| Thursday, 3rd September 2020, 2:35 pm

ഇറാഖിലെയും ഈജിപ്തിലെയും സ്ത്രീകളെ ലൈംഗികമായി അതിക്രമിച്ചു; മുന്‍ ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥനെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഇറാഖ്, ഈജിപ്ത്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ സ്ത്രീകളെ ലൈംഗികമായി അതിക്രമച്ച ഐക്യരാഷ്ട്ര സഭയുടെ മുന്‍ ഉദ്യോഗസ്ഥനെതിരെ കേസ്. ഇറാഖിലെ യു.എന്‍ ഉദ്യോഗസ്ഥനും അമേരിക്കന്‍ പൗരനുമായ കരീം എല്‍കോര്‍ണിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

സ്ത്രീകളെ ഭക്ഷണം നല്‍കി മയക്കിയതിനു ശേഷം ഇയാള്‍ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 2009-2016 കാലയളവിനിടെ ആറ സ്ത്രീകളെ ഇയാള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

സ്ത്രീകള്‍ക്ക് മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയതിന് ശേഷമാണ് ആറുപേരെയും ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്.

അതേസമയം ഇയാള്‍ക്കെതിരെ പൊലീസ് ഇതുവരെയും പീഡനത്തിന് കേസെടത്തിട്ടില്ല. എഫ്.ബി.ഐ ചോദ്യം ചെയ്യുന്നതിനിടെ രണ്ട് തവണ കള്ളം പറഞ്ഞു എന്നതിന് മാത്രമാണ് ഇതുവരെ കുറ്റം ചുമത്തിയിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ സ്‌പെഷല്‍ ഏജന്റുമായി ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്.

ഇറാഖില്‍ നിന്നുള്ള സ്ത്രീയാണ് ആദ്യമായി ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് ഐക്യരാഷ്ട്ര സഭ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ 2018ല്‍ എല്‍ക്കോര്‍ണി ഐക്യരാഷ്ട്രസഭയില്‍ നിന്ന് രാജിവെക്കുകയായിരുന്നു.
2005-2018 കാലയളവിലാണ് ഇയാള്‍ ഐക്യരാഷ്ട്ര സംഘടനയില്‍ ജോലി നോക്കിയിരുന്നത്.

ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ സെക്രട്ടറി ആന്റോണിയോ ഗുട്ടറസിന്റെ വക്താവ് സ്റ്റെഫാനി ഡൂജാറിക്ക് എല്‍ക്കോര്‍ണിയുമായി ബന്ധപ്പെട്ട പരാതികള്‍ നേരത്തെ തന്നെ അമേരിക്കയെ അറിയിച്ചിരുന്നുവെന്ന് വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: ex un official is accused of drugging and sexually assaulting women

We use cookies to give you the best possible experience. Learn more