| Monday, 23rd September 2024, 1:27 pm

ആ കോപ്പ അമേരിക്ക ഫൈനലില്‍ മെസിക്ക് കളിക്കാന്‍ കഴിയില്ലായിരുന്നു; വെളിപ്പെടുത്തലുമായി മുന്‍ റഫറി

സ്പോര്‍ട്സ് ഡെസ്‌ക്

2007ലെ കോപ്പ അമേരിക്കയില്‍ അര്‍ജന്റീന സെമിയില്‍ മെക്സിക്കോയെ നേരിടുകയായിരുന്നു. എന്നാല്‍ മത്സരത്തിനിടെ മെസിയുടെ കയ്യില്‍ പന്ത് തട്ടി മഞ്ഞ കാര്‍ഡ് ലഭിക്കാനുള്ള ഒരു അവസരം ഉണ്ടായിരുന്നു. അന്ന് മഞ്ഞക്കാര്‍ഡ് ലഭിച്ചാല്‍ മെസിക്ക് ബ്രസീലിനെതിരായ ഫൈനല്‍ നഷ്ടമാകുമായിരുന്നു.

എന്നാല്‍ ആ മത്സരത്തിന്റെ ചുമതല ഏറ്റെടുത്ത മുന്‍ റഫറി കാര്‍ലോസ് ചണ്ഡിയ ക്ലിയര്‍ യെല്ലോ കാര്‍ഡ് കൊടുത്തില്ലെന്നാണ് ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. ഇ.എസ്.പി.എന്‍ എഫ്‌ഷോയില്‍ മുന്‍ റഫറി സംസാരിച്ചത് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

‘പിച്ചിന്റെ മധ്യത്തില്‍ എവിടെയോ നിന്ന്, മെസി ഒരു പന്ത് ഉയര്‍ത്തി കൈകൊണ്ട് സ്പര്‍ശിക്കുന്നു. മെക്‌സിക്കന്‍ ടീമിന് ഗോള്‍ നേടാനുള്ള അവസരമോ മറ്റോ ഉണ്ടായില്ല. അതിനാല്‍, ഞാന്‍ അവനോട് പറഞ്ഞു ‘ഇതൊരു മഞ്ഞ കാര്‍ഡാണെന്ന്, പക്ഷേ ഇതിന് പകരം നിങ്ങളുടെ ജേഴ്‌സി വേണമെന്ന്,’ ഞാന്‍ മഞ്ഞ കാര്‍ഡ് കാണിച്ചില്ല. രണ്ടര മിനിട്ടായിരുന്നു ബാക്കിയുള്ളത്, സ്‌കോര്‍ 3-0 ആയിരുന്നു. മഞ്ഞക്കാര്‍ഡ് കാണിച്ചാല്‍ കോപ്പ അമേരിക്ക ഫൈനലില്‍ കളിക്കാനുള്ള അവസരം മെസിക്ക് നഷ്ട്ടപെടുമായിരുന്നു.

അദ്ദേഹം പിന്നീട് ഡ്രസിങ് റൂമില്‍ നിന്ന് എനിക്ക് ജേഴ്‌സി തന്നു. വാസ്തവത്തില്‍, മെസി അത് ഗ്രൗണ്ടില്‍ നിന്ന് തന്നെ തരാന്‍ ആഗ്രഹിച്ചിരുന്നു, ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത് ‘വേണ്ട വേണ്ട ഡ്രസിങ് റൂമിലേക്ക് വരൂ’ എന്നായിരുന്നു. അവന്‍ ജേഴ്‌സിയുമായി റൂമിലേക്ക് വന്ന് എനിക്കായി അത് അവിടെ വെച്ചു.

എനിക്ക് നമ്പര്‍ ഓര്‍മയില്ല, പക്ഷേ മണം ഞാന്‍ ഓര്‍ക്കുന്നു. എന്റെ മകന്റെ കയ്യില്‍ ഇപ്പോള്‍ അത് ഉണ്ട്, അവന്‍ അത് സൂക്ഷിക്കുന്നു. ഞാന്‍ അദ്ദേഹത്തിന് മഞ്ഞ കാര്‍ഡ് നല്‍കാത്തതിനാല്‍, ബ്രസീലുകാര്‍ എന്തോ പറഞ്ഞു അവസാനിപ്പിച്ചു. അതിനാലാണ് കോപ്പ അമേരിക്ക ഫൈനലിന്റെ പ്രധാന റഫറി ഞാന്‍ അല്ലാത്തതെന്ന് ഞാന്‍ കരുതുന്നു എന്നതാണ് സത്യം. 2007-ലെ കോപ്പ അമേരിക്ക ഫൈനല്‍ മെസിക്കും അര്‍ജന്റീനയ്ക്കും മറക്കാനാകാത്ത ഒന്നായിരുന്നു,’ മുന്‍ റഫറി കാര്‍ലോസ് പറഞ്ഞു.

Content Highlight: Ex-football referee with revelation

We use cookies to give you the best possible experience. Learn more