| Saturday, 18th July 2020, 11:55 am

'യുവ തുര്‍ക്കികള്‍ പുറത്തുപോവുന്നതുകൊണ്ട് കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല': രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍നിന്നും യുവ നേതാക്കള്‍ പിണങ്ങിപ്പോവുന്നതാണ് സമീപ കാലത്തായി രാഷ്ട്രീയ രംഗത്തെ ചൂടുള്ള ചര്‍ച്ച. മധ്യപ്രദേശില്‍നിന്നും ജ്യോതിരാദിത്യ സിന്ധ്യയുടെ കൂറുമാറ്റത്തിന്റെയും രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെ ഇടയലിന്റെയും പശ്ചാത്തലത്തിലാണ് ഇവയേറെയും. എന്നാല്‍ കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമാണ് ഉള്ളതെന്നാണ് രാഹുല്‍ ഗാന്ധിയുടെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

പാര്‍ട്ടിയില്‍നിന്നും യുവ നേതാക്കള്‍ പുറത്തുപോവുന്നതുകൊണ്ട് കോണ്‍ഗ്രസിന് കോട്ടമൊന്നും സംഭവിക്കില്ല. മറിച്ച് പുതിയ ആളുകള്‍ക്ക് കടന്നുവരാനുള്ള വഴിയൊരുക്കുക മാത്രമാണ് ഇത്തരം നീക്കങ്ങള്‍കൊണ്ട് ഉപകരിക്കുക എന്ന അഭിപ്രായമാണ് രാഹുലിന് ഉള്ളതെന്നാണ് വിവരം.

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി രാജസ്ഥാനില്‍ വിമത ശബ്ദമുയര്‍ത്തിയിരിക്കുന്ന സച്ചിന്‍ പൈലറ്റിന്റെ വിഷയത്തില്‍ രാഹുല്‍ ശക്തമായ ഇടപെടല്‍ നടത്തിയിട്ടില്ല. മുന്‍ ഉപമുഖ്യമന്ത്രിയും ശക്തമായ നേതാവുയ പൈലറ്റിനെ തിരിച്ചെത്തിക്കണമെന്ന ആഗ്രഹം നേതാക്കളില്‍ പലര്‍ക്കുമുണ്ട്. എന്നാല്‍ യുവ തുര്‍ക്കികള്‍ പോവുന്നതുകൊണ്ട് ഒന്നും സംഭവിക്കാന്‍ പോവുന്നില്ല എന്ന നിലപാടാണ് രാഹുലിനുള്ളത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിങ്ങായ എന്‍.എസ്.യു.ഐയുമായി സംവദിക്കവെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. ആരുടെയും പേരെടുത്ത് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. എന്നാല്‍ പൈലറ്റിനെയും സിന്ധ്യയെയും ഉന്നം വെച്ചാണ് രാഹുലിന്റെ യുവ തുര്‍ക്കി പ്രയോഗമെന്നാണ് സൂചന.

സാമ്പത്തിക രംഗത്തെ പ്രതിസന്ധികള്‍, വരും മാസങ്ങളില്‍ മുന്നോട്ടുപോകേണ്ടതെങ്ങനെ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് രാഹുല്‍ സംസാരിച്ചത്. ‘പാര്‍ട്ടിയില്‍നിന്നും സമീപകാലത്ത് ചിലര്‍ പുറത്തുപോവുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും. ഈ നീക്കങ്ങളില്‍ നിങ്ങള്‍ ആശങ്കാകുലരാവേണ്ടതില്ല’, എന്നാണ് സംസാരത്തിനിടെ രാഹുല്‍ പറഞ്ഞതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഒരാള്‍ വിവരിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more