| Saturday, 12th August 2023, 9:08 pm

മൂന്ന് യൂറോപ്യന്മാര്‍ക്കിടയില്‍ ഓസീസ് ഒത്തനടുക്ക്; വനിതാ ലോകകപ്പ് ആവേശാന്ത്യത്തിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ആവേശകരമായ വനിതാ ലോകകപ്പിന്റെ സെമി ലൈനപ്പായി. ഓഗസ്റ്റ് 15ന് ചൊവ്വാഴ്ച നടക്കുന്ന ആദ്യ സെമിയില്‍ സ്‌പെയ്ന്‍ സ്വീഡനെ നേരിടും. ഓഗസ്റ്റ് 16നാണ് ഇംഗ്ലണ്ടും ഓസീസും തമ്മിലുള്ള രണ്ടാം സെമി.

ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച കൊളംബിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇംഗ്ലണ്ടിന്റെ സെമി പ്രവേശനം. ക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്മാരായ ജപ്പാനെ പരാജയപ്പെടുത്തി സ്വീഡനും നിലവിലെ റണ്ണറപ്പായ നെതര്‍ലന്‍ഡ്സിനെ പരാജയപ്പെടുത്തി സ്പെയിനും സെമിയിലെത്തി. ഈ ലോകകപ്പില്‍ കിരീട സാധ്യതയുള്ള വമ്പന്മാരായ ഫ്രാന്‍സിനെ ക്വാര്‍ട്ടറില്‍ ഷൂട്ടൗട്ടിലൂടെയാണ് ഓസീസ് തോല്‍പ്പിച്ചത്.

 


സെമിയില്‍ ഓസ്‌ട്രേലിയ ഒഴികെയുള്ള ബാക്കി മൂന്ന് രാജ്യങ്ങളും യൂറോപ്യരാണ്.
20 വര്‍ഷം മുമ്പ് യു.എസ്.എക്ക് ശേഷം ലോകകപ്പില്‍ സെമിയില്‍ എത്തുന്ന ആദ്യ രാജ്യമാകാനും ഓസീസിന് കഴിഞ്ഞു. ഷൂട്ടൗട്ടില്‍ 7-6 നാണ് ഓസ്ട്രേലിയയുടെ വിജയം. ഇതാദ്യമായാണ് ഓസ്ട്രേലിയ വനിതാ ഫുട്ബോള്‍ ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിക്കുന്നത്.



നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഗോള്‍രഹിത സമനില വഴങ്ങിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ ആദ്യ ടേര്‍മില്‍ ഇരുടീമുകളും 3-3ന് സമനില വഴങ്ങിയതോടെ മത്സരം സഡന്‍ ഡെത്തിലേക്ക് പോയി. തുടര്‍ന്ന് 10 കിക്കുകള്‍ വേണ്ടിവന്നു മത്സരത്തിന്റെ ഗതി തീരുമാനിക്കാന്‍.



വനിതാ ലോകകപ്പില്‍ ഒരു പുതിയ ജേതാവിനെയാണ് ഫുട്ബോള്‍ ലോകം പ്രതീക്ഷിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ജര്‍മ്മനി, നോര്‍വേ, ജപ്പാന്‍ എന്നീ മുന്‍ ജേതാക്കളെല്ലാം ഈ ലോകകകപ്പില്‍ നിന്ന് നേരത്തെ പുറത്തായിരുന്നു.

Content Highlight: Exciting Women’s World Cup Semi Lineup

Latest Stories

We use cookies to give you the best possible experience. Learn more