| Wednesday, 28th July 2021, 10:26 am

പല ബി.ജെ.പി. സഖ്യ കക്ഷികളും സഖ്യമുപേക്ഷിമെന്ന് ഓം പ്രകാശ് ചൗട്ടാല; ബി.ജെ.പിക്കെതിരെ മൂന്നാം മുന്നണിയുമായി നാഷണല്‍ ലോക് ദള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹരിയാന: ബി.ജെ.പിക്കെതിരെ ദേശീയതലത്തില്‍ മൂന്നാം മുന്നണി രൂപീകരിക്കാന്‍ ഒരുങ്ങി മുന്‍ ഹരിയാന മുഖ്യമന്ത്രിയും നാഷണല്‍ ലോക് ദള്‍ നേതാവുമായ ഓം പ്രകാശ് ചൗട്ടാല.

മൂന്നാം മുന്നണി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പ്രതിപക്ഷ പാര്‍ട്ടികളുമായി കൂടിക്കാഴ്ച നടത്തുമെന്നും ചൗട്ടാല പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ കാണുന്നതിന് പുറമെ ബി.ജെ.പി. സഖ്യകക്ഷിയായ ജെ.ഡി.യു. നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ കാണാനുള്ള പദ്ധതിയും ചൗട്ടാല വെളിപ്പെടുത്തി.

ജനവിരുദ്ധ, കര്‍ഷക വിരുദ്ധ സര്‍ക്കാരിനെ ഒഴിവാക്കുക എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ ആവശ്യമെന്ന് പറഞ്ഞ ചൗട്ടാല കേന്ദ്രത്തിനെതിരെ പ്രതിപക്ഷ നേതാക്കളെ കാണാനും ഒരു വേദിയില്‍ വരാന്‍ അവരെ പ്രേരിപ്പിക്കാനും ശ്രമിക്കമെന്നും പറഞ്ഞു.

”ശക്തമായ ഒരു മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ഞങ്ങളുടെ ശ്രമമാണിത്,” റിക്രൂട്ട്മെന്റ് അഴിമതിക്കേസില്‍ 10 വര്‍ഷം തടവ് അനുഭവിച്ചതിന് ശേഷം അടുത്തിടെ ജയില്‍ മോചിതനായ ചൗട്ടാല പറഞ്ഞു.

ശക്തമായ ഒരു മൂന്നാം മുന്നണി രൂപപ്പെട്ടാല്‍ നിലവില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന പലരും അത് ഉപേക്ഷിച്ച് പുറത്തുവരുമെന്ന് ചൗട്ടാല അവകാശപ്പെട്ടു.

”ശക്തമായ ഒരു മൂന്നാം മുന്നണി രൂപീകരിക്കാന്‍ ഞാന്‍ ശ്രമിക്കും, പിന്നീട് വോട്ടെടുപ്പില്‍ അത് വിജയം കൈവരിക്കുന്നതിനും ഈ ജനവിരുദ്ധ-അഴിമതി സര്‍ക്കാരിനെ തുരത്തുന്നതിനും കാരണമാകും,” ചൗട്ടാല പറഞ്ഞു.

മമതാ ബാനര്‍ജിയെ കാണുമോ എന്ന് ചോദ്യത്തിന് ഇത് നിലവിലെ വിഷയമല്ലെന്നും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്ന് പറയാന്‍ ആഗ്രഹിക്കുകയാണെന്നും ചൗട്ടാല പറഞ്ഞു.

ആഗസ്റ്റ് 1 ന് നിതീഷ് കുമാറിനെ കാണുമെന്നും രണ്ട് രാഷ്ട്രീയ നേതാക്കള്‍ ഒരുമിച്ച് ഇരിക്കുമ്പോള്‍ രാഷ്ട്രീയ വിഷയങ്ങള്‍ സ്വാഭാവികമായും ചര്‍ച്ചചെയ്യപ്പെടുമെന്നും ഓം പ്രകാശ് ചൗട്ടാല പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Ex-Haryana Chief Minister To Meet Nitish Kumar Over Third Front Formation

We use cookies to give you the best possible experience. Learn more