| Monday, 14th December 2020, 5:10 pm

സൗദിയുടെ എണ്ണ ടാങ്കറിന് നേരെ ആക്രമണം; വിദേശ ശക്തിയെന്ന ആദ്യ സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: സൗദി അറേബ്യന്‍ എണ്ണടാങ്കറിനു നേരെ ആക്രമണം. തിരിച്ചറിയാത്ത വിദേശ ശക്തിയാണ് ആക്രമണത്തിന് പിന്നിലെന്ന് അല്‍-ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണം പൊട്ടിത്തെറിക്കും സ്‌ഫോടനത്തിനും കാരണമായെന്ന് എണ്ണ കമ്പനി പറഞ്ഞു. ഡി ഡബ്ല്യു റെയ്ന്‍ എന്ന കപ്പലില്‍ കൊണ്ടുപോകുകയായിരുന്ന എണ്ണ ടാങ്കറിനു നേരെയാണ് ആക്രമണം നടന്നത്.

കപ്പലിലുണ്ടായിരുന്ന 22 നാവികരും സുരക്ഷിതരാണെന്ന് എണ്ണ കമ്പനിയായ ഫാഫ്‌നിയ പറഞ്ഞു. സ്‌ഫോടനം നടന്ന സ്ഥലത്തു നിന്ന് എണ്ണ ചോര്‍ന്നൊലിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും കമ്പനി നല്‍കി.

കപ്പലിലെ ജീവനക്കാര്‍ തന്നെയാണ് തീയണച്ചത്. കപ്പലിന്റെ ചിലഭാഗങ്ങള്‍ക്ക് കേടുപാടു സംഭവിച്ചിട്ടുണ്ട്. ബി.ഡബ്ല്യൂ റൈനില്‍ 60,000 ടണ്‍ പെട്രോളുമായി യാന്‍ബൂ പോര്‍ട്ടില്‍ നിന്ന് ഡിസംബര്‍ ആറിന് പുറപ്പെട്ടതാണ്. ടാങ്കറില്‍ ഇപ്പോഴും 84 ശതമാനം എണ്ണ ഉണ്ടെന്നാണ് ഹാഫ്‌നിയയുടെ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവരം.

സൗദിയുടെ നിര്‍ണായകമായ ഒരു തുറമുഖത്തെയും വിതരണ കേന്ദ്രത്തെയും ബാധിച്ച സ്‌ഫോടനത്തെ ആദ്യഘട്ടത്തില്‍ അംഗീകരിക്കാന്‍ സൗദി അറേബ്യ തയ്യാറായില്ല. ആക്രമണത്തിന് പിന്നില്‍ ആരാണെന്നത് സംബന്ധിച്ച് വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

നവംബര്‍ 25ന് ഷുകെക്കില്‍ നടന്ന ഒരു സ്‌ഫോടനത്തില്‍ ഗ്രീക്ക് നിയന്ത്രണത്തിലുള്ള ഒരു ടാങ്കറിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു.അന്ന് നടന്ന ആക്രമണത്തിന് പിന്നില്‍ സൗദിയെ എതിര്‍ക്കുന്ന വിമത ഗ്രൂപ്പുകളായിരുന്നു എന്നായിരുന്നു സൗദി പ്രതികരിച്ചത്.

നവംബര്‍ 23ന് ജിദ്ദയിലെ സൗദി എണ്ണ കമ്പനി വിതരണ കേന്ദ്രത്തില്‍ മിസൈല്‍ ആക്രമണം നടത്തിയതായും വിമത സംഘം അവകാശപ്പെട്ടിരുന്നു.

തിങ്കളാഴ്ച നടന്ന ആക്രമണത്തിന് പിന്നിലും യമനിലെ വിമത ഗ്രൂപ്പുകളാണെങ്കില്‍ വലിയ പ്രതിസന്ധികള്‍ ഉണ്ടാകുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:‘External source’ causes oil tanker blast off Saudi Arabia

We use cookies to give you the best possible experience. Learn more