വിമാനസര്‍വീസ്; ഇന്ത്യക്കും യു.എ.ഇക്കും ഇടയില്‍ കല്ലുകടി; ആശങ്കയില്‍ പ്രവാസികള്‍
Gulf
വിമാനസര്‍വീസ്; ഇന്ത്യക്കും യു.എ.ഇക്കും ഇടയില്‍ കല്ലുകടി; ആശങ്കയില്‍ പ്രവാസികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th July 2020, 12:10 pm

ന്യൂദല്‍ഹി: വിമാനസര്‍വീസുകളെ ചൊല്ലി ഇന്ത്യയും യു.എ.ഇയും തമ്മില്‍ നിലനില്‍ക്കുന്ന അസ്വാരസ്യത്തില്‍ ആശങ്കയിലായി പ്രവാസികള്‍. വിവിധ സംഘടനകള്‍ ചാര്‍ട്ടര്‍ ചെയ്ത യു.എ.ഇ വിമാനങ്ങള്‍ക്ക് ഇന്ത്യയിലിറങ്ങാനുള്ള അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ചില ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുടെ യാത്ര മുടങ്ങി.

ശനിയാഴ്ച ഉച്ചതിരിഞ്ഞ് അബുദാബിയില്‍ നിന്ന് കോഴിക്കോട് എത്തേണ്ടിയിരുന്ന ഇത്തിഹാദ് എയര്‍വെയ്‌സിന്റെ യാത്ര മുടങ്ങി. ഷാര്‍ജയില്‍ നിന്ന് ലഖ്‌നൗവിലേക്ക് പോവാനിരുന്ന എയര്‍ അറേബ്യ വിമാനത്തിന്റെയും ഉള്‍പ്പെടെയുള്ള യാത്രകള്‍ മുടങ്ങി. ഇന്ത്യയില്‍ നിന്ന് എത്തേണ്ടിയിരുന്ന വന്ദേ ഭാരത് മിഷനിലെ വിമാനങ്ങളും ഏറെ വൈകിയാണ് യു.എ.ഇയില്‍ എത്തിച്ചേര്‍ന്നത്.

ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന യു.എ.ഇ താമസവിസയുള്ളവരെ വന്ദേഭാരത് മിഷനിന്റെ ഭാഗമായി പോവുന്ന വിമാനങ്ങളില്‍ യു.എ.ഇിലേക്കെത്തിക്കാന്‍ ഇന്ത്യ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിന് യു.എ.ഇ അനുമതി നല്‍കിയിരുന്നില്ല. ഇതിനുള്ള മറുപടി എന്ന നിലയിലാണ് യു.എ.ഇയില്‍ നിന്നുള്ള ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കാത്തതെന്നാണ് ദല്‍ഹി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

അതത് സംസ്ഥാന സര്‍ക്കാരുകളും യു.എ.ഇയിലെ ഇന്ത്യന്‍ നയനത്ര കാര്യാലയവുമാണ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കുള്ള ആദ്യ അനുമതി നല്‍കേണ്ടത്. പിന്നീട് വിദേശകാര്യമന്ത്രാലയത്തിന്റെയും സിവില്‍ ഏവിയേഷന്‍ ഡയറക്ടേറ്റിന്റെയും അനുമതി വാങ്ങണം. സാധാരണഗതിയില്‍ അപേക്ഷ നല്‍കി ആറു മുതല്‍ എട്ട് മണിക്കൂറിനുള്ളില്‍ അനുമതി ലഭിക്കുന്നതാണ്. എന്നാല്‍ വ്യഴാഴ്ച സമര്‍പ്പിച്ച അപേക്ഷകള്‍ക്കൊന്നും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ