വിദ്യാലയങ്ങളിൽ എൽ.ജി.ബി.ടി.ക്യു.ഐ പ്രചരണം നിരോധിച്ച് ബൾഗേറിയ
Worldnews
വിദ്യാലയങ്ങളിൽ എൽ.ജി.ബി.ടി.ക്യു.ഐ പ്രചരണം നിരോധിച്ച് ബൾഗേറിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th August 2024, 8:05 am

സോഫിയ: വിദ്യാലയങ്ങളിലോ കിന്റർഗാർഡനുകളിലോ എൽ.ജി.ബി.ടി. ക്യു. ഐ പ്രചരണം നിരോധിക്കുന്ന ദേശീയ വിദ്യാഭ്യാസ നിയമ ഭേദഗതിക്ക് അംഗീകാരം നൽകി യൂറോപ്യൻ  രാജ്യമായ ബൾഗേറിയ.

പാർലമെന്റിലെ ഭൂരിഭാഗം നിയമസഭാ അംഗങ്ങളും ഈ നിയമത്തെ പിന്തുണച്ചു. ബൾഗേറിയയിലെയും യൂറോപ്യൻ യുണിയനിലെയും നിരവധിപേർ ഈ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചു.

നാല് മണിക്കൂർ നീണ്ട ചർച്ചക്കൊടുവിലാണ് ബിൽ പാസാക്കിയതെന്ന് ബൾഗേറിയയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 135 പാർലമെന്റ് അംഗമാണ് നിയമനിർമാണത്തെ അംഗീകരിച്ചപ്പോൾ 57 പേര് എതിർക്കുകയും എട്ട് പേര് വിട്ട് നിൽക്കുകയും ചെയ്തു.

മധ്യ -വലത് പക്ഷ പാർട്ടിയായ ജി.ഇ.ആർ.ബി- എസ്.ഡി.എസ് പാർട്ടി, ഇടതുപക്ഷ പാർട്ടിയായ ബൾഗേറിയൻ സോഷ്യലിസ്റ്റ് പാർട്ടി മധ്യപക്ഷ അനുകൂലിയായ ഡി.പി.എസ് ഉൾപ്പടെയുള്ള നിയമസഭയിലെ മിക്ക പാർട്ടികളും നാഷണലിസ്റ്റ് റിവൈവൽ പാർട്ടി അവതരിപ്പിച്ച ഭേദഗതി അംഗീകരിച്ചു.

ലിബറൽ അനുകൂലികളായ പി.പി-ഡി.ബി മാത്രമാണ് നിയമനിർമാണത്തെ എതിർത്ത് വോട്ട് ചെയ്തത്.

എൽ.ജി.ബി.ടി.ക്യു.ഐ , ലിംഗമാറ്റം, ഹെട്രോസെക്ഷ്വൽ തുടങ്ങിയവയെക്കുറിച്ചുള്ള ആശയങ്ങൾ ഒന്നും തന്നെ വിദ്യാലയങ്ങളിൽ പ്രചരിപ്പിക്കാൻ പാടില്ലെന്ന് ഭേദഗതി അനുശാസിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എൽ.ജി.ബി.ടി.ക്യു.ഐ പ്രത്യയശാസ്ത്രം മനുഷ്യത്വപരമല്ലെന്ന് റിവൈവൽ പാർട്ടി നേതാവ് കോസ്റ്റഡിൻ കോസ്റ്റഡിനോവ് നിയമനിർമാണത്തിന് ശേഷം പ്രതികരിച്ചു.

‘എൽ.ജി.ബി.ടി.ക്യു.ഐ പ്രത്യയശാസ്ത്രം മനുഷ്യത്വ രഹിതമാണ്. വിദ്യാലയങ്ങളിൽ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതോ പ്രചരിപ്പിക്കുയോ ചെയ്യേണ്ട ആവശ്യകതയില്ല. ഇത്തരം വിഷയങ്ങൾ പ്രചരിപ്പിക്കുന്നത് തന്നെ മനുഷ്യത്വരഹിതമാണ്,’ അദ്ദേഹം പറഞ്ഞു.

ബില്ലിന് അസഹിഷ്ണുതയുമായി ഒരു ബന്ധവുമില്ലെന്ന് ഡി.പി.എസ് നേതാവ് ഇ.പി യോർദാൻ അവകാശപ്പെട്ടു. ‘സ്കൂളുകളിൽ അത്തരം വിദ്യാഭ്യാസത്തിന് ഇടമില്ല . ഈ ബില്ലിന് അസഹിഷ്ണുതയുമായി ഒരു ബന്ധവുമില്ല,’ അദ്ദേഹം പറഞ്ഞു.

ബില്ലിനെതിരെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. പി.പി.ഡി.പി പാർട്ടിയുടെ എം.പി യോവാർ ബൊഷാൻകോവ് ഈ ഭേദഗതിയെ തെരഞ്ഞെടുപ്പിന് മുമ്പുള്ള റിവൈവൽ പാർട്ടിയുടെ തന്ത്രമെന്ന് പറഞ്ഞു. അതോടൊപ്പം പാർട്ടിയെ റഷ്യൻ അനുകൂലിയെന്നും അദ്ദേഹം വിളിച്ചു.

‘ഈ ഭേദഗതി സമൂഹത്തിന്റെ ഭിന്നതയെ പ്രോത്സാഹിപ്പിക്കുന്നു. റിവൈവൽ പാർട്ടി ഒരു റഷ്യൻ അനുകൂലിയാണ്. അവരുടെ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു തന്ത്രമാണ് ഇപ്പോൾ കൊണ്ടുവന്ന ബിൽ,’ അദ്ദേഹം പറഞ്ഞു.

റഷ്യയിൽ നടപ്പാക്കിയ നിയമത്തിന് സമാനമാണ് ഈ ഭേദഗതിയെന്ന നിരവധി പേർ വിമർശിച്ചു.

‘റഷ്യൻ മനുഷ്യാവകാശ പ്ലേയ്‌ബുക്കിൽ നിന്ന് ബൾഗേറിയ പുതിയ തന്ത്രങ്ങൾ പഠിക്കുകയാണ്. ഇത് വളരെ വിഷമകരമാണ്.
വ്യക്തികളുടെ, പ്രത്യേകിച്ച് കുട്ടികളുടെ, മൗലിക മനുഷ്യാവകാശങ്ങൾക്ക് മേലുള്ള നേരിട്ടുള്ള ആക്രമണം ആണിത്,’ എൽ.ജി.ബി.ടി. ക്യു.ഐ അഡ്വേക്കസി ഗ്രൂപ്പ് പറഞ്ഞു.

 

 

Content Highlight: EU nation bans LGBT propaganda in schools