| Thursday, 1st June 2023, 7:27 pm

ഫ്രാങ്കോയുടെ രാജി ലൈംഗികാരോപണത്തില്‍ ഉള്‍പ്പെട്ടവരെ സഭ വെച്ചുപൊറുപ്പിക്കില്ലെന്നതിന്റെ സൂചന: ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലൈംഗിക കുറ്റാരോപണത്തില്‍ ഉള്‍പ്പെട്ടവരെ സഭ വെച്ചുപൊറുപ്പിക്കില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ രാജിയെന്ന് സേവ് ഔര്‍ സിസ്റ്റേഴ്‌സ് കണ്‍വീനര്‍ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി.

17 കേസിലെ പ്രതിയായിരിക്കുന്ന ഒരു കര്‍ദിനാളിനെ നീക്കം ചെയ്യാത്ത ഈ സഭയില്‍ ഇത്തരത്തിലൊരു ബലാത്സംഗ ആരോപണത്തിന് വിധേയനായ ഒരു ബിഷപ്പിനെ നീക്കം ചെയ്യുമോ എന്നൊരു സംശയമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മാര്‍പാപ്പ രാജി സ്വീകരിച്ചിരിക്കുന്നത് ഫ്രാങ്കോക്കെതിരെയുള്ള അച്ചടക്ക നടപടി തന്നെയായിട്ടാണ് വിലയിരുത്തേണ്ടതെന്നും ഫാദര്‍ അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.

‘ഇങ്ങനെ ലൈംഗിക കുറ്റാരോപണത്തില്‍ ഉള്‍പ്പെട്ടവരെ സഭ വെച്ചുപൊറുപ്പിക്കില്ലെന്ന എന്നതിന്റെ വ്യക്തമായ സൂചനയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയിരിക്കുന്നത്. പുരോഹിത വൃത്തി ചെയ്തുകൊണ്ടിരിക്കുന്ന ഞങ്ങള്‍ക്ക് വളരെയധികം മനോവിഷമമുണ്ടാക്കിയതാണ് ഫ്രാന്‍ങ്കോ മുളയ്ക്കല്‍ വിഷയവും ഭൂമി ഇടപാടില്‍ ആരോപണ വിധേയനായ കര്‍ദിനാള്‍ വിഷയവും,’ അദ്ദേഹം പറഞ്ഞു.

ലൈംഗിക ആരോപണത്തില്‍ വിധേയരായവരെയും 17കേസില്‍ പ്രതിയായിരിക്കുന്നവരെയും എന്തുകൊണ്ടാണ് സഭ നീക്കം ചെയ്യാത്തതെന്ന് അദ്ദേഹം ചോദിച്ചു.

‘എറണാകുളം അങ്കമാലി അതിരൂപതയുടെ ചരിത്രത്തില്‍ ഇത്തരത്തില്‍ ആരോപണ വിധേയരായവരെ അവരുടെ കുറ്റം തെളിയുന്നത് വരെ മാറ്റി നിര്‍ത്താറുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് സഭയില്‍ ഇത്തരത്തില്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട ബിഷപ്പുമാരെ മാറ്റിനിര്‍ത്താത്തത്,’ ഫാദര്‍ അഗസ്റ്റിന്‍ ചോദിച്ചു.

കേസ് നിലനില്‍ക്കുന്നതിനാല്‍ കത്തോലിക്ക സഭക്ക് അച്ചടക്ക നടപടിയെന്ന് പറയുന്നതില്‍ പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു എന്നത് സഭാ വിശ്വാസികള്‍ക്കും ക്രിസ്തു വിശ്വാസികള്‍ക്കും ആശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ബലാത്സംഗ ആരോപണ വിധേയനായവന്‍ എന്തുകൊണ്ടാണ് കുര്‍ബാന ചൊല്ലിയും ജനങ്ങളെ ആശീര്‍വദിച്ചും നടക്കുന്നതെന്ന ചോദ്യത്തിന് താല്‍ക്കാലിക ഉത്തരം കിട്ടിയെന്നത് ആശ്വാസമാണ്,’ ഫാദര്‍ അഗസ്റ്റിന്‍ പറഞ്ഞു.

ഹൈക്കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കുന്നുണ്ട്, സുപ്രീംകോടതിയിലേക്കും കേസ് നീളുമായിരിക്കും. ഇത്തരത്തിലൊരു സാഹചര്യത്തില്‍ രാജി സ്വീകരിച്ചത് വ്യക്തമായ സന്ദേശമാണ് നല്‍കുന്നതെന്നും ഫാദര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ജലന്ധര്‍ ബിഷപ്പ് സ്ഥാനത്ത് നിന്നാണ് ഫ്രാങ്കോ മുളയ്ക്കല്‍ രാജി വെച്ചത്. രാജി മാര്‍പ്പാപ്പ സ്വീകരിക്കുകയായിരുന്നു. രാജി ആവശ്യപ്പെട്ടത് അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി അറിയിച്ചു. ഇനി മുന്‍ ബിഷപ്പ് എന്നായിരിക്കും ഫ്രാങ്കോ അറിയപ്പെടുകയെന്നും വത്തിക്കാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Contenthighlight: F.Augustine vattoli about franko mulakkal resign

We use cookies to give you the best possible experience. Learn more