| Saturday, 6th April 2024, 9:08 am

പൃഥ്വിയെയും അസിനെയും ആദ്യമായി സിനിമക്കായി ഇന്റര്‍വ്യൂ ചെയ്യുന്നത് ഞാന്‍; എന്നാല്‍ ആ സിനിമ നടന്നില്ല: ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താനാണ് ആദ്യമായി പൃഥ്വിരാജ് സുകുമാരനെ സിനിമക്ക് വേണ്ടി ഇന്റര്‍വ്യൂ ചെയ്തതെന്ന് പറയുകയാണ് സംവിധായകന്‍ ഫാസില്‍. അന്ന് പൃഥ്വിരാജിനെ ഇന്റര്‍വ്യൂവും സ്‌ക്രീന്‍ടെസ്റ്റും ചെയ്തിരുന്നെന്നും ഒപ്പം ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നെന്നും ഫാസില്‍ പറയുന്നു.

അസിനായിരുന്നു ആ പെണ്‍കുട്ടിയെന്നും എന്നാല്‍ ആ സിനിമ നടക്കാതെ പോകുകയായിരുന്നെന്നും ഫാസില്‍ പറഞ്ഞു. പിന്നീട് താന്‍ ഫഹദ് ഫാസിലിനെ വെച്ച് വേറെ സിനിമയെടുത്തുവെന്നും ഫാസില്‍ പറയുന്നുണ്ട്.

ഇതിനിടയില്‍ സംവിധായകന്‍ രഞ്ജിത്ത് നന്ദനം സിനിമക്ക് വേണ്ടി തന്നെ വിളിച്ച് പൃഥ്വിരാജിനെ കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ നല്‍കിയ മറുപടി എന്തായിരുന്നെന്നും ഫാസില്‍ വ്യക്തമാക്കി. സത്യന്‍ അന്തിക്കാട് നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന സിനിമക്കായി ഒരു നായികയെ വേണമെന്ന് പറഞ്ഞപ്പോള്‍ താനാണ് അസിന്റെ പേര് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാനാണ് പൃഥ്വിയെ ആദ്യമായി സിനിമക്ക് വേണ്ടി ഇന്റര്‍വ്യൂ ചെയ്യുന്നത്. അന്ന് ഇന്റര്‍വ്യൂവും സ്‌ക്രീന്‍ടെസ്റ്റും ചെയ്തു. കൂട്ടത്തില്‍ ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. അസിന്‍ എന്നായിരുന്നു പേര്. പക്ഷേ എന്തുകൊണ്ടോ ആ സബ്‌ജെക്ട് മാറിപ്പോയി.

പിന്നീട് ഞാന്‍ ഫഹദിനെ വെച്ച് വേറെ സിനിമയെടുത്തു. പക്ഷേ എന്റെ ഭാഗ്യത്തിന് രഞ്ജിത്ത് ഒരിക്കല്‍ എന്നെ വിളിച്ചിട്ട് അടുത്ത പടത്തിലെ നായകന്‍ സുകുമാരന്‍ ചേട്ടന്റെ മകനാണ് എന്ന് പറഞ്ഞു.

ഫാസില്‍ ഇന്റര്‍വ്യൂ ചെയ്തതാണല്ലോ, അവന്‍ എങ്ങനെയുണ്ടെന്ന് ചോദിച്ചു. ഗംഭീരമാകുമെന്ന് ഞാന്‍ മറുപടി പറഞ്ഞു. അതിനുശേഷം സത്യന്‍ അന്തിക്കാടും എന്നെ വിളിച്ചു. ആള്‍ക്ക് ഒരു കഥനായിക വേണമെന്ന് പറഞ്ഞു.

ഫാസിലിന്റെ ലിസ്റ്റില്‍ ആരെങ്കിലും ഉണ്ടോയെന്ന് ചോദിച്ചു. അസിന്‍ എന്ന ഒരു പെണ്‍കുട്ടിയുണ്ടെന്ന് ഞാന്‍ മറുപടി നല്‍കി. അങ്ങനെ ആ നിയോഗം സത്യന് കിട്ടി. സത്യനാണ് അസിനെ സിനിമയില്‍ ഇന്‍ട്രഡ്യൂസ് ചെയ്യുന്നത്. അസിന്‍ പിന്നീട് ഇന്ത്യ ഒട്ടാകെ ഫേമസായി,’ ഫാസില്‍ പറഞ്ഞു.

Content Highlight: Faasil Talks About Prithviraj Sukumaran And Asin

We use cookies to give you the best possible experience. Learn more