| Thursday, 17th September 2020, 6:48 pm

'നരേന്ദ്രമോദിയുള്‍പ്പെടെ പതിനായിരം പേരുടെ വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്നു'; ചൈനീസ് കമ്പനിയെ നിരോധിച്ച് ഫേസ്ബുക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളെയും സൈനിക നേതാക്കളെയും ട്രാക്ക് ചെയ്യുന്ന ചൈനീസ് കമ്പനിയെ നിരോധിച്ച് ഫേസ്ബുക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദി, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്(സി.ഡി.എസ്) ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 10,000ത്തിലധികം ഇന്ത്യയിലെ പ്രമുഖ വ്യക്തികളുടെ വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്നുവെന്നാരോപിച്ചാണ് ചൈനീസ് കമ്പനിയെ ഫേസ്ബുക്ക് നിരോധിച്ചത്.

ഫേസ്ബുക്ക് നിബന്ധനകള്‍ക്ക് വിരോധമായി പബ്ലിക്ക് വിവരങ്ങളെ ശേഖരിക്കുകയാണ് ചൈനയിലെ സെഷ്വാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയെന്ന് ഫേസ്ബുക്ക് ദി പ്രിന്റിനോട് പറഞ്ഞു.

‘പബ്ലിക്ക് ഡാറ്റ ശേഖരിക്കേണ്ടത് ഇത്തരത്തിലല്ല. നിബന്ധനകള്‍ പാലിക്കാത്ത കമ്പനിയെ ഫേസ്ബുക്കില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്’, ഫേസ്ബുക്ക് പ്രതിനിധി പറഞ്ഞു. ഇന്‍സ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് എന്നീ ആപ്പുകളില്‍ നിന്നും കമ്പനിയെ നിരോധിക്കുമോയെന്ന കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ലെന്നും ഫേസ്ബുക്ക് പ്രതിനിധി പറഞ്ഞു.

ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളില്‍ ഇന്ത്യ ചൈന തര്‍ക്കം മുറുകിയിരുന്ന സാഹചര്യത്തില്‍ പ്രസ്തുത ചൈനീസ് കമ്പനിയുടെ ഇടപെടലിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. റിസര്‍ച്ച് പേപ്പറുകള്‍, ലേഖനങ്ങള്‍, നിയമന ഉത്തരവുകള്‍, എന്നീ വിവരങ്ങളാണ് ചൈനീസ് കമ്പനി സോഷ്യല്‍മീഡിയ വഴി ട്രാക്ക് ചെയ്യാന്‍ ശ്രമിക്കുന്നതെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ അത്തരത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കമ്പനി പ്രതിനിധികള്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: facebook bans chinese firm that was snooping on indian politicians military leaders

We use cookies to give you the best possible experience. Learn more