്യതകള്‍ പ്രധാനമാണ്.

ഉപയോക്തൃ സൗഹൃദ അന്തരീക്ഷമാണ് കമ്പനികള്‍ പ്രധാനം ചെയ്യുക. അങ്ങനെയുള്ള ഒരു സ്ഥലത്ത് ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ വരുന്നത് തീര്‍ച്ചയായും അതിന്റെ നിലവാരത്തെ ബാധിക്കും. ഉപയോക്തൃ ഡാറ്റ സംരക്ഷിക്കപ്പെടേണ്ട ആവശ്യകതെയെ കുറിച്ച് കമ്പനികള്‍ ബോധവാന്മാരാവേണ്ടതുണ്ട്,’ ഗവേഷകര്‍ പറഞ്ഞു.

ഈ ഡാറ്റാ ലംഘനം ഡിജിറ്റല്‍ മേഖലയില്‍ സൈബര്‍ ഭീഷണികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെയാണ് സൂചിപ്പിക്കുന്നതെന്നും ഓര്‍ഗനൈസേഷനുകള്‍ അവരുടെ സൈബര്‍ സുരക്ഷാ നടപടികള്‍ തുടര്‍ച്ചയായി മെച്ചപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെ ഈ സംഭവം ഓര്‍മിപ്പിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സൈബര്‍പീസ് ഓര്‍ഗനൈസേഷന്റെ അവകാശവാദങ്ങളെക്കുറിച്ച് ഫേസ്ബുക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Highlight: Facebook hit with fresh user data leak, claim researchers

We use cookies to give you the best possible experience. Learn more