എല്ലാവരും അവസാന കിക്കെടുത്ത ലൗട്ടാരോ മാര്‍ട്ടിനസിനടുത്തേക്ക് പോയി, മെസി പോയി കെട്ടിപിടിച്ചത് എമിലിയാനോ മാര്‍ട്ടിനസിനെ; വീഡിയോ
football news
എല്ലാവരും അവസാന കിക്കെടുത്ത ലൗട്ടാരോ മാര്‍ട്ടിനസിനടുത്തേക്ക് പോയി, മെസി പോയി കെട്ടിപിടിച്ചത് എമിലിയാനോ മാര്‍ട്ടിനസിനെ; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 10th December 2022, 5:39 am

ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന സെമിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹോളണ്ടിനെ ഷൂട്ടൗട്ടില്‍ തകര്‍ത്താണ് മെസിപ്പടയുടെ സെമി പ്രവേശനം. 2-2 എന്ന സ്‌കോറില്‍ അധിക സമയവും അവസാനിച്ച മത്സരത്തില്‍ ഷൂട്ടൗട്ടിലാണ് അര്‍ജന്റീനയുടെ വിജയം. 4- 3 ആണ് ഷൂട്ടൗട്ടിലെ സ്‌കോറിങ്.

ഹോളണ്ടിന്റെ ആദ്യ രണ്ട് കിക്കുകള്‍ തടത്ത എമിലിയാനോ മാര്‍ട്ടിനസ് വീണ്ടും അര്‍ജന്റീനയുടെ രക്ഷകനാകുകയായിരുന്നു.

ഈ മത്സര വിജയത്തിന് ശേഷമുള്ള അര്‍ജന്റീനയുടെ സെലിബ്രേഷനുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

ഷൂട്ടൗട്ടില്‍ നാല് അര്‍ജന്റൈന്‍ താരങ്ങള്‍ കിക്ക് ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ മൂന്ന് പേരാണ് ഡച്ച് പടയില്‍ നിന്ന് ലക്ഷ്യം കണ്ടത്.

നാലാമത് കിക്കെടുത്ത എന്‍സോ ഫെര്‍ണ്ടസിനാണ് അര്‍ജന്റൈന്‍ നിരയില്‍ പിഴച്ചത്. ഇതോടെ അഞ്ചാം കിക്കെടുത്ത ലൗട്ടാരോ മാര്‍ട്ടിനസിലായിരുന്നു അര്‍ജന്റീനയുടെ പ്രതീക്ഷ. ലൗട്ടാരോ തന്റെ കിക്ക് അനായാസം വലയിലെത്തിച്ചതോടെയാണ് അര്‍ജന്റീന വിജയം ഉറപ്പിച്ചത്.

ഇതോടെ എല്ലാവരും അവസാന കിക്കെടുത്ത ലൗട്ടാരോ മാര്‍ട്ടിനസിനടുത്തേക്ക് പോയപ്പോള്‍, മെസി പോയി കെട്ടിപിടിച്ചത് മത്സരത്തില്‍ രണ്ട് കിക്കുകള്‍ തടത്ത് അര്‍ജന്റൈന്‍ വിജയം ഉറപ്പിച്ച ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിനെയായിരുന്നു.

മെസി മാത്രമായിരുന്നു ഈ സമയം ഗോള്‍ കീപ്പറുടെ അടുത്തുപോയത്. ഇതുസംബന്ധിച്ച് ഗ്യാലറിയല്‍ നിന്നെടുത്ത ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഒരു ക്യാപ്റ്റന്‍ എന്താണോ ചെയ്യേണ്ടത് അതാണ് മെസി ചെയ്തതെന്നാണ് ഈ വീഡിയോ പങ്കുവെച്ച് ആളുകള്‍ സമൂഹ മാധ്യമങ്ങളില്‍ എഴുതുന്നത്.

അതേസമയം, 2021ലെ കോപ്പാ അമേരിക്ക സെമി ഫൈനലില്‍ കൊളംബിയയോട് പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് അര്‍ജന്റീന വിജയിക്കുന്നത്. അന്നും നിര്‍ണായക കിക്കുകള്‍ തടഞ്ഞ് ടീമിന്റെ രക്ഷകനായത് മാര്‍ട്ടിനസായിരുന്നു.

ഖത്തര്‍ ലോകകപ്പിലും ടീമിന്റെ നിധിയായിട്ടാണ് മാര്‍ട്ടിനസ് നിലകൊണ്ടത്. ഗ്രൂപ്പ് ഘട്ടത്തില്‍ സൗദിയോട് തോറ്റ് തുടങ്ങിയ അര്‍ജന്റീനക്ക് പിന്നീടുള്ള എല്ലാ മത്സരങ്ങളും നിര്‍ണായകമായിരുന്നു.

ഇതില്‍ മെക്സിക്കോയുമായുള്ള രണ്ടാം മത്സരത്തില്‍ മര്‍ട്ടിനസിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. ആ മത്സരത്തില്‍ ഫ്രീകിക്ക് സേവ് അടക്കം ക്ലീന്‍ ചിറ്റ് നേടാന്‍ മാര്‍ട്ടിനസിനായി. പിന്നീട് പോളണ്ടിനെതിരെയും ക്ലീന്‍ ചിറ്റ് വാങ്ങിയ മാര്‍ട്ടിനെസ്, പ്രീക്വാര്‍ട്ടറില്‍ ഓസ്ട്രേലിയക്കെതിരെയും നിര്‍ണായക സേവുകള്‍ നടത്തി അര്‍ജന്റീനയുടെ രക്ഷകനായി. ഇപ്പോള്‍ ഹോളണ്ടിനെതിരെയും മികച്ച പ്രകടനം തുടര്‍ന്ന് അര്‍ജന്റീനക്ക് ശ്വാസം നല്‍കുകയാണ് എമിലിയാനോ മാര്‍ട്ടിനസ്.

Content Highlight: Everyone went to Lautaro Martinez who took the last kick and Messi went to hug Emiliano Martinez