| Wednesday, 15th February 2023, 5:10 pm

അസമില്‍ രണ്ടാം ദിവസവും കുടിയൊഴിപ്പിക്കല്‍ നടപടി തുടരുന്നു; ഏറ്റവും കൂടുതല്‍ ഇരയാകുന്നത് ബംഗാളി മുസ്‌ലിങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദിസ്പുര്‍: അസമിലെ സോനിത്പൂരില്‍ രണ്ടാം ദിവസവും ഭൂമി ഒഴിപ്പിക്കല്‍ നടപടി തുടരുന്നു. ചൊവ്വാഴ്ച രാവിലെ മുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും, പൊലീസും, ബുള്‍ഡോസറും അടങ്ങുന്ന വന്‍ സന്നാഹങ്ങള്‍ ചേര്‍ന്നാണ് ഭൂമി ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്.

ഈ കുടിയൊഴിപ്പിക്കല്‍ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ബംഗാളി മുസ്‌ലിങ്ങളെയാണെന്നും. നോട്ടീസ് കിട്ടിയ പ്രകാരം അവരില്‍ പലരും വീട് വിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് പോയെന്നും പ്രദേശവാസികള്‍ പി.ടി.ഐയോട് പറഞ്ഞു.

ഫെബ്രുവരി 20 മുതല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കുമെന്ന നോട്ടീസ് തന്നിരുന്നെന്നും എന്നാല്‍ ഒരു മുന്നറിയിപ്പുമില്ലാതെ ചൊവ്വാഴ്ച പെട്ടെന്ന് വന്ന് കുടിയൊഴിപ്പിക്കുകയായിരുന്നുവെന്നും ഗ്രാമവാസിയായ ഫിറോസ ബീഗം പറഞ്ഞു.

2006ലെ വനനിയമം അനുസരിച്ച് താമസിക്കുന്നവര്‍ക്ക് ഭൂമിയില്‍ അവകാശമുണ്ടെന്ന് പ്രതിപക്ഷവും കൂട്ടിച്ചേര്‍ത്തു.

വനഭൂമിയിലും റവന്യൂ ഭൂമിയിലുമായി വര്‍ഷങ്ങളോളം അനധികൃതമായി താമസിക്കുന്ന 12000 കുടുംബങ്ങളെയാണ് ഒഴിപ്പിക്കുന്നതെന്ന് സോനിത്പൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ദേബ കുമാര്‍ മിശ്ര പറഞ്ഞു. 1892 ഹെക്ടര്‍ ഭൂമിയിലാണ് ഒഴിപ്പിക്കല്‍ നടക്കുന്നത്. ഇതില്‍ 1401 ഹെക്ടര്‍ ഭൂമി വന്യജീവി സങ്കേതത്തിന് കീഴിലുള്ള സ്ഥലങ്ങളാണന്നും ബാക്കിയുള്ളത് സര്‍ക്കാര്‍ ഭൂമിയാണെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.

നിലവില്‍ കുടിയൊഴിപ്പിക്കല്‍ നടപടിയില്‍ 299 കുടുംബങ്ങള്‍ ഭവനരഹിതരായി.

ലാത്തിമാരി, ഗണേഷ് തപു, ബാഗെ തപു, ഗുളിര്‍പാര്‍, സിയാലി എന്നിവടങ്ങളിലാണ് കഴിഞ്ഞ ദിവസം കുടിയേറ്റ നടപടികള്‍ ആരംഭിച്ചത്.
ഈ സ്ഥലങ്ങളിലൊന്നും ഒരിക്കലും സര്‍വ്വേ നടത്തിയിട്ടില്ലെന്നും ഇവര്‍ താമസിക്കുന്ന സ്ഥലം നാഗോണ്‍ ജില്ലയിലാണോ, സോമിത്പൂര്‍ ജില്ലയിലാണോ എന്ന് അവര്‍ക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അത് അറിയാതെ തന്നെ ഈ പ്രദേശങ്ങളില്‍ അംഗനവാടികളും പള്ളികളും അവര്‍ പണിതെന്നും മിശ്ര പറഞ്ഞു.

രണ്ട് മാസത്തിനുള്ളില്‍ അസമില്‍ നടക്കുന്ന നാലാമത്തെ ഒഴിപ്പിക്കല്‍ നടപടിയാണിത്. ഡിസംബറില്‍ നാഗോണിലെ 5000ത്തോളം വരുന്ന കുടുംബങ്ങളെ സര്‍ക്കാര്‍ ഒഴിപ്പിച്ചിരുന്നു.

എന്നാല്‍ ഒഴിപ്പിക്കല്‍ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്ത് വന്നപ്പോഴും വനഭൂമി ഒഴിപ്പിക്കല്‍ നീക്കങ്ങള്‍ ബി.ജെ.പി അധികാരത്തിലുള്ളിടത്തോളം നടപ്പാക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ നിയസഭയില്‍ പറഞ്ഞിരുന്നു.

content highlight: Evacuations continue for second day in Assam; Bengali Muslims are the worst victims

We use cookies to give you the best possible experience. Learn more