| Thursday, 7th November 2019, 12:12 pm

അമേരിക്കന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി സൗദി അറേബ്യ; സൗദി ചാരന്‍മാരായ മുന്‍ ട്വിറ്റര്‍ ജീവനക്കാര്‍ പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അന്താരാഷട്രതലത്തില്‍ അടുത്ത നയതന്ത്ര ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ തമ്മില്‍ നടത്തുന്ന ചാരപ്രവര്‍ത്തി തുടര്‍കഥയാവുകയാണ്. ഇസ്രാഈല്‍ കമ്പനി വാട്‌സ്ആപ്പിലൂടെ ഇന്ത്യന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതിനു പിന്നാലെ സൗദി അറേബ്യ അമേരിക്കന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ ട്വിറ്ററിലൂടെ ചോര്‍ത്തി എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

യു.എസില്‍ സൗദി അറേബ്യ നടത്തിയ ചാരപ്പണിയുടെ വിവരങ്ങളാണ് പുറത്തായിരിക്കുന്നത്. യു.എസിലെ 6000ത്തോളം വരുന്ന ട്വിറ്റര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ മുന്‍ ട്വിറ്റര്‍ ജീവനക്കാരായ സൗദി ഗവണ്‍മെന്റിന്റെ ഏജന്റുമാര്‍ ചേര്‍ന്ന് ചോര്‍ത്തിയെന്ന് വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു. സൗദി സര്‍ക്കാരിന്റെ വിമര്‍ശകരാണ് ചോര്‍ത്തപ്പെട്ടവരില്‍ അധികവും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

യു.എസ് പൗരനായ അഹമ്മദ് അബൗനാമോ, സൗദി പൗരനായ അല്‍സബാര എന്നീ ട്വിറ്റര്‍ ജീവനക്കാര്‍ക്കെതിരായും ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സൗദി പൗരനായ അഹമ്മദ് അല്‍മുതാരി എന്നയാള്‍ക്കുമെതിരെയുമാണ് യു.എസില്‍ കേസന്വേഷണം നടക്കുന്നത്.

ഒന്നാം പ്രതിയായ അഹമ്മദ് അബൗനാമോ റിമാന്‍ഡിലാണിപ്പോള്‍. 2015 ഇയാള്‍ക്ക് ട്വിറ്റര്‍ മീഡിയ പാര്‍ട്ടണര്‍ ഷിപ്പിന്റെ ചുമതലയുണ്ടായിരുന്നു. ഈ സമയത്താണ്  ചോര്‍ത്തല്‍ നടന്നത്. അതേ വര്‍ഷം തന്നെ ഇയാള്‍ ജോലി രാജിവെക്കുകയുമുണ്ടായി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയിട്ടുണ്ടെന്നും ട്വിറ്റര്‍ ഉപയോക്താക്കളുെട വിവരങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നുമാണ് ട്വിറ്റര്‍ ഇതിനോട് പ്രതികരിച്ചത്.

യു.എസുമായി അടുത്ത നയതന്ത്ര ബന്ധമാണ് സൗദി ഭരണകൂടത്തിനിപ്പോഴുള്ളത്. നിലവിലെ റിപ്പോര്‍ട്ടുകളെ കുറിച്ച് ഇരു വിഭാഗവും ഒന്നും പ്രതികരിച്ചിട്ടില്ല.

We use cookies to give you the best possible experience. Learn more