ആരോപണങ്ങളല്ല, തെളിവുകള്‍ ഹാജരാക്കണം; ഖലിസ്ഥാന്‍ നേതാവിന്റെ കൊലപാതകത്തില്‍ കാനഡയോട് ഇന്ത്യ
World News
ആരോപണങ്ങളല്ല, തെളിവുകള്‍ ഹാജരാക്കണം; ഖലിസ്ഥാന്‍ നേതാവിന്റെ കൊലപാതകത്തില്‍ കാനഡയോട് ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th October 2024, 12:39 pm

ന്യൂദല്‍ഹി: ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ കാനഡക്കെതിരെ പ്രതികരിച്ച് ഇന്ത്യ. കൊലപ്പെടുത്തിയതിന് തെളിവുകളൊന്നും ഹാജരാക്കാതെ സര്‍ക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് ഇന്ത്യ കാനഡയോട് വ്യക്തമാക്കി.

ആരോപണങ്ങള്‍ ഉയരുന്നുണ്ടെങ്കിലും കേസിന്റെ കാര്യത്തില്‍ ഇന്ത്യക്കൊന്നും മറച്ചുവെക്കാനില്ലെന്നും കുറ്റം ചുമത്തുന്നതിനോടൊപ്പം തെളിവുകള്‍ ഹാജരാക്കണമെന്നും ഇന്ത്യ ട്രൂഡോ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇന്ത്യക്കെതിരായുള്ള ട്രൂഡോ സര്‍ക്കാരിന്റെ ആരോപണങ്ങള്‍ തെളിവുകളില്ലാതെ നിലനില്‍ക്കില്ലെന്നും കൃത്യമായ തെളിവുകള്‍ കാനഡ ഹാജരാക്കണമെന്നും ഇന്ത്യ അറിയിച്ചു.

ഒക്ടോബര്‍ 11ന് നടന്ന ആസിയാന്‍ ഉച്ചകോടിയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ഉയര്‍ത്തിക്കാട്ടിയതിനു പിന്നാലെ ഖാലിസ്ഥാന്‍ നേതാവിന്റെ കൊലപാതകം ചര്‍ച്ചയാവുകയായിരുന്നു. എന്നാല്‍ കനേഡിയന്‍ പ്രധാന മന്ത്രിയുടെ ആരോപണം ഇന്ത്യ തള്ളിക്കളയുകയായിരുന്നു.

അന്വേഷണ ഏജന്‍സികള്‍ക്ക് രാഷ്ട്രീയമായ നിര്‍ദേശങ്ങള്‍ നല്‍കുന്നത് നിയമപരമായി കുറ്റമാണെന്നും ട്രൂഡോ സര്‍ക്കാരിനോട് വ്യക്തമാക്കിയ ഇന്ത്യ കാനഡ പൊതു തെരഞ്ഞെടുപ്പിലേക്കടുക്കുമ്പോള്‍ ആഭ്യന്തര രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ഇന്ത്യന്‍ വിരുദ്ധ വികാരങ്ങള്‍ ട്രൂഡോ മുതലെടുക്കരുതെന്നും പ്രതികരിച്ചു.

രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനാണ് കാനഡ ശ്രമിക്കുന്നതെന്ന് പറഞ്ഞ ഇന്ത്യ തെളിവുകള്‍ ഹാജരാക്കുന്നതില്‍ ട്രൂഡോ ഗവണ്‍മെന്റ് പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി.

ലാവോസില്‍ നടന്ന ആസിയാന്‍ ഉച്ചകോടിയില്‍ ഇരുരാജ്യങ്ങളും കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ കാര്യമായ ചര്‍ച്ചകളൊന്നും നടന്നില്ലെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

നിജ്ജാറിന്റെ കൊലപാതകത്തില്‍ അന്വേഷണ ഏജന്‍സിയായ ആര്‍.സി.എം.പി നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. 2023 ജൂണ്‍ 18നാണ് ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളിലും ഇന്ത്യക്കെതിരായാണ് ട്രൂഡോ പ്രതികരിച്ചിട്ടുള്ളത്.

Content Highlight: Evidence, not allegations, must be presented; India to Canada over Nijjar’s murder