| Wednesday, 25th September 2024, 1:16 pm

മെസിയെക്കാള്‍ മികച്ച താരമാണ് അവനാണ്: വമ്പന്‍ തെരഞ്ഞെടുപ്പുമായി ഫാബിയോ കന്നവരോ

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോളില്‍ രണ്ട് പതിറ്റാണ്ടുകളായി മിന്നും പ്രകടനങ്ങളിലൂടെ ആധിപത്യം പുലര്‍ത്തുന്ന ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇരുതാരങ്ങളില്‍ ഏറ്റവും മികച്ചത് ആരാണെന്നുള്ള സംവാദങ്ങളും ചര്‍ച്ചകളും എപ്പോഴും സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്.

ഗോട്ട് ഡിബേറ്റില്‍ ഇറ്റാലിയന്‍ ഇതിഹാസം ഫാബിയോ കന്നവാരോ തന്റെ അഭിപ്രായം പറഞ്ഞിരുന്നു. ഫുട്ബോളിലെ ഏറ്റവും മികച്ച താരമായി മെസിയെ മറികടന്നുകൊണ്ട് റൊണാള്‍ഡോയെയാണ് മുന്‍ ഇറ്റാലിയന്‍ താരം പറഞ്ഞത്. ക്രിസ്റ്റ്യാനോ എക്‌സ്ട്രാ തങ്ങളുടെ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഒരു വിഡിയോയിലൂടെയാണ് ഇറ്റാലിയന്‍ ഇതിഹാസം ഇക്കാര്യം പറഞ്ഞത്.

റൊണാള്‍ഡോ നിലവില്‍ തന്റെ പ്രായത്തെപോലും കാഴ്ചക്കാരനാക്കി കൊണ്ട് മിന്നും പ്രകടനങ്ങളാണ് സൗദി പ്രൊ ലീഗില്‍ അല്‍ നസറിന് വേണ്ടി നടത്തുന്നത്. പുതിയ പരിശീലകന്‍ സ്റ്റെഫാനോയുടെ കീഴില്‍ ആദ്യ മത്സരത്തില്‍ തന്നെ അല്‍ നസര്‍ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്.

സൗദി പ്രൊ ലീഗിലെ അവസാന മത്സരത്തില്‍ അല്‍ ഇത്തിഫാഖിനെ മൂന്ന് ഗോളുകള്‍ക്കാണ് അല്‍ നസര്‍ പരാജയപ്പെടുത്തിയത്. ഈ മത്സരത്തില്‍ റൊണാള്‍ഡോ സൗദി വമ്പന്‍മാര്‍ക്ക് വേണ്ടി ലക്ഷ്യം കണ്ടിരുന്നു. നിലവില്‍ സൗദി പ്രോ ലീഗില്‍ നാല് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ രണ്ട് വീതം വിജയവും സമനിലയുമായി എട്ട് പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് അല്‍ നസര്‍.

അതേസമയം യുവേഫ നേഷന്‍സ് ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിലും പോര്‍ച്ചുഗല്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു നടത്തിയിരുന്നത്. ക്രോയേഷ്യയെയും സ്‌കോട്‌ലാന്‍ഡിനെയും വീഴ്ത്തിയാണ് പോര്‍ച്ചുഗല്‍ കരുത്തുകാട്ടിയത്.

ഈ രണ്ടു മത്സരങ്ങളിലും പോര്‍ച്ചുഗലിനു വേണ്ടി ഗോള്‍ നേടാന്‍ റൊണാള്‍ഡോക്ക് സാധിച്ചിരുന്നു. ക്രൊയേഷിയ്‌ക്കെതിരെ ഗോള്‍ നേടിയതിന് പിന്നാലെ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ 900 ഒഫീഷ്യല്‍ ഗോളുകള്‍ എന്ന ചരിത്ര നേട്ടത്തിലേക്ക് റൊണാള്‍ഡോ നടന്നു കയറിയിരുന്നു.

സ്‌കോട്‌ലാന്‍ഡിനെതിരെയുള്ള രണ്ടാം മത്സരത്തിലും റൊണാള്‍ഡോ ഗോള്‍ നേടിയിരുന്നു.
900 ഗോളുകളല്ല ഫുട്ബോളില്‍ 1000 ഗോളുകള്‍ നേടുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് റൊണാള്‍ഡോ നേരത്തെ തുറന്നു പറഞ്ഞിരുന്നു.

Content Highlight: Fabio Cannavaro Talks About Cristaino Ronaldo

We use cookies to give you the best possible experience. Learn more