| Tuesday, 14th February 2023, 9:00 pm

കളിയുടെ ഏത് വശം എടുക്കുകയാണെങ്കിലും അദ്ദേഹമാണ് ബെസ്റ്റ്; ഇതിഹാസത്തെ കുറിച്ച് ബാഴ്‌സലോണ താരം

സ്പോര്‍ട്സ് ഡെസ്‌ക്

കരിയറിലെ രണ്ട് പതിറ്റാണ്ടുകള്‍ ബാഴ്‌സലോണയില്‍ ചിലവഴിച്ച താരമാണ് ലയണല്‍ മെസി. 2020ലാണ് താരം ബാഴ്‌സയില്‍ നിന്ന് ഫ്രീ ഏജന്റായി ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങിലേക്ക് ചേക്കേറുന്നത്.

മെസി ബാഴ്‌സ വിട്ടിറങ്ങിയത് ഇനിയും ഉള്‍ക്കൊള്ളാനാവാത്ത നിരവധി താരങ്ങളുണ്ട്. അവരിലൊരാളാണ്  ബാഴ്‌സലോണ താരം ജോര്‍ധി ആല്‍ബ. ഇരുവരും ചേര്‍ന്ന് ബാഴ്‌സലോണക്കായി 345 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

ഇപ്പോള്‍ മെസിയുമായുള്ള തന്റെ ആത്മബന്ധം വെളിപ്പെടുത്തിയിരിക്കുകയാണ് ആല്‍ബ. ഇരുവര്‍ക്കും പരസ്പരം അടുത്തറിയാന്‍ സാധിച്ചിട്ടുണ്ടെന്നും കരിയറിലെ തന്റെ ജീവിതം രസകരമാക്കുന്നതില്‍ മെസി പങ്കുവഹിച്ചിട്ടുണ്ടെന്നും ആല്‍ബ പറഞ്ഞു. വാര്‍ത്താ മാധ്യമമായ സ്‌പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘ബാഴ്‌സലോണയില്‍ ആയിരുന്നപ്പോള്‍ ഞങ്ങള്‍ക്ക് പരസ്പരം മനസിലാക്കാന്‍ സാധിച്ചിരുന്നു. കളിയുടെ എല്ലാ വശങ്ങളിലും മികവ് പുലര്‍ത്തിയ താരമാണ് മെസി.

ഞങ്ങള്‍ക്കിരുവര്‍ക്കും കളിയില്‍ മികച്ച ജോഡികളാവാന്‍ സാധിച്ചിരുന്നു. എന്റെ എല്ലാ അസിസ്റ്റുകളും അദ്ദേഹത്തിനായിരുന്നു. എനിക്കോര്‍മയുണ്ട്, എല്‍ സദാറിന് വേണ്ടിയായിരുന്നു ആദ്യത്തെ കളി. തീര്‍ച്ചയായും അതെ, മെസിയാണ് ഫുട്‌ബോളില്‍ ഏറ്റവും മികച്ചത്,’ ആല്‍ബ പറഞ്ഞു.

അതേസമയം, ഈ സീസണോടെ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കുകയാണ്. മെസിയുടെ പേരില്‍ ട്രാന്‍സ്ഫര്‍ റൂമേഴ്‌സ് പ്രചരിക്കുന്നുണ്ടെങ്കിലും താരം ഏത് ക്ലബ്ബുമായി സൈനിങ് നടത്തുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

ഖത്തര്‍ ലോകകപ്പിന് ശേഷം ക്ലബ്ബ് ഫുട്‌ബോളിലും മികച്ച പ്രകടനമാണ് മെസി കാഴ്ചവെക്കുന്നത്. പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായതിനാല്‍ ലീഗ് വണ്ണില്‍ മൊണാക്കോക്കെതിരെ താരത്തിന് ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഫെബ്രുവരി 14ന് ആരംഭിക്കാനിരിക്കുന്ന യുവേഫ ചാമ്പ്യന്‍,് ലീഗിലെ ആദ്യ മത്സരത്തില്‍ മെസി കളത്തിലിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനെതിരെയാണ് മെസിയുടെ ആദ്യ മത്സരം.

Content Highlights: Everything was easier with Messi, says Jordi Alba

We use cookies to give you the best possible experience. Learn more